Priyadarshan: യേശുദാസ് സ്റ്റുഡിയോയിൽ നിന്ന് ഇറക്കിവിട്ടു, പിന്നീട് നിമിത്തം പോലെ എംജി ശ്രീകുമാർ സ്ഥിരം സാന്നിധ്യമായി – പ്രിയദർശൻ
Director Priyadarshan explains the issue with Yesudas: യേശുദാസിനോടുള്ള ദേഷ്യം കൊണ്ടാണ് പ്രിയദർശൻ തന്റെ സിനിമകളിൽ എം.ജി. ശ്രീകുമാറിനെ പാടിച്ചതെന്ന വാദത്തെയും അദ്ദേഹം തിരുത്തുന്നു. എം.ജി. ശ്രീകുമാർ തന്റെ ബാല്യകാല സുഹൃത്താണ്. അദ്ദേഹത്തിന്റെ കഴിവിലുള്ള വിശ്വാസം കൊണ്ടാണ് അവസരങ്ങൾ നൽകിയത്.
യേശുദാസും സംവിധായകൻ പ്രിയദർശനും തമ്മിലുള്ള പിണക്കത്തെക്കുറിച്ച് വർഷങ്ങളായി പ്രചരിക്കുന്ന സിനിമാക്കഥകളിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയദർശൻ. ‘ബോയിംഗ് ബോയിംഗ്’ എന്ന സിനിമയുടെ റെക്കോർഡിങ്ങിനിടെ യേശുദാസ് പ്രിയദർശനെ സ്റ്റുഡിയോയിൽ നിന്ന് ഇറക്കിവിട്ടു എന്നതായിരുന്നു പ്രധാന പ്രചാരണം. ഈ സംഭവത്തിന് പിന്നിലെ യാഥാർത്ഥ്യം പ്രിയദർശൻ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
അന്ന് റെക്കോർഡിംഗ് സ്റ്റുഡിയോയിൽ വെച്ച് ചെറിയൊരു അസ്വാരസ്യം ഉണ്ടായെന്നത് സത്യമാണെന്ന് പ്രിയദർശൻ സമ്മതിക്കുന്നു. താൻ ആ സിനിമയുടെ സംവിധായകനാണെന്ന് പോലും ശ്രദ്ധിക്കാതെയാണ് അന്ന് ദാസേട്ടൻ “ഇറങ്ങിപ്പോകൂ” എന്ന് പറഞ്ഞത്. എന്നാൽ അത് മനഃപൂർവ്വം അപമാനിക്കാൻ ചെയ്തതല്ലെന്നും, ആ സാഹചര്യത്തിൽ സംഭവിച്ചു പോയതാണെന്നും പ്രിയദർശൻ പറയുന്നു. യേശുദാസിനോട് തനിക്ക് യാതൊരുവിധ വൈരാഗ്യവുമില്ലെന്നും താൻ ഇന്നും അദ്ദേഹത്തിന്റെ വലിയ ആരാധകനാണെന്നും സംവിധായകൻ വ്യക്തമാക്കി.
എം.ജി. ശ്രീകുമാറിന്റെ വളർച്ച
യേശുദാസിനോടുള്ള ദേഷ്യം കൊണ്ടാണ് പ്രിയദർശൻ തന്റെ സിനിമകളിൽ എം.ജി. ശ്രീകുമാറിനെ പാടിച്ചതെന്ന വാദത്തെയും അദ്ദേഹം തിരുത്തുന്നു. എം.ജി. ശ്രീകുമാർ തന്റെ ബാല്യകാല സുഹൃത്താണ്. അദ്ദേഹത്തിന്റെ കഴിവിലുള്ള വിശ്വാസം കൊണ്ടാണ് അവസരങ്ങൾ നൽകിയത്.
പ്രേം നസീറിൽ നിന്ന് മോഹൻലാലിലേക്ക് സിനിമ മാറിയതുപോലെ സ്വാഭാവികമായ ഒരു മാറ്റം മാത്രമായിരുന്നു ഇതും. ‘ചിത്രം’ സിനിമയ്ക്ക് ശേഷം എം.ജി. ശ്രീകുമാർ ജനപ്രിയ ഗായകനായി മാറിയതും ഈ മാറ്റത്തിന് വേഗത കൂട്ടി. പിന്നീട് ‘മേഘം’ എന്ന സിനിമയിൽ യേശുദാസിനെ കൊണ്ട് താൻ പാടിപ്പിച്ചിട്ടുണ്ടെന്ന് പ്രിയദർശൻ ഓർമ്മിപ്പിച്ചു. പാടാൻ വിളിച്ചപ്പോൾ “അതാണല്ലോ എന്റെ ജോലി” എന്ന ലളിതമായ മറുപടിയാണ് അദ്ദേഹം നൽകിയത്. പഴയ പിണക്കത്തെക്കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെയൊന്ന് അദ്ദേഹം ഓർക്കുന്നു പോലും ഉണ്ടായിരുന്നില്ല. കൂടാതെ, യേശുദാസിന്റെ മകൻ വിജയ് യേശുദാസിനെ കൊണ്ട് തന്റെ ഹിന്ദി ചിത്രങ്ങളിൽ പാടിപ്പിച്ചിട്ടുള്ള കാര്യവും പ്രിയദർശൻ ചൂണ്ടിക്കാട്ടി.