വേദനകളെ അതിജീവിച്ച പെൺകരുത്ത്; കാന്‍സറിനെ ചിരിച്ചു തോൽപ്പിച്ച പ്രിയയുടെ കഥ
Cancer Documentary Film: കാന്‍സര്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തളര്‍ന്നുപോകുന്നവര്‍ക്ക് മുന്നില്‍, സ്വന്തം രോഗാവസ്ഥയെ ധൈര്യപൂര്‍വം നേരിട്ട് ആത്മവിശ്വാസത്തിന്റെ പുതു മാതൃക തീര്‍ക്കുകയാണ് പ്രിയ ഷൈന്‍. രോഗം ബാധിച്ചത് മുതല്‍ അതിജീവനത്തിന്റെ പാത വരെയുള്ള സംഭവബഹുലമായ ദിനങ്ങള്‍ തത്സമയം ക്യാമറയില്‍ പകര്‍ത്തി പ്രിയ ഒരുക്കിയ ഡോക്യുമെന്ററി ചിത്രം ശ്രദ്ധേയമാവുകയാണ്.

Cancer Documentary Film
കാന്‍സര്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തളര്‍ന്നുപോകുന്നവര്‍ക്ക് മുന്നില്‍, സ്വന്തം രോഗാവസ്ഥയെ ധൈര്യപൂര്‍വം നേരിട്ട് ആത്മവിശ്വാസത്തിന്റെ പുതു മാതൃക തീര്‍ക്കുകയാണ് പ്രിയ ഷൈന്‍. രോഗം ബാധിച്ചത് മുതല്‍ അതിജീവനത്തിന്റെ പാത വരെയുള്ള സംഭവബഹുലമായ ദിനങ്ങള്‍ തത്സമയം ക്യാമറയില്‍ പകര്‍ത്തി പ്രിയ ഒരുക്കിയ ഡോക്യുമെന്ററി ചിത്രം ശ്രദ്ധേയമാവുകയാണ്. കീമോതെറാപ്പിയും റേഡിയേഷനുമെല്ലാം യാതൊരു കൃത്രിമത്വവുമില്ലാതെ അതുപോലെ പകര്‍ത്തിയാണ് പ്രിയ ഷൈന്‍ ഈ ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്.
“ഞാൻ രചനയും, സംവിധാനവും നിര്‍വഹിക്കുന്ന 80-ാമത്തെ വർക്ക് ഇന്ന് റിലീസ് ചെയ്യുകയാണ്. ജനനം എന്ന മൂന്നക്ഷരത്തിനും മരണം എന്ന മൂന്നക്ഷരത്തിനും ഇടയിൽ ജീവിതം എന്ന മൂന്നക്ഷരത്തെനോക്കി പകച്ച് നില്‍ക്കേണ്ടി വന്ന ഒരു സ്ത്രീ. അവളുടെ വിധിയോടുള്ള പോരാട്ടം. മരണത്തിൻ്റെ മണം അനുഭവിച്ച നാളുകൾ പ്രഞ്ജ മരവിച്ച നിമിഷങ്ങൾ”, ‘കാന്‍സര്‍’ എന്ന് പേരിട്ടിരിക്കുന്ന ഷോര്‍ട്ട്ഫിലിം പങ്കുവെച്ച് കൊണ്ട് പ്രിയ ഫേസ്ബുക്കില്‍ കുറിച്ചു.
കാന്‍സര്‍ ചികിത്സയുടെ കാഠിന്യവും അത് ശരീരത്തിലും മനസ്സിലും ഉണ്ടാക്കുന്ന വേദനകളും തുറന്നെഴുതുന്നതാണ് ഈ ഷോര്‍ട്ട്ഫിലിം. കീമോതെറാപ്പിയുടെ ഫലമായി തലമുടി കൊഴിയുന്നതും, അത് മനോവേദനയോടെ നോക്കികാണുന്നതുമടക്കമുള്ള വൈകാരിക രംഗങ്ങള്‍ ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്.
മരുന്ന് കയറുമ്പോഴുണ്ടാകുന്ന തണുപ്പും അതിനുശേഷമുണ്ടാകുന്ന ക്ഷീണവുമെല്ലാം ഡോക്യുമെന്ററിയില്‍ വ്യക്തമാക്കുന്നു. ആദ്യം തളര്‍ത്തിയെങ്കിലും പതുക്കെ യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടുന്നു. ഒടുവില്‍ വിഗ്ഗ് ഉപയോഗിച്ച് രോഗാവസ്ഥ മറച്ചുവെക്കാതെ, ആത്മവിശ്വാസത്തോടെ ലോകത്തിന് മുൻപിൽ നില്‍ക്കാന്‍ തീരുമാനിക്കുന്നു.
ഷോര്‍ട്ട്ഫിലിം കാണാം
റേഡിയേഷൻ മുറിയിലേക്കുള്ള അനുഭവങ്ങളും ഡോക്ടറുമായുള്ള സംശയനിവാരണങ്ങളുമെല്ലാം ഈ ഷോര്‍ട്ട്ഫിലിമില്‍ കൃത്യമായി ചിത്രീകരിച്ചിട്ടുണ്ട്. കുടുബാംഗങ്ങള്‍, സുഹൃത്തായ ട്രാന്‍സ്‌വുമണ്‍ ഗൗരി സാവിത്രി എന്നിവര്‍ നല്‍കിയ പിന്തുണയാണ് വേദനകളില്‍ വലിയ ആശ്വാസമായി മാറുന്നത്.
ഡോ. ചിത്രധാര നൽകിയ ആത്മവിശ്വാസവും സാന്ത്വനവുമാണ് ജീവശ്വാസം തിരികെ നല്‍കിയത്. രോഗത്തെ പേടിക്കേണ്ടതില്ലെന്നും കൃത്യമായ ചികിത്സയിലൂടെ പഴയ ജീവിതത്തിലേക്ക് തിരികെ വരാനാകുമെന്നും ഡോക്ടർ വ്യക്തമാക്കുമ്പോള്‍ അത് എല്ലാ കാന്‍സര്‍ രോഗികള്‍ക്കും സധൈര്യം പകരുന്നുണ്ട്.
കാന്‍സറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റുന്നതും, ഭയം മാറ്റാന്‍ സഹായിക്കുന്നതുമാണ് പ്രിയ ഷൈന്‍ ഒരുക്കിയ ഈ ഷോര്‍ട്ട്ഫിലിം. പ്രാരംഭഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്തുന്നതാണ് കാന്‍സര്‍ ചികിത്സയില്‍ പ്രധാനമെന്ന് ഈ ഷോര്‍ട്ട്ഫിലിം ഓര്‍മ്മിപ്പിക്കുന്നു. ‘റിയല്‍’ അനുഭവങ്ങള്‍ പങ്കുവെച്ച് പ്രിയ ഒരുക്കിയ ഈ ഷോര്‍ട്ട്ഫിലിം കാന്‍സര്‍ രോഗികള്‍ക്ക് മാത്രമല്ല, പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന എല്ലാവര്‍ക്കും പ്രചോദനമാണ്.
English Summary
Priya Shine created a real-time documentary capturing her courageous battle against cancer. The film shows her experiences with chemotherapy, hair loss, radiation, and medical consultations. Supported by her loved ones and doctor, she chose not to wear a wig to inspire other patients. Her story spreads awareness about early detection and serves as a powerful message of hope for everyone facing tough times.