Onam 2025: ഓണം പോക്കറ്റ് കാലിയാക്കുമോ? പൂക്കള്‍ക്ക് തീവില
Flower Prices in Market: തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗലൂരു തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് കൂടുതൽ പൂക്കൾ കേരളത്തിലെത്തുന്നത്.

പ്രതീകാത്മക ചിത്രം
വീണ്ടും ഒരു ഓണനാൾ കൂടി. പൂക്കളവും ഓണസദ്യയും ഓണക്കളികളുമായി ഓണനാളുകൾ കെങ്കേമമാക്കുകയാണ് ഓരോ മലയാളികളും. എന്നാൽ ഈ ഓണനാളിൽ പോക്കറ്റ് കാലിയാകുമോ എന്ന ആശങ്കയും ഇല്ലാതില്ല. വെളിച്ചെണ്ണ വില കുറഞ്ഞതോടെ വലിയൊരു തലവേദന ഒഴിഞ്ഞെങ്കിലും ലിസ്റ്റിൽ തൊട്ടടുത്തായി പൂക്കളും ഇടംനേടിയിട്ടുണ്ട്.
തുമ്പ, മുക്കുറ്റി തുടങ്ങിയ തൊടിയിലെ പൂക്കൾക്ക് പകരം മറ്റ് ചില വരത്തൻ പൂക്കൾക്കാണ് ഇന്ന് പൂക്കളത്തിൽ സ്ഥാനം. എന്നാൽ അവയ്ക്കോ തീവിലയുമാണ്. അയൽപക്കത്തിലെ പൂക്കൾ പൂക്കളത്തിൽ തലയെടുപ്പോടെ ഇരിക്കുമ്പോൾ നമ്മുടെ പോക്കറ്റ് കാലിയാകും. മുൻ വർഷത്തേക്കാൾ വിപണിയിൽ ഇരുപത് ശതമാനത്തിലേറെ വില ഉയർന്നിട്ടുണ്ടെന്നാണ് കണക്കുകൾ.
തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗലൂരു തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് കൂടുതൽ പൂക്കൾ കേരളത്തിലെത്തുന്നത്. ആവശ്യക്കാര്‍ കൂടുമ്പോൾ ഡിമാൻഡ് ഉയരുകയും വിപണിയില്‍ പ്രതിഫലിക്കും.
നിലവിൽ വിപണിയിൽ 150 രൂപ 600 രൂപ വരെയാണ് പൂവുകൾക്ക് വില. ഒരു കിലോ ജമന്തിപ്പൂവിന് 500 രൂപയാണ് വില. മഞ്ഞ മല്ലിക്ക് 300 രൂപയും ഓറഞ്ച് മല്ലിക്ക് 200 രൂപയുമാണ് വില. വാടാർമല്ലിപ്പൂവിന് 300 രൂപയാണെങ്കിൽ, അരളിക്ക് 350 മുതൽ 400 വരെ വിലയുണ്ട്. ചില്ലിറോസ് എന്ന പൂവിന് 350 – 400 രൂപയാണ് വില. വെള്ള ഡാലിയയ്ക്ക് 400 മുതൽ 500 വരെ വിലയുണ്ട്. തിരുവോണമെത്തുമ്പോഴേക്കും വില ഉയരാനാണ് സാധ്യത.