Indian ships at Strait of Hormuz: ഹോർമുസിൽ ഇന്ത്യക്ക് ‘സേഫ് പാസേജ്’ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ ഫലം കാണുന്നു
Tension in West Asia: ലോകത്തെ എണ്ണ ഗതാഗതത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന പാതയാണ് ഹോർമുസ്. ഇവിടെയുണ്ടാകുന്ന തടസ്സങ്ങൾ ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ സാരമായി ബാധിക്കുമെന്നതിനാൽ ഇറാന്റെ ഈ നീക്കം രാജ്യത്തിന് വലിയ ആശ്വാസമാണ്.

Strait Of Hormuz (1)
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ഇറാൻ അനുമതി നൽകിയതായി സൂചന. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലാണ് ഇന്ത്യയ്ക്ക് ഇളവ് ലഭിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി നടത്തിയ ചർച്ചയിലാണ് ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച സുപ്രധാന തീരുമാനം ഉണ്ടായതെന്നാണ് വിവരം. സൗദി അറേബ്യയിൽ നിന്ന് ക്രൂഡ് ഓയിലുമായി എത്തിയ ഷെൻലോംഗ് സുയസ്മാക്സ്എന്ന കപ്പൽ മുംബൈ തുറമുഖത്ത് നങ്കൂരമിട്ടു. ലൈബീരിയൻ പതാകയേന്തിയ കപ്പലിൽ ഇന്ത്യൻ ക്യാപ്റ്റനാണ് നേതൃത്വം നൽകുന്നത്. ഇറാൻ-ഇസ്രയേൽ സംഘർഷം ആരംഭിച്ച ശേഷം ഹോർമുസ് കടന്ന് ഇന്ത്യയിലെത്തുന്ന ആദ്യ കപ്പലാണിത്.
Also Read – യുഎഇ വ്യോമപാത സുരക്ഷിതം; വിമാന സർവീസുകൾക്കായി സേഫ് എയർ കോറിഡോറുകൾ തുറന്നു
ലോകത്തെ എണ്ണ ഗതാഗതത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന പാതയാണ് ഹോർമുസ്. ഇവിടെയുണ്ടാകുന്ന തടസ്സങ്ങൾ ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ സാരമായി ബാധിക്കുമെന്നതിനാൽ ഇറാന്റെ ഈ നീക്കം രാജ്യത്തിന് വലിയ ആശ്വാസമാണ്. ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. എങ്കിലും, സംഘർഷങ്ങൾക്കിടയിലും ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത പാതയൊരുങ്ങുന്നത് ആഗോള തലത്തിൽ ഇന്ത്യയുടെ നയതന്ത്ര സ്വാധീനത്തിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു.