AR Murugadoss: ‘വിജയ്‌ക്കൊപ്പം ഒരു ആക്ഷൻ ചിത്രം കൂടി ചെയ്യാനിരുന്നതാണ്, കൂടെയുള്ളവർ എതിർത്തു’; കാരണം വെളിപ്പെടുത്തി എആർ മുരുഗദോസ്
AR Murugadoss Planned Film with Thalapathy Vijay: 'തുപ്പാക്കി', 'കത്തി' എന്നീ സിനിമകൾക്ക് സമാനമായ ഒരു ആക്ഷൻ ചിത്രം ചെയ്യാനാണ് ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും, ഒടുവിൽ 'സർക്കാർ' എന്ന ചിത്രത്തിലേക്ക് എത്തിച്ചേരുകയായിരുന്നുവെന്ന് മുരുഗദോസ് പറയുന്നു.
ശിവകാർത്തികേയനും വിദ്യുത് ജംവാളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘മദരാസി’. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് ഇപ്പോൾ സംവിധായകൻ എആർ മുരുഗദോസ്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തുന്നത്. സെപ്റ്റംബർ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്. പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി നൽകിയ അഭിമുഖത്തിലെ സംവിധായകനറെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
നടൻ ദളപതി വിജയ്‌യെ നായകനാക്കി ഒരു ‘ഡ്രൈ ആക്ഷൻ’ ചിത്രം നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നതായി എആർ മുരുഗദോസ് പറയുന്നു. ‘തുപ്പാക്കി’, ‘കത്തി’ എന്നീ സിനിമകൾക്ക് സമാനമായ ഒരു ആക്ഷൻ ചിത്രം ചെയ്യാനാണ് ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും, ഒടുവിൽ ‘സർക്കാർ’ എന്ന ചിത്രത്തിലേക്ക് എത്തിച്ചേരുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
‘കത്തി’ എന്ന സിനിമയ്ക്ക് ശേഷം തങ്ങൾ ഏതുതരം സിനിമ ചെയ്യണമെന്ന് ചർച്ച ചെയ്തിരുന്നതായി മുരുഗദോസ് പറയുന്നു. അങ്ങനെയാണ് വിജയ്‌യോട് ഒരു ഡ്രൈ ആക്ഷൻ സിനിമ ചെയ്യാനാകുമോയെന്ന് ചോദിക്കുന്നത്. തായ്ലൻഡിലേക്ക് പോകുന്നതിന് മുമ്പ് ഇന്ത്യയിൽ അഭയം തേടിയ ഒരു ശ്രീലങ്കക്കാരനായ തമിഴന്റെ കഥയായിരുന്നു അത്. ലുങ്കിയും ഷർട്ടും മാത്രം ധരിച്ച് പല രാജ്യങ്ങളും സന്ദർശിക്കുന്ന നായകൻ. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടതോടെ താൻ അത് വികസിപ്പിക്കാൻ തുടങ്ങിയെങ്കിലും ചുറ്റുമുള്ളവർ അതിനെ എതിർത്തതായും മുരുഗദോസ് കൂട്ടിച്ചേർത്തു.
തുടർന്ന്, നടൻ വിജയകാന്തിനെ നായകനാക്കി താൻ സംവിധാനം ചെയ്ത ‘രമണ’ എന്ന ചിത്രത്തിന് സമാനമായ ഒരു രാഷ്ട്രീയ പശ്ചാത്തലമുള്ള സിനിമ നിർമ്മിക്കാൻ വിജയ് ശുപാർശ ചെയ്യുകയായിരുന്നുവെന്നും സംവിധായകൻ പറഞ്ഞു. അങ്ങനെയാണ് ‘സർക്കാർ’ എന്ന സിനിമയിലേക്ക് എത്തിച്ചേർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിജയ്‌യുടെ അടുത്ത ചിത്രമായ ‘ജനനായകൻ’ അണിയറയിൽ പുരോഗമിക്കുകയാണ്. പൂജ ഹെഗ്‌ഡെയും ബോബി ഡിയോളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. രാഷ്ട്രീയത്തിലേക്ക് പൂർണമായും പ്രവേശിക്കുന്നതിന് മുമ്പുള്ള നടന്റെ അവസാന സിനിമയാണിതെന്നാണ് റിപ്പോർട്ടുകൾ. അടുത്ത വർഷം ജനുവരിയോടെ ചിത്രം തീയേറ്ററുകളിൽ എത്തും.