Mammootty: ‘മമ്മൂക്ക ആ വസ്ത്രം ധരിച്ചത് ഏറ്റവും വലിയ സന്തോഷം’; ഷൂട്ടിംഗിന് താരങ്ങൾ ധരിച്ച വസ്ത്രങ്ങൾ എന്തുചെയ്യും?
Costume Designer Sameera Saneesh About Mammootty: സംസ്ഥാന പുരസ്കാരം വാങ്ങാൻ പോയ ദിവസം മമ്മൂക്ക ധരിച്ചത് താൻ ഡിസൈൻ ചെയ്ത ഷർട്ടായിരുന്നു. അത് തനിക്ക് പുരസ്‌കാരം കിട്ടിയതിലും വലിയ സന്തോഷമായിരുന്നുവെന്നാണ് സമീറ പറയുന്നത്.
സിനിമയിൽ ഏറെ പ്രധാന്യം നൽകുന്ന ഒരു മേഖലയാണ് വസ്ത്രാലങ്കാരം. പല സിനിമകളിലും നായകനും നായികയും ധരിക്കുന്ന വസ്ത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇത്തരത്തിൽ മലയാള സിനിമയിൽ ഏറ്റവും തിരക്കേറിയ കോസ്റ്റ്യൂം ഡിസൈനറാണ് സമീറ സനീഷ്. ഇരുന്നൂറിലധികം സിനിമകളിൽ സമീറ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചിട്ടുണ്ട്. എന്നാലും പ്രേമം, സാൾട്ട് ആൻഡ് പേപ്പർ, ഭീഷ്മ പർവം, ഹൗ ഓൾഡ് ആർ യു, തട്ടത്തിൽമറയത്ത് എന്നീ ചിത്രങ്ങളിലെ നായികാ നായകൻമാരുടെ വേഷങ്ങൾ മലയാളികൾക്കിടയിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. മികച്ച വസ്ത്രാലങ്കാരത്തിന് സമീറ മൂന്നു തവണയാണ് സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും സ്വന്തമാക്കിയിരുന്നു.
ഇപ്പോഴിതാ സിനിമയിലെ വസ്ത്രാലങ്കാരത്തെക്കുറിച്ചും മമ്മൂക്കയോടൊപ്പമുള്ളപ്പോൾ അനുഭവത്തെകുറിച്ചും സമീറ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവങ്ങളും ഷൂട്ടിംഗ് കഴിഞ്ഞാൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ എന്തുചെയ്യുമെന്ന കാര്യവും സമീറ തുറന്നുപറയുന്നു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സമീറ.
Also Read:ആ പ്രവചനം സത്യമായി! ‘ലിസിയും പ്രിയദർശനും ഒരുമിച്ചാണ്, പുനർവിവാഹം ലിസി ഭയക്കുന്നു’
മമ്മൂക്കയ്ക്ക് വേണ്ടി വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് കംഫർട്ടാണെന്നാണ് താരം പറയുന്നത്. മമ്മൂക്കയ്ക്ക് സോഫ്റ്റ് ഫാബ്രിക്കാണ് ഇഷ്ടമെന്നും ബെസ്റ്റ് ആക്ടർ എന്ന സിനിമയ്ക്ക് തയ്യാറാക്കിയ വേഷം കംഫർട്ടായില്ലെങ്കിലും കഥാപാത്രത്തിന്റെ ആവശ്യത്തിനായി അദ്ദേഹം അത് ധരിച്ചുവെന്നും സമീറ പറയുന്നു. ഭീഷ്മ പർവ്വം എന്ന ചിത്രത്തിനായി അദ്ദേഹത്തിന് 12 കുർത്തകൾ തയ്യാറാക്കിയിരുന്നു. പ്രത്യേക തരത്തിലുള്ള കുർത്തകളായിരുന്നു അത്. അവ ധരിച്ചപ്പോൾ മമ്മൂക്കയുടെ കൈകൾ ചുവന്ന് പ്രശ്നമായിരുന്നു. പിന്നീട് മറ്റൊരു ഫാബ്രിക്ക് ഉപയോഗിക്കുകയായിരുന്നുവെന്നാണ് സമീറ പറയുന്നത്.
സംസ്ഥാന പുരസ്കാരം വാങ്ങാൻ പോയ ദിവസം മമ്മൂക്ക ധരിച്ചത് താൻ ഡിസൈൻ ചെയ്ത ഷർട്ടായിരുന്നു. അത് തനിക്ക് പുരസ്‌കാരം കിട്ടിയതിലും വലിയ സന്തോഷമായിരുന്നുവെന്നാണ് സമീറ പറയുന്നത്. താരങ്ങൾ ധരിച്ച വസ്ത്രങ്ങൾ എന്തുചെയ്യുമെന്ന ചോദ്യത്തിന് നിർമാതാവിന് പെട്ടിയിലാക്കി കൊടുക്കുമെന്നാണ് സമീറ പറയുന്നത്. ഇതിൽ ചിലത് മറ്റ് ചിത്രങ്ങളിൽ ആവശ്യം വന്നാൽ ജൂനിയേഴ്സിന് കൊടുക്കും. അല്ലാതെ അവയൊന്നും കൂടുതലായി രണ്ടാമത് ഉപയോഗിക്കില്ലെന്നാണ് സമീറ പറയുന്നത്.