CUET PG 2026: വിദ്യാര്‍ത്ഥികളുടെ ആവശ്യം എന്‍ടിഎ കേട്ടു; സിയുഇടി പിജിക്ക് ഇനിയും അപേക്ഷിക്കാം
CUET PG 2026 Application Last Date: സിയുഇടി പിജി 2026 പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളില്‍ നിന്ന് നിവേദനങ്ങള്‍ ലഭിച്ചിരുന്നതായി എന്‍ടിഎ.

Representational Image
കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സിയുഇടി) പിജി 2026 പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളില്‍ നിന്ന് നിവേദനങ്ങള്‍ ലഭിച്ചിരുന്നതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ച് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുകയായിരുന്നു. ജനുവരി 20 രാത്രി 11.50 വരെയാണ് സമയപരിധി നീട്ടിയത്.
നേരത്തെ ജനുവരി 14 വരെയായിരുന്നു സമയപരിധി അനുവദിച്ചിരുന്നത്. ജനുവരി 20 രാത്രി 11.50 വരെ പരീക്ഷാ ഫീസും അടയ്ക്കാം. ജനുവരി 23 മുതല്‍ 25 വരെ കറക്ഷന്‍ വിന്‍ഡോ ഓപ്പണ്‍ ചെയ്യും. ഈ കാലയളവില്‍ അപേക്ഷകർക്ക് അവരുടെ അപേക്ഷാ ഫോമുകളിൽ സമർപ്പിച്ച വിശദാംശങ്ങളിൽ https://exams.nta.nic.in/cuet-pg/ എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി തിരുത്തലുകൾ വരുത്താം.
അപേക്ഷിക്കുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ 011-40759000/011-69227700 എന്ന നമ്പറിൽ ബന്ധപ്പെടാം. അല്ലെങ്കില്‍ helpdesk-cuetpg@nta.ac.in എന്ന വിലാസത്തിൽ ഇമെയിൽ അയയ്ക്കാം. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി സന്ദര്‍ശിക്കണമെന്നും അപേക്ഷകരോട് എന്‍ടിഎ നിര്‍ദ്ദേശിച്ചു.
വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം നാല് എക്‌സാം സിറ്റികള്‍ തിരഞ്ഞെടുക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ഏതെങ്കിലും കേന്ദ്ര സർവകലാശാലകളിലോ പങ്കെടുക്കുന്ന മറ്റ് ചില സ്ഥാപനങ്ങളിലോ പ്രവേശനം തേടാന്‍ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സിയുഇടി (പിജി) ഏകജാലക അവസരം നൽകുന്നു. മാര്‍ച്ചിലാണ് പരീക്ഷ.
പ്രോഗ്രാമുകളുടെ വിശദാംശങ്ങള്‍ അതത് സര്‍വകലാശാലകളുടെ വെബ്‌സൈറ്റിലും, എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭിക്കും. ഈ പ്രോഗ്രാമുകളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സ്വയം പരിശോധിക്കണം. ആകെ 157 വിഷയങ്ങളെക്കുറിച്ച് എന്‍ടിഎ പുറത്തിറക്കിയ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ പ്രതിപാദിക്കുന്നുണ്ട്.
വിദേശത്തുള്ള 16 സിറ്റികള്‍ ഉള്‍പ്പെടെ ആകെ 292 നഗരങ്ങളിലായി പരീക്ഷ നടത്തും. ഒരു വിദ്യാർത്ഥി ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാവൂ. ഇൻഫർമേഷൻ ബുള്ളറ്റിനിലും വെബ്‌സൈറ്റിലും നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. നിർദ്ദേശങ്ങൾ പാലിക്കാത്തവരെ അയോഗ്യരാക്കും.