Kerala Gold Rate: ഇതെന്തൊരു പോക്കാ…. പിടിവിട്ട് സ്വർണവില; ഇന്നത്തെ നിരക്ക്
Kerala Gold Rate Today: ഇന്നലെ മൂന്ന് തവണയാണ് വില മാറിയത്. പശ്ചിമേഷ്യൻ സംഘർഷങ്ങളും ആഗോളതലത്തിലെ സാമ്പത്തിക മാറ്റങ്ങളുമാണ് കേരളത്തിലെയും സ്വർണവിലയെ സ്വാധീനിക്കുന്നത്. യുഎസ് വിപണിയിൽ കഴിഞ്ഞ മാസത്തേക്കാൾ കുറഞ്ഞ തൊഴിലുകൾ മാത്രമേ പുതുതായി സൃഷ്ടിക്കാൻ കഴിഞ്ഞുള്ളൂ എന്ന റിപ്പോർട്ടാണ് നിലവിലെ സ്വർണകുതിപ്പിന് കാരണം.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്നലെ പവന് 1,06,800 രൂപയായിരുന്നു വില. ഗ്രാമിന് 13,350 രൂപയും. എന്നാൽ, ഇന്ന് വീണ്ടും വില കൂടി. ആയിരം രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണവില 1,07,800 രൂപയായി ഉയർന്നു. ഗ്രാമിന് 13,475 രൂപയാണ് നൽകേണ്ടത്. വിപണിവിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 250.10 രൂപയും കിലോയ്ക്ക് 2,50,100 രൂപയുമാണ് നൽകേണ്ടത്.
സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും തിരിച്ചടി നൽകി സ്വർണവില ഉയരുകയാണ്. ഇന്നലെ മൂന്ന് തവണയാണ് വില മാറിയത്. രാവിലെ, 106000 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഉച്ചയോടെ വില 105440 രൂപയായി താഴ്ന്നിരുന്നു. എന്നാൽ വൈകിട്ടോടെ 1,06,800 രൂപ രേഖപ്പെടുത്തി വില തിരിച്ചുകയറി. ജൂണിൽ സ്വർണവിലയിൽ വലിയ ഇടിവാണ് ഉണ്ടായത്. ജൂൺ 25ന് 1,02,760 രൂപയോളം വില താഴ്ന്നിരുന്നു. അധികം വൈകാതെ ഒരു ലക്ഷത്തിന് താഴെയെത്തുമെന്ന പ്രതീക്ഷകളെ തകർത്താണ് വില വീണ്ടും കുതിക്കുന്നത്.
ALSO READ: സ്വർണം വാങ്ങാൻ പാടുപെടും, വിലയിൽ വൻ കുതിപ്പ്; പവന് കൊടുക്കേണ്ടത്….
സ്വർണവില വർധനവിന് കാരണം?
പശ്ചിമേഷ്യൻ സംഘർഷങ്ങളും ആഗോളതലത്തിലെ സാമ്പത്തിക മാറ്റങ്ങളുമാണ് കേരളത്തിലെയും സ്വർണവിലയെ സ്വാധീനിക്കുന്നത്. യുഎസ് വിപണിയിൽ കഴിഞ്ഞ മാസത്തേക്കാൾ കുറഞ്ഞ തൊഴിലുകൾ മാത്രമേ പുതുതായി സൃഷ്ടിക്കാൻ കഴിഞ്ഞുള്ളൂ എന്ന റിപ്പോർട്ടാണ് നിലവിലെ സ്വർണകുതിപ്പിന് കാരണം. ജൂണിൽ 1,14,000 പുതിയ തൊഴിലുകൾ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ.
കൂടാതെ, ഫെഡറൽ റിസർവിന്റെ പലിശ നിരക്കും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. ഫെഡറൽ റിസർവ് ഇക്കൊല്ലം വലിയ രീതിയിൽ പലിശ വർധിപ്പിക്കാൻ സാധ്യതയില്ലെന്നാണ് നിക്ഷേപകരുടെ വിലയിരുത്തൽ. ഇതിനെ തുടർന്ന് സ്വർണം വലിയതോതിൽ വാങ്ങാന തുടങ്ങി. ഇതോടെ രാജ്യാന്തര വില കുതിച്ചു. പിന്നാലെയാണ് കേരളത്തിലെ വിലയിലും മാറ്റമുണ്ടായത്.
സ്വർണവില റെക്കോർഡ്
2025 അവസാനത്തോടെയാണ് സ്വർണവിലയിൽ വലിയ വർധനവ് ഉണ്ടായത്. 2024 മാർച്ച് 29 വരെ പവൻവില 50,000 രൂപയ്ക്കും താഴെയായിരുന്നു. എന്നാൽ, സമീപകാലത്തെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ സാധാരണക്കാർക്ക് തിരിച്ചടി നൽകി സ്വർണവില ഉയരാൻ കാരണമായി. ഡിസംബർ 23നാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപ നിരക്കിലായിരുന്നു ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. മാർച്ച് 23ന് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തിയിരുന്നു. 99,480 രൂപയാണ് പവന് രേഖപ്പെടുത്തിയത്. എന്നാൽ പ്രതീക്ഷകളെ തകിടംമറിച്ച്, അന്നു തന്നെ വൈകിട്ട് 1,05,080 രൂപയിലേക്ക് കുതിച്ചുകയറി. 2026 ജനുവരി ഒമ്പതിന് രാവിലെ പവൻവില 1,31,160 രൂപ എന്ന സർവകാല റെക്കോർഡിലുമെത്തി.
സാധാരണക്കാർ ഇനിയെന്ത് ചെയ്യും?
വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് വില കുതിപ്പ് വൻ തിരിച്ചടിയാണ് നൽകുന്നത്. സ്വർണവിലയിലെ ചാഞ്ചാട്ടം കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. വിലയിൽ നിരന്തരമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതിനാൽ അഡ്വാൻസ് ബുക്കിങ് നടത്തുന്നതാണ് ഉപഭോക്താക്കൾക്ക് നല്ലതെന്ന് വിദഗ്ധർ ഉപദേശിക്കുന്നു. വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്. സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്ന ദിവസം വില കൂടിയാലും ബുക്കിങ് ദിവസത്തെ കുറഞ്ഞ വിലയ്ക്ക് തന്നെ ആഭരണങ്ങൾ സ്വന്തമാക്കാൻ ഇതിലൂടെ സാധിക്കുന്നതാണ്.