Reservation: സ്വകാര്യ സർവ്വകലാശാലയിലും വേണം പിന്നോക്ക സംവരണം… പാർലമെന്ററി സമിതിയുടെ ശുപാർശകൾ ഇങ്ങനെ..
Reservation in Private Universities: ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15(5) സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്.

Reservation
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ സര്‍വ്വകലാശാലകളില്‍ പിന്നോക്ക സമൂദായത്തില്‍ പെട്ടവര്‍ക്ക് സംവരണം വേണമെന്ന ശുപാര്‍ശയുമായി പാര്‍ലമെന്ററി സമിതി. അതിനായുള്ള നിയമം കൊണ്ടുവരണമെന്നാണ് സമിതിയുടെ ശുപാര്‍ശ. ഒബിസിക്ക് 27%, എസ് സിക്ക് 15%, എസ് ടിക്ക് 7.5% എന്നിങ്ങനെ സംവരണം നല്‍കണമെന്നാണ് ആവശ്യം. ഇതിനുപുറമെ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശയുണ്ട്.
വിദ്യാഭ്യാസം, കുട്ടികള്‍, സ്ത്രീകള്‍, യുവജനങ്ങള്‍, കായികം എന്നിവയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് ഈ ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് നേതാവായ ദിഗ് വിജയ് സിംഗ് അധ്യക്ഷനായ സമിതി, രാജ്യത്തെ പല പ്രമുഖ സ്വകാര്യ സര്‍വ്വകലാശാലകളിലും പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം വളരെ കുറവാണെന്ന് കണ്ടെത്തി.
ഉള്‍പ്പെടുന്ന പ്രമുഖ സ്ഥാപനങ്ങള്‍ ഇവയെല്ലാം
ബിറ്റ്‌സ് പിലാനി, ഒപി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി, ശിവ് നാടാര്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളെ പരിശോധിച്ചപ്പോഴാണ് ഈ സ്ഥിതി വ്യക്തമായത്. ബിറ്റ്‌സ് പിലാനിയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം ഒരു ശതമാനത്തില്‍ താഴെയാണെന്നും സമിതി ചൂണ്ടിക്കാട്ടി.
ALSO READ: ശമ്പളം ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെ; ഇന്ത്യൻ ആർമിയിൽ സ്ത്രീകൾക്കും സുവർണാവസരം
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15(5) സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്. എന്നാല്‍, നിലവില്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് സംവരണ നയങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുള്ള നിയമങ്ങളില്ല. സമൂഹത്തില്‍ സാമൂഹിക നീതി ഉറപ്പാക്കാന്‍ വിദ്യാഭ്യാസം പ്രധാനമാണെന്നും, അതിനാല്‍ സ്വകാര്യ സ്ഥാപനങ്ങളിലും സംവരണം നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാത്രം ഈ ലക്ഷ്യം പൂര്‍ണ്ണമായി നിറവേറ്റാന്‍ സാധിക്കില്ലെന്നും, രാജ്യത്തെ 517 സ്വകാര്യ സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതില്‍ പങ്കാളിയാകണമെന്നും സമിതി അഭിപ്രായപ്പെട്ടു. ഇതിനായി പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തി സംവരണം എല്ലാവര്‍ക്കും ബാധകമാക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൂടാതെ, സ്വകാര്യ സര്‍വ്വകലാശാലകളില്‍ ഫീസ് ഇളവ് നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മ്മാണം നടത്തണമെന്നും സമിതി ആവശ്യപ്പെട്ടു.