Kerala Welfare Pension : രണ്ടു ഗഡു ബാക്കി; ജൂണിലെ പെൻഷൻ വെള്ളിയാഴ്ച
June Welfare Pension: 2016 മുതൽ 2021 വരെയുള്ള എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ, യു.ഡി.എഫ്. ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയും ഉൾപ്പെടുത്തി 35,154 കോടി രൂപ ക്ഷേമ പെൻഷനായി നൽകി.
തിരുവനന്തപുരം: ജൂണിലെ ക്ഷേമ പെൻഷൻ 20 മുതൽ ലഭിച്ച് തുടങ്ങും. 1600 രൂപ വീതം 62 ലക്ഷം പേർക്കാണ് പെൻഷൻ ലഭിക്കുന്നത്. മെയിൽ രണ്ട് മാസത്തെ പെൻഷനായ 3200 രൂപയായിരുന്നു ഗുണഭോക്താക്കൾക്ക് ലഭിച്ചത്. ഒരു മാസത്തെ കുടിശ്ശിക അടക്കമായിരുന്നു ഇത്. ഇനി രണ്ട് ഗഡു പെൻഷൻ കൂടിയാണ് നിലവിലുള്ളത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് പെൻഷൻ വിതരണം വേഗത്തിലാക്കുന്നതെന്ന ആക്ഷേപത്തിനിടയിലും മുടക്കമില്ലാതെ തന്നെ സർക്കാർ പെൻഷൻ വിതരണം ചെയ്യുന്നുണ്ട്. അതേസമയം നാലു വര്‍ഷ കാലയളവില്‍ 38,500 കോടി രൂപ ഇതുവരെ സാമൂഹ്യസുരക്ഷാ പെൻഷൻ നൽകാൻ ഉപയോഗിച്ചെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറയുന്നു.
ക്ഷേമ പെൻഷൻ വിതരണം
2016 മുതൽ 2021 വരെയുള്ള എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ, യു.ഡി.എഫ്. ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയും ഉൾപ്പെടുത്തി 35,154 കോടി രൂപ ക്ഷേമ പെൻഷനായി നൽകി. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഒന്നും രണ്ടും പിണറായി സർക്കാരുകൾ ആകെ 73,654 കോടി രൂപയാണ് ക്ഷേമ പെൻഷൻ ഇനത്തിൽ വിതരണം ചെയ്തതു.
അതേസമയം, 2011 മുതൽ 2016 വരെയുള്ള യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ക്ഷേമ പെൻഷനായി ആകെ 9,011 കോടി രൂപയാണ് ചെലവഴിച്ചത്. കേന്ദ്രസർക്കാർ കേരളത്തിന് മേൽ ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾക്കിടയിലും സാധാരണക്കാരുടെ ക്ഷേമത്തിന് സർക്കാർ അതീവ പ്രാധാന്യം നൽകുന്നുണ്ടെന്ന് ധനമന്ത്രി അറിയിച്ചു.