Kerala Gold Rate: സ്വർണം പഴങ്കഥയാകുമോ, കൈയിലൊതുങ്ങാതെ വില; ഇന്നത്തെ നിരക്ക്
Kerala Gold Rate Today: പശ്ചിമേഷ്യൻ യുദ്ധവും ഡോളറിന്റെ മൂല്യവും, ക്രൂഡ് ഓയിൽ നിരക്ക്, യുഎസ് ഫെഡറൽ ബാങ്കിന്റെ പലിശ നിരക്കും എന്നിവയാണ് നിലവിൽ സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ. ഇറാനും യുഎസും തമ്മിൽ വെടിനിർത്തൽ കാലാവധി നീട്ടിയത് സ്വർണവില വർദ്ധിക്കാൻ കാരണമായി.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പവന് 1,13,200 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഇന്ന് വില 1,12,160 രൂപയായി ഇടിഞ്ഞു. ഗ്രാമിന് 1,12,160 രൂപയാണ് നൽകേണ്ടത്. വിപണിവില ഇത്രായണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും കൂടും. രാജ്യത്ത് മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. പണിക്കൂലി ജ്വല്ലറികൾക്കനുസരിച്ച് വ്യത്യസ്തപ്പെട്ടിരിക്കും. ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്. അതേസമയം, സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഇന്ന് ഗ്രാമിന് 269.90 രൂപയും കിലോയ്ക്ക് 2,69,900 രൂപയുമാണ് നൽകേണ്ടത്.
ഏപ്രിൽ മാസത്തെ സ്വർണവില – ഇതുവരെ
മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിൽ മാസത്ത് സ്വർണവില വർദ്ധിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെ മാർച്ച് മാസത്തിൽ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. മാർച്ച് 1ന് 1,26,920 രൂപ നിരക്കിലാണ് സ്വർണത്തിന് വ്യാപാരം നടന്നത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ പടിപടിയായി വില താഴുകയായിരുന്നു. മാർച്ച് 23ന് 99,480 രൂപ രേഖപ്പെടുത്തി. ഡിസംബറിൽ സ്വർണവില ഒരു ലക്ഷം കടന്നതിന് ശേഷം ആദ്യമായാണ് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തുന്നത്. എന്നാൽ ആ ആശ്വാസം മണിക്കൂറുകൾ മാത്രമേ നീണ്ടുനിന്നോളൂ. വൈകുന്നേരത്തോടെ സ്വർണം തിരിച്ചു കയറി.
മാർച്ച് മാസം അവസാനിച്ചപ്പോൾ പവന് 109640 രൂപ നിരക്കിലായിരുന്നു സ്വർണം. ഏപ്രിൽ ഒന്നിന് 111080 രൂപയായിരുന്നു വില. ഏപ്രിൽ രണ്ടിന് രേഖപ്പെടുത്തിയ 1,09,240 രൂപയാണ് ഏപ്രിൽ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്. തുടർന്നുള്ള ദിവസങ്ങളിൽ 1 – 1.3നും ഇടയിലായിരുന്നു വില. എന്നാൽ ഏപ്രിൽ 18ന് സ്വർണവില 1,14,240 രൂപയിലെത്തി. തൊട്ടടുത്ത ദിവസവും വില മാറിയില്ല. ഏപ്രിൽ 20, 21 ദിവസങ്ങളിൽ 113880 രൂപയും, 22ന് 113480 രൂപയുമായിരുന്നു വില. ഇന്നലെ രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ 112600 രൂപയായിരുന്നെങ്കിൽ വൈകുന്നേരം വില വീണ്ടും കൂടി, 1,13,200 രൂപ നിരക്കിലാണ് വ്യാപാരം തുടർന്നത്.
ALSO READ: തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില കൂടുമോ? പ്രതികരിച്ച് കേന്ദ്രം
സ്വർണവിലയിലെ മാറ്റങ്ങൾക്ക് പിന്നിൽ
പശ്ചിമേഷ്യൻ യുദ്ധവും ഡോളറിന്റെ മൂല്യവും, ക്രൂഡ് ഓയിൽ നിരക്ക്, യുഎസ് ഫെഡറൽ ബാങ്കിന്റെ പലിശ നിരക്കും എന്നിവയാണ് നിലവിൽ സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ. ഇറാനും യുഎസും തമ്മിൽ വെടിനിർത്തൽ കാലാവധി നീട്ടിയത് സ്വർണവില വർദ്ധിക്കാൻ കാരണമായി. എന്നിരുന്നാലും ഹോർമുസ് കടലിടുക്ക് കലുഷിതമായി തുടരുന്നതും ക്രൂഡ് ഓയിൽ വില കൂടുന്നതും സ്വർണവിലയെ പിന്നോട്ട് വലിക്കും.
എണ്ണ വില കൂടുന്നതോടെ പണപ്പെരുപ്പപേടിയും ലോക രാജ്യങ്ങൾക്ക് കൂടുന്നുണ്ട്. ഇതോടെ സാധാനങ്ങൾക്ക് വില കൂടുമോ എന്ന ആശങ്കയും ഉണ്ട്. പണപ്പെരുപ്പം കൂടിയാൽ അതിനെ നേരിടാൻ പലിശ നിരക്ക് കൂട്ടാൻ ലോക ബാങ്കുകൾ നിർബന്ധിരാകും. ഇതോടെ യുഎസ് ഡോളർ ഇൻഡക്സ് മുന്നേറുകയും സ്വർണവില ഇടിയുകയും ചെയ്യും. അതേസമയം, സ്വർണവില കൂടുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ വലിയ രീതിയിൽ സ്വർണവില കൂടിയേക്കില്ല എന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.