New Labour Code: പി.എഫിലും ഗ്രാറ്റുവിറ്റിയിലും വൻ മാറ്റം, 29 നിയമങ്ങൾ ഇല്ലാതാകും; പുതിയ ലേബർ കോഡ് ഗുണമോ പണിയോ?
New labour codes Explained: പുതിയ കോഡുകളുടെ വരവോടെ തൊഴിലുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന 29 നിയമങ്ങൾ ഇല്ലാതാകും. പുതിയ നിയമങ്ങൾ ആർക്കെല്ലാമാണ് ഉപകാരപ്പെടുന്നത്? വിമർശനങ്ങൾക്ക് കാരണമെന്ത്? പരിശോധിക്കാം....
ഇന്ത്യൻ തൊഴിൽ മേഖലയിൽ വൻ മാറ്റമൊരുക്കി പുതിയ തൊഴിൽ നിയമങ്ങൾ. വേതനം, വ്യവസായ ബന്ധം, തൊഴിലിട സുരക്ഷ, സാമൂഹിക സുരക്ഷ എന്നിവയെ സംബന്ധിച്ചുള്ള നാല് പുതിയ കോഡുകളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കിയത്. പുതിയ കോഡുകളുടെ വരവോടെ തൊഴിലുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന 29 നിയമങ്ങൾ ഇല്ലാതാകും. പുതിയ നിയമങ്ങൾ ആർക്കെല്ലാമാണ് ഉപകാരപ്പെടുന്നത്? വിമർശനങ്ങൾക്ക് കാരണമെന്ത്? പരിശോധിക്കാം….
സവിശേഷതകൾ
പുതിയ കോഡ് പ്രകാരം, തൊഴിലാളികൾക്കായി കമ്പനി നീക്കിവെക്കുന്ന ആകെ തുകയുടെ 50 ശതമാനമോ അല്ലെങ്കിൽ കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന തുകയോ ആയിരിക്കണം തൊഴിലാളികളുടെ ബേസിക് പേ.
ഇത്തരത്തിൽ ബേസിക് പേ കണക്കാക്കിയാൽ പി.എഫിലേക്കുള്ള പി.എഫിലേക്കുള്ള തൊഴിലാളിയുടേയും തൊഴിലുടമയുടേയും സംഭാവന വർധിക്കും. പേ ഉയരുന്നത് അതിന് ആനുപാതികമായി ഗ്രാറ്റുവിറ്റി ഉയരാനും സഹായിക്കും.
പുതിയ കോഡ് പ്രകാരം അഞ്ച് വർഷം എന്നത് മാറ്റി ഒരു വർഷം ഒരു സ്ഥാപനത്തിൽ ജോലി ചെയ്താൽ ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടാകും.
ഗിഗ്, പാർട് ടൈം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ തൊഴിലാളികൾക്ക് സാർവത്രിക സാമൂഹിക സുരക്ഷ ഉറപ്പാക്കും.
40 വയസ്സിനു മുകളിലുള്ള തൊഴിലാളികൾക്ക് സൗജന്യ വാർഷിക ആരോഗ്യ പരിശോധനകൾ, അപകടകരമായ ജോലികൾക്കുള്ള കവറേജ്, രാത്രി ഷിഫ്റ്റ് ജോലികളിൽ ഉൾപ്പെടെ സുരക്ഷിതമായി ജോലി ചെയ്യാനുള അവകാശം.
ആനുകൂല്യങ്ങൾ ഇന്ത്യയിൽ എവിടെയും എളുപ്പത്തിൽ ലഭിക്കുന്നതിന് ഡിജിറ്റൽ അക്കൗണ്ടുകൾ, രാജ്യമെമ്പാടും മിനിമം വേതനം നടപ്പിലാക്കും.
ഒന്നിലധികം രജിസ്ട്രേഷനുകളും റിപ്പോർട്ടിംഗും ഒറ്റ ലൈസൻസ്, ഒറ്റ റിട്ടേൺ മോഡൽ വഴി മാറ്റിസ്ഥാപിക്കപ്പെടും.
ALSO READ: ബാങ്ക് ചെക്കിന്റെ പിന്നിൽ ഒപ്പിടാമോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ….
വിമർശനങ്ങൾക്ക് കാരണം
പുതിയ തൊഴിൽ നിയമങ്ങൾക്ക് പിന്നാലെ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്. പുതിയ ലേബർ കോഡ് വഴി തൊഴിലാളികൾക്ക് അവശേഷിക്കുന്ന സംരക്ഷണ വ്യവസ്ഥകൾ കൂടി ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ ശ്രമമെന്നാണ് വിമർശനം.
ജീവനക്കാർക്ക് കൈയിൽ കിട്ടുന്ന ശമ്പളം കുറയും. ജീവനക്കാരുടെ അടിസ്ഥാന ശമ്പളം മൊത്തം ശമ്പളത്തിന്റെ 50 ശതമാനം വേണമെന്ന വ്യവസ്ഥ പ്രകാരം പ്രൊവിഡന്റ് ഫണ്ട് വിഹിതം കൂടുന്നതിനാലാണിത്.
ഗ്രാറ്റുവിറ്റി ലഭിക്കാൻ ഒരു വർഷം മതി എന്നത് സ്ഥിരം ജോലിയുടെ സാധ്യത കുറയ്ക്കുമെന്നും തൊഴിലുടമകൾക്ക് സ്ഥിരം നിയമനങ്ങൾക്ക് പകരം ഫിക്സഡ്-ടേം നിയമനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഇത് വഴിയൊരുക്കുമെന്ന വിമർശനമുണ്ട്.
പുതിയ ഇൻഡസ്ട്രീയൽ റിലേഷൻസ് കോഡ് അനുസരിച്ച്, 300 തൊഴിലാളികളിൽ താഴെയുള്ള സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതിയില്ലാതെ തൊഴിലാളികളെ പിരിച്ചുവിടാനോ ലേ-ഓഫ് ചെയ്യാനോ സാധിക്കും. ഇത് തൊഴിലാളികൾക്ക് പെട്ടെന്ന് ജോലി നഷ്ടപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കും.
പുതിയ കോഡുകൾ അനുസരിച്ച് തൊഴിലാളി യൂണിയനുകൾക്ക് നിയന്ത്രണങ്ങളുണ്ട്. സമരം ചെയ്യുന്നതിന് 14 ദിവസത്തെ നോട്ടീസ് നൽകണം. മധ്യസ്ഥ ശ്രമങ്ങൾ നടക്കുമ്പോഴും ട്രൈബ്യൂണൽ നടപടികളുണ്ടാകുമ്പോഴും സമരം ചെയ്യാൻ പാടില്ലെന്ന വ്യവസ്ഥകളും തൊഴിലാളി യൂണിയനുകളുടെ ശക്തി കുറയ്ക്കും.
എല്ലാ തൊഴിലാളികളെയും സാമൂഹിക സുരക്ഷാ പദ്ധതികളിൽ ഉൾപ്പെടുത്തുമെന്ന് പറയുന്നുണ്ടെങ്കിലും, ഇത് എങ്ങനെ നടപ്പിലാക്കും എന്നതിനെക്കുറിച്ച് വ്യക്തതയില്ല.
ഓവർടൈമിന് ഇരട്ടി വേതനം ലഭിക്കുമെങ്കിലും, ഓവർടൈം സമയം എങ്ങനെ കണക്കാക്കും, ഓരോ ദിവസത്തെയും ജോലി സമയം എത്ര എന്നതിനെക്കുറിച്ച് വ്യക്തതയില്ല.