Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Balachandrakumar’s Wife About Actress Assault Case Verdict: ഈ കോടതിയില്‍ നിന്ന് നീതി കിട്ടില്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും അത് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഭാര്യ പറയുന്നു. വിധിയുടെ സമയത്ത് അദ്ദേഹം ഇല്ലാതിരുന്നത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും ഷീബ പറഞ്ഞു.
എട്ട് വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിയടക്കം ആറ് പ്രതികൾക്ക് 20 വർഷം കഠിന തടവും പിഴയും കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. കേസിലെ ഏട്ടാം പ്രതി നടൻ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിടുകയായിരുന്നു.കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ ഏറെ നിർണായകമായിരുന്നു.
കേസ് ആരംഭിച്ച് കുറച്ച് നാളുകൾക്ക് ശേഷമാണ് ബാലചന്ദ്രകുമാർ ദിലീപിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ വച്ച് കണ്ടുവെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. എന്നാൽ ഇത്രയും വര്‍ഷങ്ങള്‍ എന്തുകൊണ്ട് പറഞ്ഞില്ലെന്ന് ആരോപിച്ച് ബാലചന്ദ്രകുമാറിനെതിരെ ചിലർ രംഗത്ത് എത്തി. ഇപ്പോഴിതാ വെളിപ്പെടുത്തൽ വൈകിപ്പിച്ചത് താനായിരുന്നുവെന്ന് പറയുകയാണ് ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബ.
ഈ കോടതിയില്‍ നിന്ന് നീതി കിട്ടില്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും അത് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഭാര്യ പറയുന്നു. വിധിയുടെ സമയത്ത് അദ്ദേഹം ഇല്ലാതിരുന്നത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും ഷീബ പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന ഐഎഫ്എഫ്‌കെ സംഘടിപ്പിച്ച അവളോടൊപ്പം ഐക്യദാര്‍ഢ്യ സദസ്സിലായിരുന്നു പ്രതികരണം.
മൂന്നാമത്തെ വിചാരണ കഴിഞ്ഞ് പുറത്തിറങ്ങി അദ്ദേഹം തന്നെ ഫോണിൽ വിളിച്ചിട്ട് അവര്‍ക്ക് ഈ കോടതിയില്‍ നിന്ന് നീതി ലഭിക്കില്ല എന്ന് പറഞ്ഞു. അത് തന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ജീവന്‍ നഷ്ടമാകുമെന്ന് അറിഞ്ഞിട്ട് തന്നെയാണ് ഈ കേസുമായി മുന്നോട്ട് വന്നതെന്നും അവര്‍ പറഞ്ഞു. വെളിപ്പെടുത്തൽ വൈകിപ്പിച്ചത് താൻ തന്നെയാണ്. കാല് പിടിച്ച് കരഞ്ഞ് താൻ പിന്തിരിപ്പിക്കുകയായിരുന്നു. അതൊന്നും പാടില്ലായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും അവര്‍ പറഞ്ഞു. ഇന്നലെയായിരുന്നു ബാലചന്ദ്രകുമാർ മരിച്ചിട്ട് ഒരു വർഷം ആകുന്നതെന്നും ഷീബ പറഞ്ഞു.വിതുമ്പികൊണ്ടായിരുന്നു അവരുടെ പ്രതികരണം.