Kerala Schools New Change: വീണ്ടും സ്കൂളുകളിൽ മാറ്റം; ഇനി 5 മുതൽ 9 വരെ ക്ലാസുകളിൽ 30 ശതമാനം മാർക്ക് നിർബന്ധമാക്കും
Kerala Schools New Change In Marks: അഞ്ചു മുതൽ ഒമ്പതു വരെ ക്ലാസുകളിൽ എഴുത്തു പരീക്ഷകൾക്ക് വിഷയാടിസ്ഥാനത്തിൽ 30 ശതമാനം മാർക്ക് നിർബന്ധമാകും. ഓരോ ഘട്ടത്തിലും കുട്ടികളുടെ പഠനനില നിരന്തര വിലയിരുത്തി അതതു ഘട്ടത്തിൽ തന്നെ പഠന പിന്തുണ നൽകുന്നുണ്ട് എന്ന് ഉറപ്പാക്കുക. ടീച്ചറോടൊപ്പം തന്നെ കുട്ടിയുടെ പഠനനില രക്ഷിതാവും അറിയുന്ന അവസ്ഥ ഉണ്ടാകണം.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വീണ്ടും പുതിയ മാറ്റം. ഇനി എട്ടാം ക്ലാസ്സിൽ മാത്രമല്ല അഞ്ച് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കും 30 ശതമാനം മിനിമം മാർക്ക്, നിർബന്ധമാക്കാനാണ് നീക്കം. വിഷയാടിസ്ഥാനത്തിൽ ചുരുങ്ങിയത് 30 ശതമാനം മാർക്ക് നേടണമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഓരോ കുട്ടികളെയും പാഠ്യപദ്ധതി മുന്നോട്ടുവച്ച അഭികാമ്യമായ തലത്തിലേക്ക് ഉയർത്തുന്നതിനാണ് ഇങ്ങനൊരു മാറ്റമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നേരത്തെ എട്ടാം ക്ലാസിൽ വാർഷിക പരീക്ഷയിൽ വിഷയാടിസ്ഥാനത്തിൽ ചുരുങ്ങിയത് 30 ശതമാനം മാർക്ക് നേടാത്ത കുട്ടികൾക്ക് അവധിക്കാലത്ത് അധിക പഠന പിന്തുണ നൽകി ഒൻപതാം ക്ലാസിലേക്ക് കയറ്റം നൽകാൻ തീരുമാനിച്ചിരുന്നു. ഈ നീക്കത്തിന് വലിയ സാമൂഹിക ശ്രദ്ധ ലഭിച്ചെന്നും വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഇതിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞെന്നും മന്ത്രി പറഞ്ഞു.
അഞ്ചു മുതൽ ഒമ്പതു വരെ ക്ലാസുകളിൽ എഴുത്തു പരീക്ഷകൾക്ക് വിഷയാടിസ്ഥാനത്തിൽ 30 ശതമാനം മാർക്ക് നിർബന്ധമാകും. ഓരോ ഘട്ടത്തിലും കുട്ടികളുടെ പഠനനില നിരന്തര വിലയിരുത്തി അതതു ഘട്ടത്തിൽ തന്നെ പഠന പിന്തുണ നൽകുന്നുണ്ട് എന്ന് ഉറപ്പാക്കുക. ടീച്ചറോടൊപ്പം തന്നെ കുട്ടിയുടെ പഠനനില രക്ഷിതാവും അറിയുന്ന അവസ്ഥ ഉണ്ടാകണം.
ഇത്തരം പ്രവർത്തനങ്ങൾ സ്കൂളുകളിൽ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കും വിധം വിദ്യാഭ്യാസ വകുപ്പു മോണിറ്ററിംഗ് ശക്തിപ്പെടുത്തും. സംസ്ഥാന തലത്തിലെ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജില്ലകളിൽ മോണിറ്ററിംഗ് ഫലപ്രദമാണോ എന്ന് പരിശോധിക്കുന്നതിനുളള സ്‌കൂൾ സന്ദർശനങ്ങളും ഉണ്ടാകുന്നതാണ്.