Sardine price: എന്തൊക്കെയായിരുന്നു, ഒടുവില് ഗുതാഹവാ! വിലയിടിഞ്ഞ് മത്തി; 400 രൂപയില്‍ നിന്ന് കിലോയ്ക്ക് 15 രൂപ; കാരണമിത്
Sardine Prices: കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്, തൃശൂര്‍ കടപ്പുറങ്ങളില്‍ കരയിലേക്ക് മത്തി വന്ന് അടിയുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതില്‍ തന്നെ കടലില്‍ മത്തി ചാകര രൂപപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമായിരുന്നു.

വള്ളക്കാർക്കു ലഭിച്ച മത്തി (image credits: social media)
നമ്മൾ മലയാളികൾക്ക് മത്തി ഒരു വികാരമാണ്. കേരളത്തിലെ മിക്കവാറും എല്ലാ വീടുകളിലും കൂടുതലായി വാങ്ങുന്ന മീനുകളിലൊന്നാണ് മത്തി. മത്തി ഇല്ലാതെ ഭക്ഷണം പൂർത്തിയാകാത്തവരും നമ്മുടെ ഇടയിൽ കാണും. എന്നാൽ ഒരു സമയത്ത് പൊന്നും വിലയായിരുന്നു മത്തിക്ക്. എന്നാൽ ഇന്ന് സംസ്ഥാനത്ത് മത്തി വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദിവസങ്ങൾക്ക് മുൻപ് വരെ ഒരു കിലോ മത്തിക്ക് 400 രൂപ വരെയായിരുന്നു വില. എന്നാല്‍ ഇന്നലെ ചെല്ലാനം ഹാര്‍ബറില്‍ നിന്ന് മൊത്ത ഏജന്‍സികള്‍ മത്തി എടുത്തത് വെറും 15 രൂപയ്ക്കാണ് എന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്താണ് പെട്ടെന്നൊരു വില ഇടിവ് എന്നല്ലേ? കടലില്‍ നിന്ന് ലഭിക്കുന്ന മത്തിയുടെ അളവ് കൂടിയതോടെയാണ് സംസ്ഥാനത്തെ മത്തി വില കുത്തനെ ഇടിഞ്ഞത്. എന്നാൽ ഇത് ഹാര്‍ബറിലെ വിലയാണ്. പൊതുമാര്‍ക്കറ്റിലും മറ്റും 80-100 എന്ന വിലയ്ക്കാണ് മത്തി വില്‍ക്കുന്നത്. ചില മാര്‍ക്കറ്റുകളില്‍ 150 രൂപ വരെ ഈടാക്കുന്നതായും ഉപഭോക്താക്കള്‍ പറയുന്നു. അര്‍ത്തുങ്കല്‍ മുതല്‍ പള്ളിത്തോട് വരെയുള്ള നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് വല നിറയെ മത്തി ലഭിച്ചെങ്കിലും വില കുറഞ്ഞത് തിരിച്ചടിയായി. ഇതോടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് മത്തിയെടുക്കാൻ നിരവധി പേരാണ് എത്തുന്നത്.
മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് മത്തി ലഭിക്കുക എന്നത് അവരുടെ ഉപജീവനത്തിന്റെ നട്ടെല്ലാണ്. കുറെ മാസങ്ങൾക്ക് ശേഷമാണ് ഹാർബറിൽ നിന്നും കടലിൽ പോകുന്ന വള്ളങ്ങൾക്കു മത്തി സുലഭമായി ലഭിക്കുന്നത്. ഇതിനൊപ്പം അയലയും ചെറിയ തോതിൽ ലഭിക്കുന്നുണ്ട്. എന്നാൽ ഇങ്ങനെ എത്തുന്ന മത്സ്യത്തിനു വേണ്ട വില കിട്ടാതെ വരുന്നത് തൊഴിലാളികളെ നിരാശരാക്കുന്നു. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്, തൃശൂര്‍ കടപ്പുറങ്ങളില്‍ കരയിലേക്ക് മത്തി വന്ന് അടിയുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതില്‍ തന്നെ കടലില്‍ മത്തി ചാകര രൂപപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമായിരുന്നു.