Kerala DA Hike : ഓണസമ്മാനം ബോണസിൽ ഒതുക്കാതെ സർക്കാർ; ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു
Kerala Government Employees DA Hike And Arrear : നിലവിൽ സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള ജീവനക്കാർക്ക് 15 ശതമാനം ക്ഷാമബത്തയാണ് ലഭിക്കുന്നത്. ഈ കഴിഞ്ഞ മാർച്ചിലാണ് സംസ്ഥാന സർക്കാർ ഒരു ഗഡു ഡിഎയും ഡിആറും ഉയർത്തിയത്.
തിരുവനന്തപുരം : സംസ്ഥാന സർക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കും പെൻഷൻ ഉപയോക്താക്കൾക്കും ഓണസമ്മാനം, ജീവനക്കർക്കും പെൻഷൻ ഉപയോക്താക്കൾക്കും ഒരു ഗഡു ക്ഷാമബത്തയും ക്ഷാമാശ്വാസവും പിണറായി വിജയൻ സർക്കാർ അനുവദിച്ചു. മൂന്ന് ശതമാനം ഡിഎയും (ക്ഷാമബത്ത) ഡിആറുമാണ് (ക്ഷാമാശ്വാസം) ഒരു ഗഡു അനുവദിച്ചുകൊണ്ട് ജീവനക്കാരുടെ ശമ്പളത്തിൽ വർധനവ് വരുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻ ഉപയോക്താക്കളുടെ ഡിഎയും ഡിആറും 15 ശതമാനത്തിൽ നിന്നും 18% ആയി ഉയർന്നു.
പുതുക്കിയ ശമ്പളവും പെൻഷനും സെപ്റ്റംബർ ഒന്നിന് (ഓഗസ്റ്റ് മാസത്തിലെ ശമ്പളം) ലഭിക്കുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. “സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഓണസമ്മാനമായി 3% ക്ഷാമബത്ത/ക്ഷാമശ്വാസം ( ഡിഎ/ഡിആർ) അനുവദിച്ചു. സെപ്റ്റംബർ ഒന്നിന് പുതുക്കിയ ശമ്പളവും പെൻഷനും ലഭിക്കും” മന്ത്രി കെ എൻ ബാലഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.
ഒരു ഗഡു ഡിഎ അനുവദിച്ചു എന്ന് അറിയിച്ചുകൊണ്ടുള്ള മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
2022 ജൂലൈ മാസത്തിലെ ക്ഷാമബത്ത കുടിശ്ശികയാണ് ഇപ്പോൾ സർക്കാർ അനുവദിച്ചിരിക്കുന്നത്. മൂന്ന് ശതമാനം ക്ഷാമബത്തയും കൂടി അനുവദിക്കുന്നതോടെ സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശിക 17 ശതമാനമാകും. എന്നാൽ കോവിഡ് കാലത്ത് പിടിച്ചുവെച്ചിട്ടുള്ള 39 മാസത്തെ ക്ഷാമബത്ത കുടിശ്ശിക കുറിച്ച ധനമന്ത്രി ഒന്നും പറഞ്ഞില്ല. മൂന്ന് ശതമാനം കൂടി വർധിക്കുമ്പോൾ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡിഎ 18 ശതമാനമാകും. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഇപ്പോൾ ലഭിക്കുന്നത് 53% ഡിഎ ആണ്.
ഇനി ഓണം ബോണസ് എത്ര കിട്ടും?
ഓണത്തിനോട് അനുബന്ധിച്ച് പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ് നൽകാൻ കഴിഞ്ഞ ദിവസം കൂടിയ മന്ത്രിസഭ യോഗത്തിൽ തീരുമാനമായിരുന്നു. ഇത് സംബന്ധിച്ചുള്ള മർഗനിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കും. വ്യവസായ, ആസൂത്രണ സാമ്പത്തികകാര്യ വകുപ്പുകളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഓണം ബോണസ് നൽകാനുള്ള ഉത്സവബത്ത നിശ്ചയിക്കുക.
കഴിഞ്ഞ വർഷം സർക്കാർ ജീവനക്കാർക്ക് ഓണം ബോണസായി നൽകിയത് 4,000 രൂപയായിരുന്നു. താൽക്കാലിക ജീവനക്കാർക്ക് ഉത്സവബത്തയായി നൽകിയത് 2,750 രൂപയും. പെൻഷകാർക്ക് 1,000 രൂപയും ഉത്സവബത്ത ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ നേരിടുന്ന വില വർധനയുടെ പശ്ചാത്തലത്തിൽ 5,000 രൂപയെങ്കിലും ബോണസ് ലഭിക്കുമെന്ന് സർക്കാർ ജീവനക്കാർ പ്രതീക്ഷിക്കുന്നത്. അതേസമയം സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്ക് 1,02,500 രൂപയാണ് ബോണസായി നൽകാൻ തീരുമാനമെടുത്തിരിക്കുന്നത്. ബെവ്കോ ജീവനക്കാർക്ക് ചരിത്രത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന ബോണസാണിത്.