Kerala Assembly Election 2026: കന്നിവോട്ട് മുതൽ പോസ്റ്റൽ വോട്ട് വരെ കള്ളവോട്ടായി…. കേരളത്തിൽ വ്യാപക പരാതികൾ, പലയിടത്തും സംഘർഷം
Kerala Assembly Elections 2026, Bogus Voting Allegations: കള്ളവോട്ട് ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാനിയമത്തിലെയും ജനപ്രാതിനിധ്യ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാത്ത കുറ്റമാണ്. മറ്റൊരാളുടെ പേരിൽ വോട്ട് ചെയ്യുകയോ, മരിച്ചവരുടെയോ സ്ഥലത്തില്ലാത്തവരുടെയോ പേരിൽ വോട്ട് രേഖപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്യുന്നത് ഐപിസി സെക്ഷൻ 171D പ്രകാരം ആൾമാറാട്ടം എന്ന കുറ്റത്തിന്റെ പരിധിയിൽ വരുന്നു.

Assembly Election
തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കള്ളവോട്ട് സംബന്ധിച്ച പരാതികൾ. വടക്കാഞ്ചേരി, തൃപ്പൂണിത്തുറ, ഷൊർണൂർ, ഒറ്റപ്പാലം തുടങ്ങി നിരവധി മണ്ഡലങ്ങളിൽ കള്ളവോട്ട് നടന്നതായി പരാതികൾ ഉയർന്നു. വോട്ടർമാർ ബൂത്തിലെത്തുന്നതിന് മുൻപേ വോട്ട് രേഖപ്പെടുത്തിയതായും, പോസ്റ്റൽ വോട്ട് ചെയ്യാത്തവർക്ക് വോട്ടർ പട്ടികയിൽ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയതായും ആക്ഷേപമുണ്ട്.
തൃപ്പൂണിത്തുറയിലെ മൂന്ന് ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി പരാതി ഉയർന്നു. ജാസ്മിൻ, അനിത, കുഞ്ഞുമോൾ എന്നീ വോട്ടർമാരുടെ വോട്ടുകൾ മറ്റാരോ രേഖപ്പെടുത്തി. അനിതയും കുഞ്ഞുമോളും ടെൻഡർ വോട്ട് ചെയ്താണ് മടങ്ങിയത്. ഷൊർണൂർ, പരുത്തിപ്ര ബി.എം.എസ്.എൽ.പി സ്കൂളിൽ നിഖിൽ എന്ന കന്നിവോട്ടറുടെ വോട്ട് ബൂത്തിലെത്തും മുൻപേ മറ്റാരോ ചെയ്തതായി പരാതിയുണ്ട്.
പാലാ, പനയ്ക്കപ്പാലത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെയും ഭാര്യയുടെയും വോട്ട് ബിജെപി എത്തിച്ച വ്യാജ ദമ്പതികൾ രേഖപ്പെടുത്തിയതായി എൽഡിഎഫ് ആരോപിച്ചു. ആധാർ കാർഡ് ഹാജരാക്കിയാണ് ഇവർ വോട്ട് ചെയ്തതെന്നാണ് പരാതി. ബേപ്പൂർ കൊളത്തറയിൽ കള്ളവോട്ട് ചെയ്യാനെത്തിയ അബ്ദുൾ സമദ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
തൃക്കരിപ്പൂർ മണ്ഡലത്തിലെ പുത്തിലോട് 137-ാം നമ്പർ ബൂത്തിൽ എൽഡിഎഫ് കള്ളവോട്ട് ചെയ്തതായി യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ ആരോപിച്ചു. കള്ളവോട്ട് തടയാൻ ശ്രമിച്ച ഏജന്റിനെ മർദ്ദിച്ചതായും അദ്ദേഹം പരാതിപ്പെട്ടു. ഈ ബൂത്തിൽ റീപോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളിലും സമാനമായ പരാതികൾ ഉയർന്നു.
കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരമാണ് ആദ്യസ്ഥലം. മഞ്ചേശ്വരത്തെ കയ്യാറിലുള്ള 128-ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നതായി പരാതി ഉയർന്നു. ബിജെപിയാണ് പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്തത് തൃശ്ശൂരിലെ വടക്കാഞ്ചേരിയിൽ നിന്നാണ്. പാറപ്പറമ്പിൽ സജീവ് എന്ന വോട്ടറുടെ പേരിൽ നേരത്തെ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയതായാണ് പരാതി. നേരിട്ട് വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തന്റെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞ വിവരം ഇദ്ദേഹം അറിയുന്നത്. സംഭവത്തിൽ ബിജെപി പ്രവർത്തകർ ബൂത്തിൽ പ്രതിഷേധിച്ചു.
Also Read – എൽഡിഎഫിന് വോട്ട് ചോദിച്ച് ബിജെപി സ്ഥാനാർഥി, ചിറ്റൂരിൽ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ വിവാദം
വയനാട്ടിലെ മാനന്തവാടിയിലുള്ള ചെറുകാട്ടൂരിലെ 199-ാം നമ്പർ ബൂത്തിൽ ഒബിജെപിക്ക് വോട്ട് ചെയ്യാൻ പോളിങ് ഓഫീസർ പ്രേരിപ്പിച്ചു എന്ന പരാതി ഉയർന്നു. പരാതിയെത്തുടർന്ന് തിരഞ്ഞെടുപ്പ് അധികൃതർ ഉടൻ ഇടപെടുകയും പ്രസ്തുത പോളിങ് ഓഫീസറെ ചുമതലയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. കള്ളവോട്ട് ചെയ്യുന്നത് ജനപ്രാതിനിധ്യ നിയമപ്രകാരം കഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കള്ളവോട്ട് തടയാൻ കർശനമായ പരിശോധനകളാണ് ഓരോ ബൂത്തിലും ഏർപ്പെടുത്തിയിരിക്കുന്നത്.
കുറ്റവും ശിക്ഷയും
കള്ളവോട്ട് ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാനിയമത്തിലെയും ജനപ്രാതിനിധ്യ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാത്ത കുറ്റമാണ്. മറ്റൊരാളുടെ പേരിൽ വോട്ട് ചെയ്യുകയോ, മരിച്ചവരുടെയോ സ്ഥലത്തില്ലാത്തവരുടെയോ പേരിൽ വോട്ട് രേഖപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്യുന്നത് ഐപിസി സെക്ഷൻ 171D പ്രകാരം ആൾമാറാട്ടം എന്ന കുറ്റത്തിന്റെ പരിധിയിൽ വരുന്നു. കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. കൂടാതെ, വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെടാനും ഭാവിയിൽ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനോ വോട്ട് ചെയ്യുന്നതിനോ വിലക്ക് നേരിടാനും ഈ കുറ്റം കാരണമായേക്കാം.