Ajmal Ameer: ‘അത് എഐ ആണെങ്കിൽ എനിക്കയച്ച മെസേജോ?’; അജ്മൽ അമീറിനെതിരെ കൂടുതൽ യുവതികൾ
More Women Against Ajmal Amir: അജ്മൽ അമീറിൻ്റെ വിശദീകരണം തള്ളി യുവതികൾ. നടൻ്റെ വിശദീകരണ വിഡിയോയിൽ കമൻ്റുകളായാണ് നടനെതിരെ യുവതികൾ രംഗത്തുവന്നത്.
അജ്മൽ അമീറിനെതിരെ വെളിപ്പെടുത്തലുമായി കൂടുതൽ യുവതികൾ രംഗത്ത്. തൻ്റെ പേരിൽ പ്രചരിച്ച വിഡിയോ കോൾ എഐ ജനറേറ്റഡാണെന്ന അജ്മൽ അമീറിൻ്റെ വിശദീകരണ വിഡിയോയുടെ കമൻ്റ് ബോക്സിലാണ് നിരവധി യുവതികൾ താരത്തിനെതിരെ രംഗത്തുവന്നത്. അജ്മലിൽ നിന്ന് തങ്ങൾക്കും മോശം അനുഭവമുണ്ടായെന്നും മെസേജ് അയച്ചു എന്നും യുവതികൾ ആരോപിച്ചു.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹണ്ട് എന്ന സിനിമയിൽ താനും അജ്മൽ അമീറും ഒരുമിച്ച് അഭിനയിച്ചിരുന്നു എന്നാണ് കമൻ്റ് ബോക്സിൽ ഒരു യുവതി പറയുന്നത്. അവിടെവച്ച് അജ്മൽ അമീറിനെ പരിചയപ്പെട്ടു എന്നും പിന്നീട് ഇയാൾ തനിക്ക് മെസേജ് അയച്ചു എന്നും യുവതി പറയുന്നു. 2018ൽ വിഡിയോ കോൾ വിളിച്ച് തന്നോട് ഉമ്മ ചോദിച്ചു എന്നാണ് മറ്റൊരു യുവതിയുടെ ആരോപണം. തൻ്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾക്ക് അജ്മലിൽ മോശം അനുഭവമുണ്ടായെന്ന് മറ്റൊരു യുവതി പറയുന്നു.
Also Read: Ajmal Ameer: ‘ഇതൊക്കെ എഐയുടെ കളികളാ’; വൈറൽ വിഡിയോ കോളിൽ വിശദീകരണവുമായി അജ്മൽ അമീർ
ഇതിനിടെ വ്ലോഗരായ മുകേഷ് എം നായർ അജ്മൽ അമീറിന് പിന്തുണ അറിയിച്ചു. പോക്സോ കേസിൽ പ്രതിചേർക്കപ്പെട്ടയാളായിരുന്നു മുകേഷ് എം നായർ.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച വോയിസ് ക്ലിപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്ത ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് എന്നായിരുന്നു അജ്മൽ അമീറിൻ്റെ അവകാശവാദം. യുവതിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്ന അജ്മൽ അമീറിൻ്റെ വിഡിയോ കോളിലെ വോയിസ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് ഒരു കെട്ടിച്ചമച്ച കഥ മാത്രമാണെന്ന് നടൻ വിശദീകരണ വിഡിയോയിലൂടെ അവകാശപ്പെട്ടിരുന്നു. തനിക്ക് മാനേജറോ പിആർ ടീമോ ഇല്ല. ഇന്ന് മുതൽ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് താൻ മാത്രമായിരിക്കും. പിന്തുണച്ചവർക്ക് നന്ദി അറിയിക്കുന്നു എന്നും താരം വിശദീകരണ വിഡിയോയിൽ പറഞ്ഞു.