Skill Based Learning: 11, 12 ക്ലാസുകളിൽ നൈപുണ്യാധിഷ്ഠിത പഠനരീതി; പാഠ്യപദ്ധതി ആലോചനയിലുണ്ടെന്ന് കേന്ദ്രമന്ത്രി
Skill Based Learning To Be Introduced Soon: സ്കൂൾ വിദ്യാഭ്യാസത്തിൽ നൈപുണ്യാധിഷ്ഠിത പഠനരീതി ഉടൻ നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി. 11, 12 ക്ലാസുകളിലാവും ഇത് നടപ്പിലാക്കുക.

പ്രതീകാത്മക ചിത്രം
11, 12 ക്ലാസുകളിൽ നൈപുണ്യാധിഷ്ഠിത പഠനരീതി നടപ്പിലാക്കാൻ ആലോചനയുണ്ടെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. 2020ൽ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ നിർദ്ദേശപ്രകാരമാണ് പുതിയ പഠനരീതിയെപ്പറ്റി ആലോചിക്കുന്നതെന്നും പ്രധാൻ മദ്രാസ് ഐഐടിയിൽ വച്ച് നടന്ന ഒരു പരിപാടിയിൽ പറഞ്ഞു.
പഠനരീതിയിൽ ഒരു മാറ്റമുണ്ടാവാൻ പോവുകയാണെന്ന് ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം അത് നിർദ്ദേശിക്കുന്നുണ്ട്. 11, 12 ക്ലാസുകളിൽ ഞങ്ങൾ നൈപുണ്യാധിഷ്ഠിത പഠനരീതി അവതരിപ്പിക്കാനൊരുങ്ങുകയാണ്. നേരത്തെയുണ്ടായിരുന്ന പഠനരീതി സർട്ടിഫിക്കറ്റും ഡിഗ്രിയും കേന്ദ്രീകരിച്ചുള്ളതായിരുന്നു. നമുക്ക് ഡിഗ്രിയും സർട്ടിഫിക്കറ്റും വേണം. അതിനൊപ്പം വിദ്യാർത്ഥികളെ സമർത്ഥരുമാക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. നേരത്തെ ഇത്തരം പഠനരീതി നിർബന്ധമായിരുന്നില്ല. എന്നാൽ, ഇനിമുതൽ ഈ രീതി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ മേഖലകളിൽ കേന്ദ്രീകരിച്ചതായിരുന്നു വിദ്യാഭ്യാസം. അതിൽ ഇനി മാറ്റമുണ്ടാവും. കോഡിംഗ്, ഡ്രോൺ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങിയ പഠനരീതികൾ അവതരിപ്പിക്കും. നമ്മുടെ യുവാക്കളെ പുതിയ പഠനരീതി പരിശീലിപ്പിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയെ സമൂലമായി പരിഷ്കരിക്കാൻ ലക്ഷ്യമിട്ട് 2020ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നയമാണ് ദേശീയ വിദ്യാഭ്യാസ നയം (NEP). അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം മാതൃഭാഷയിലാക്കുക, 10+2 (പ്ലസ് വൺ, പ്ലസ് ടു- ആകെ 12 വർഷം) എന്ന ഘടന മാറ്റി 5+3+3+4 (ആകെ 15 വർഷം)എന്ന പുതിയ ഘടന കൊണ്ടുവരിക, സ്കൂൾ വിദ്യാഭ്യാസത്തിൽ തൊഴിൽ പരിശീലനം ഉൾപ്പെടുത്തുക തുടങ്ങിയവ ഇതിന്റെ പ്രധാന നിർദ്ദേശങ്ങളാണ്.