UAE – Kuwait Drug Bust: കുവൈറ്റും യുഎഇയും ചേർന്ന് 110 കിലോ മയക്കുമരുന്ന് പിടികൂടി; തടഞ്ഞത് കടൽ വഴിയുള്ള ഓപ്പറേഷൻ
UAE And Kuwait Drug Bust: യുഎഇയും കുവൈറ്റും സംയുക്തമായി നടത്തിയ മയക്കുമരുന്ന് വേട്ടയിൽ പിടികൂടിയത് 100 കിലോ മെതാംഫെറ്റമിനും 10 കിലോ ഹെറോയിനും. കടൽ വഴിയാണ് ഇത് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചത്.

യുഎഇയും കുവൈറ്റും ചേർന്ന് 110 കിലോ മയക്കുമരുന്ന് പിടികൂടി. 100 കിലോ മെതാംഫെറ്റമിനും 10 കിലോ ഹെറോയിനുമാണ് കുവൈറ്റും യുഎഇയും ചേർന്ന സംയുക്ത ഓപ്പറേഷനിലൂടെ പിടികൂടിയത്. കടൽ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് അധികൃതർ തടഞ്ഞത്. ഇൻ്റലിജൻസിൻ്റെ രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
രാജ്യാന്തര മയക്കുമരുന്ന് ശൃംഖല ഉൾപ്പെടുന്ന സംഘത്തിൻ്റെ ഒരു വലിയ കണ്ടെയിനർ എത്തുന്നു എന്ന ഇൻ്റലിജൻസ് വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുവൈറ്റും യുഎയും സംയുക്തമായി പരിശോധനയ്ക്ക് ഇറങ്ങുകയായിരുന്നു. കണ്ടെയിനറിൻ്റെ വാതിലുകളിലും പാനലുകളിലുമായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
Also Read: Dubai: ദുബായിൽ ആദ്യമായി വീട് വാങ്ങുകയാണോ? ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് അധികൃതർ
ഷുവൈഖ് തുറമുഖം വഴി കടന്നുപോകാൻ ഈ കണ്ടെയ്നറിന് അധികൃതർ അനുവാദം അൽകിയിരുന്നു. ശേഷം കണ്ടെയ്നറിനെ പിന്തുടർന്ന ഇവർ ഉമ്മ് ഘറ പ്രദേശത്തുവച്ച് മയക്കുമരുന്നും മയക്കുമരുന്ന് സംഘത്തെയും പിടികൂടി. സംഭവത്തിൽ ഒരു അഫ്ഗാൻ പൗരൻ അറസ്റ്റിലായി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
സംഭവത്തിൽ കുവൈറ്റ് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസുഫ് സൗദ് അൽ സബാഹ് യുഎഇ ഉപപ്രധാനമന്ത്രി ഷെയ്ഖ് സൈഫ് ബിൻ സായെദ് അൽ നഹ്യാന് നന്ദി അറിയിച്ചു. സംയുക്ത ഓപ്പറേഷനിൽ സഹകരിച്ചതിനും മയക്കുമരുന്ന് സംഘത്തെ പിടികൂടിയതിനും കടപ്പാട് അറിയിക്കുകയും ചെയ്തു.