Miya George: ‘മിയയ്‌ക്കെതിരെ 2 കോടിയുടെ കേസ്’; തനിക്ക് ഒന്നും അറിയില്ലെന്ന് കേസിനെപ്പറ്റി മിയ
Miya George : വാർത്തയുടെ തലക്കെട്ട് തന്നെ പരസ്പര വിരുദ്ധമാണ്. എന്തിനാണ് ഒരു ബ്രാൻഡിന്റെ ഉടമ അത് പ്രമോട്ട് ചെയ്യുന്ന ബ്രാൻഡ് അംബാസഡർക്കെതിരെ പരാതി നൽകുന്നതെന്ന് മനസ്സിലാകുന്നില്ലെന്നു മിയ പറയുന്നു.

നടി മിയ ജോർജിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തെന്ന് വ്യാജ വാർത്ത. സംഭവത്തിൽ പ്രതികരിച്ച് നടി രംഗത്ത് എത്തി. കറി പൗഡറിന്റെ പരസ്യത്തിൽ തെറ്റായ അവകാശ വാദങ്ങൾ ഉന്നയിച്ചുവെന്ന് പറഞ്ഞ് കമ്പനി ഉടമ പരാതി സമർപ്പിച്ചുവെന്നാണ് വാർത്ത. എന്നാൽ ഇത്തരമൊരു നടപടിയെ കുറിച്ച തനിക്ക് രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് നടി പറഞ്ഞു. സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് താനും ഇക്കാര്യം അറിഞ്ഞതെന്നും മിയ ജോർജ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

മിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ്
വാർത്തയുടെ തലക്കെട്ട് തന്നെ പരസ്പര വിരുദ്ധമാണ്. എന്തിനാണ് ഒരു ബ്രാൻഡിന്റെ ഉടമ അത് പ്രമോട്ട് ചെയ്യുന്ന ബ്രാൻഡ് അംബാസഡർക്കെതിരെ പരാതി നൽകുന്നതെന്ന് മനസ്സിലാകുന്നില്ലെന്നു മിയ പറയുന്നു. ‘‘എനിക്കെതിരെ എന്തോ നിയമനടപടി നടക്കുന്നുണ്ടെന്ന് കേൾക്കുന്നു പക്ഷേ ഇതിനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല കാരണം ഇത്തരത്തിൽ ഒരു നിയമ നടപടിയുണ്ടെന്ന് എന്നെ ആരും അറിയിച്ചിട്ടില്ല. ആദ്യം തന്നെ പറയട്ടെ, ഈ വാർത്തയിൽ കൊടുത്തിരിക്കുന്ന തലക്കെട്ട് തന്നെ പരസ്പര വിരുദ്ധമാണ്. എന്തിനാണ് ഒരു ഉടമ ബ്രാന്റിനെ പ്രൊമോട്ട് ചെയ്യുന്ന അംബാസിഡര്‍ക്കെതിരെ പരാതി നല്‍കുന്നത്? എനിക്ക് നിയമപരായി യാതൊരു അറിയിപ്പും നേരിട്ടോ അല്ലാതേയും ലഭിച്ചിട്ടില്ല, സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരത്തിലൊരു വാർത്ത ഞാൻ കണ്ടത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ ആരാണ് പടച്ചുവിടുന്നതെന്ന് എനിക്കറിയില്ല.’’–മിയ ജോർജ് കുറിച്ചു.
കറി പൗഡറിന്റെ പരസ്യത്തില്‍ തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിച്ചതിന് കമ്പനി ഉടമ നടി മിയയ്‌ക്കെതിരെ 2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.