71st National Film Awards: ദാദസാഹിബ് ഫാൽക്കെ പുരസ്കാരം സ്വീകരിച്ച് മോഹൻലാൽ; എഴുന്നേറ്റ് നിന്ന് കയ്യടിച്ച് സദസ്സ്
Mohanlal Accept Dadasaheb Phalke Award: രാഷ്ട്രപതിയിൽ നിന്ന് ദാദസാഹിബ് പുരസ്കാരം സ്വീകരിച്ച് മോഹൻലാൽ.

മോഹൻലാൽ
ദാദസാഹിബ് ഫാൽക്കെ പുരസ്കാരം സ്വീകരിച്ച് മലയാളത്തിൻ്റെ സ്വന്തം മോഹൻലാൽ. രാഷ്ട്രപതി ദ്രൗപതി മുർമ്മുവിൽ നിന്നാണ് ന്യൂഡൽഹിയിലെ വിഗ്യാൻ ഭവനിൽ വച്ച് നടന്ന ചടങ്ങിൽ താരം പുരസ്കാരം കൈപ്പറ്റിയത്. സിനിമാമേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് ദാദസാഹിബ് ഫാൽക്കെ പുരസ്കാരം.
ദാദസാഹിബ് ഫാൽക്കെ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് മോഹൻലാൽ. മലയാളത്തിൽ നിന്ന് അടൂർ ഗോപാലകൃഷ്ണൻ മാത്രമാണ് മുൻപ് ഈ പുരസ്കാരം നേടിയിട്ടുള്ളത്.
ആറ് മലയാളികളാണ് വിവിധ വിഭാഗങ്ങളിലായി ദേശീയ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്. ഉർവശി, വിജയരാഘവൻ, ക്രിസ്റ്റോ ടോമി തുടങ്ങിയവർ നേരത്തെ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
മികച്ച സഹനടൻ (പൂക്കാലം), സഹനടി (ഉള്ളൊഴുക്ക്) എന്നീ വിഭാഗങ്ങളിലാണ് യഥാക്രമം വിജയരാഘവൻ, ഉർവശി എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്. മികച്ച പ്രൊഡക്ഷൻ ഡിസൈനർ പുരസ്കാരം മോഹൻ ദാസും (2018) മികച്ച എഡിറ്റർക്കുള്ള പുരസ്കാരം മിഥുൻ മുരളിയും (പൂക്കാലം) ഏറ്റുവാങ്ങി. മികച്ച മലയാള സിനിമയായ ഉള്ളൊഴുക്കിൻ്റെ സംവിധായകൻ ക്രിസ്റ്റോ ടോമിയും പുരസ്കാരം സ്വീകരിച്ചു.
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മോഹൻലാലിനെ വാനോളം പുകഴ്ത്തിയിരുന്നു. ‘റിയൽ ഒജി മോഹൻലാൽ ജി’ എന്നാണ് അശ്വിനി വൈഷ്ണവ് മോഹൻലാലിനെ വിശേഷിപ്പിച്ചത്. ഇതിഹാസതാരത്തിന് വലിയ കയ്യടി കൊടുക്കാൻ സദസ്സിനോട് മന്ത്രി ആവശ്യപ്പെട്ടു. ഇതോടെ ന്യൂഡൽഹി വിഗ്യാൻ ഭവൻ ശബ്ദമുഖരിതമായി.