Suresh Gopi’s JSK Row: ‘സെൻസർ ബോർഡ് നിലപാട് ബാലിശം’ ; ജെഎസ്‍കെ’ വിവാദത്തില്‍ സെൻസർ ബോർഡിനെതിരെ സംഘപരിവാർ സംഘടനയായ തപസ്യ
Tapasya Slams Censor Board Over Certification Rejection on Jsk:സെൻസർ ബോർഡ് നിലപാട് ബാലിശമാണെന്നും ഇത്തരം ഒരു വിലക്ക് ഏർപ്പെടുത്താനുള്ള സാഹചര്യം എന്താണെന്നും സെൻസർ ബോർഡ് വ്യക്തമാക്കണമെന്നും തപസ്യ പറഞ്ഞു.
തിരുവനന്തപുരം: സുരേഷ് ഗോപി നായകനായി എത്തുന്ന ജെഎസ്കെ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് പ്രദർശനാനുമതി നൽകാത്തതിൽ വിമർശിച്ച് സംഘപരിവാർ സംഘടനയായ തപസ്യ. സെൻസർ ബോർഡ് നിലപാട് ബാലിശമാണെന്നും ഇത്തരം ഒരു വിലക്ക് ഏർപ്പെടുത്താനുള്ള സാഹചര്യം എന്താണെന്നും സെൻസർ ബോർഡ് വ്യക്തമാക്കണമെന്നും തപസ്യ പറഞ്ഞു. ഇവർ പുറത്തിറക്കിയ പത്രകുറിപ്പിലാണ് സിബിഎഫ്സിയെ വിമർശിച്ച് രംഗത്ത് എത്തിയത്.
നിസ്സാരവും ബാലിശവുമായ തടസ്സവാദങ്ങൾ ഉന്നയിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് ഇവർ പറയുന്നത്. സാഹിത്യമായാലും സിനിമയായാലും അവയുടെ ശീർഷകങ്ങളും കഥാപാത്രങ്ങളുടെ പേരുകളും നിശ്ചയിക്കാൻ സൃഷ്ടാക്കൾക്കാണ് അവകാശം. പുരാണ കഥാപാത്രങ്ങളുടെ പേരുകൾ സിനിമയിലെ കഥാപാത്രങ്ങൾക്ക് ഇടരുത് എന്ന് തീരുമാനിക്കാൻ ആവില്ലെന്നും ഭാരതത്തിൽ ജാതിമത ഭേദമന്യേ ബഹുഭൂരിപക്ഷം വ്യക്തിനാമങ്ങളും ഹിന്ദു പുരാണങ്ങളിൽ നിന്നുള്ളവയാണെന്നും ഇവർ പറയുന്നു.
ഇതിനു മുൻപും ഇത്തരം പേരുകളുള്ള ഒരുപാട് സിനിമകൾ രാജ്യത്ത് ഇറങ്ങിയിട്ടുണ്ടെന്നും ഇപ്പോൾ ഇത്തരം ഒരു വിലക്ക് ഏർപ്പെടുത്താനുള്ള സാഹചര്യം എന്താണെന്ന് സിബിഎഫ്സി വ്യക്തമാക്കണമെന്നും തപസ്യ ആവശ്യപ്പെട്ടു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ഈ നിലപാടിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ചെയർമാന് തപസ്യയുടെ ഭരണസമിതി കത്തും നൽകിയിട്ടുണ്ട്.
Also Read:‘സെൻസർ ബോർഡിനെ പിരിച്ചു വിടണം’; ‘ജെഎസ്‍കെ’ വിവാദത്തില്‍ വിനയന്‍
അതേസമയം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ചിത്രം തീയറ്ററുകളിൽ എത്തേണ്ടത്. എന്നാൽ ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കാത്തതിനാൽ നീണ്ടുപോകുകയായിരുന്നു. ചിത്രത്തിന്റെ പേര് മാറ്റൽ വിവാദത്തില്‍ പ്രതികരിച്ച് നിരവധി താരങ്ങളും ഫെഫ്കയും രംഗത്ത് എത്തിയിരുന്നു. ജെഎസ്കെ-യുടെ ട്രെയിലറും ടീസറും സെൻസർ ബോർഡ് ക്ലിയർ ചെയ്തതാണെന്നും ഒരു മാസത്തോളമായി ഇത് തീയേറ്ററിൽ കാണിക്കുന്നുണ്ടെന്നും, അതിന് യാതൊരുവിധ പ്രശ്നവുമില്ലേയെന്നും പ്രതിനിധികൾ ചോദിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ ഇന്ന് ഒരു ദിവസം നീണ്ടു നിൽക്കുന്ന സമരം നടത്തുമെന്നും ഇവർ അറിയിച്ചിരുന്നു.