Kerala School Opening 2025 Date: സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കുമോ?; കാലാവസ്ഥ മോശമായാൽ തീരുമാനം മാറാമെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala School Opening 2025 Final Date: ഇപ്പോഴത്തെ കാലാവസ്ഥയെ അടിസ്ഥാനമാക്കി തീയതിയിൽ മാറ്റം വന്നേക്കാമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിനുശേഷം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് അന്തിമ തീരുമാനം അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ജൂൺ രണ്ടിന് തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം. നിലവിൽ സ്കൂളുകൾ ജൂൺ രണ്ട് തിങ്കളാഴ്ച്ച തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ കാലാവസ്ഥയെ അടിസ്ഥാനമാക്കി തീയതിയിൽ മാറ്റം വന്നേക്കാമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിനുശേഷം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് അന്തിമ തീരുമാനം അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഹൈസ്കൂൾ സമയക്രമത്തിലെ മാറ്റത്തെ സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. ചില അധ്യാപക സംഘടനകൾ തന്നെയാണ് ഇതിന് ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്നാണ് മനത്രിയുടെ പ്രതികരണം. ആദ്യം 110 ദിവസവും, 120 ദിവസവുമാണ് തീരുമാനിച്ചിരുന്നത്. അത് വളരെ കൂടിപ്പോയെന്ന് പറഞ്ഞ് കേസ് കൊടുത്തത് അധ്യാപക സംഘടനകൾ ആണ്. പിന്നാലെയാണ് കോടതിയുടെ നിർദ്ദേശപ്രകാരം കമ്മിഷനെ നിയോഗിച്ചത്.
കമ്മിഷൻ നൽകിയ റിപ്പോർട്ട് ആണ് ഇന്നലെ പൊതു വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചതെന്നും, അതിൽ പറഞ്ഞതനുസരിച്ച് സമയം ക്രമീകരിക്കാനാണ് രാവിലെയും വൈകിട്ടും അധിക സമയം കൂട്ടിച്ചേർത്തതെന്നും മന്ത്രി വ്യക്തമാക്കി. പുതിയ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് ഹൈസ്കൂളുകളിൽ അര മണിക്കൂർ പ്രവൃത്തി സമയം കൂട്ടാൻ തീരുമാനിച്ചിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിൽ രാവിലെയും വൈകിട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടുക. ഇതോടെ പുതിയ പ്രവൃത്തി സമയം രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയായി മാറും. ഒപ്പം തുടർച്ചയായി 6 പ്രവൃത്തി ദിനങ്ങൾ വരാത്ത വിധം 7 ശനിയാഴ്ചകളിൽ കൂടി ക്ലാസ് ഉണ്ടാകുന്നതാണ്. അങ്ങനെ നോക്കിയാൽ ആകെ 205 പ്രവർത്തി ദിനങ്ങളാണ് വരിക.
സംസ്ഥാനത്ത് മഴ അതിശക്തം
സംസ്ഥാനത്ത് അതിശക്തമായ തുടരുന്നതിനിടെ നാല് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്.