12th Pay Commission: ശമ്പള വര്‍ധനവ് വരുന്നു, പന്ത്രണ്ടാം ശമ്പളക്കമ്മീഷനില്ല, പകരം കമ്മിറ്റി; പുതിയ നീക്കം ഇങ്ങനെ….
12th Pay Commission Updates: 2019 ഒക്ടോബറിലാണ് പതിനൊന്നാം ശമ്പള കമ്മീഷൻ സർക്കാർ പ്രഖ്യാപിച്ചത്. അതിനനുസരിച്ച് 2024 ജൂലൈ മുതൽ 12-ാം ശമ്പള കമ്മീഷൻ നിലവിൽ വരേണ്ടതാണ്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ നീട്ടിക്കൊണ്ടു പോവുകയായിരുന്നു.
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ് 12-ാം ശമ്പളക്കമ്മീഷന്റെ പ്രഖ്യാപനം. എന്നാൽ ഇക്കുറി ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള, പെൻഷൻ പരിഷ്കരണത്തിന് കമ്മീഷൻ കാണില്ലെന്നാണ് പുതിയ വിവരം. പകരം കമ്മിറ്റിയെ ചുമതലപ്പെടും.
ധന അഡിഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സമിതിയെയാണ് കമ്മീഷന് പകരമായി ചുമതലപ്പെടുത്തുന്നത്. കമ്മിറ്റിയെ നിയോഗിക്കുന്ന കാര്യം ധനവകുപ്പ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്. കൂടാതെ, തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുകയും എൽഡിഎഫിന് തിരിച്ചടി നേരിടുകയും ചെയ്തതിനാൽ ഉടൻ തന്നെ പ്രഖ്യാപനം ഉണ്ടായേക്കും.
2019 ഒക്ടോബറിലാണ് പതിനൊന്നാം ശമ്പള കമ്മീഷൻ സർക്കാർ പ്രഖ്യാപിച്ചത്. അതിനനുസരിച്ച് 2024 ജൂലൈ മുതൽ 12-ാം ശമ്പള കമ്മീഷൻ നിലവിൽ വരേണ്ടതാണ്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ നീട്ടിക്കൊണ്ടു പോവുകയായിരുന്നു. കഴിഞ്ഞ പരിഷ്കരണത്തിന്റെ കുടിശ്ശികയിൽ രണ്ട് ഗഡു ഇനിയും നൽകിയിട്ടില്ല.
പതിനൊന്നാം ശമ്പള കമ്മീഷൻ
പതിനൊന്നാം ശമ്പളക്കമ്മീഷൻ 2019 ഒക്ടോബറിലാണ് പ്രഖ്യാപിച്ചത്. 2019 ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെ പുതുക്കിയ ശമ്പളം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ്, 2021 മാർച്ച് മുതൽ വിതരണം ചെയ്തിരുന്നു.
ജീവനക്കാരുടെ ശമ്പളത്തിൽ, 28% ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ച് തുക പത്ത് ശതമാനം വർദ്ധിപ്പിച്ചിരുന്നു. ശമ്പളം കണക്കാക്കുന്നതിനായി, അടിസ്ഥാനശമ്പളം 1.38 = പുതിയ അടിസ്ഥാന ശമ്പളം എന്ന ഫോർമുലയും ഉണ്ടാക്കിയിരുന്നു.
ശമ്പളക്കമ്മീഷൻ ഇല്ലാത്തത് എന്തുകൊണ്ട്?
പതിനൊന്നാം ശമ്പളക്കമ്മീഷനിൽ നടപ്പാക്കിയ ഫോർമുല വച്ച് ഇക്കുറിയും ശമ്പള പരിഷ്കരണം നടപ്പാക്കാമെന്ന തീരുമാനത്തെ തുടർന്നാണ് ശമ്പളക്കമ്മീഷനെ നിയോഗിക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്.
പുതിയ ശമ്പള പരിഷ്കരണത്തിൽ അലവൻസുകളും പ്രതീക്ഷിക്കാവുന്നതാണ്. നിലവിലെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയും ഏറ്റവും കൂടിയ ശമ്പളം 1,66,800 രൂപയുമാണ്.