Jeethu Joseph: ‘ആ സെറ്റിൽ നിന്നും കരഞ്ഞു കൊണ്ട് ഇറങ്ങി, എസ്റ്റേറ്റ് വിറ്റാണെങ്കിലും നിന്റെ സിനിമയെടുക്കുമെന്ന് അമ്മ’; ജീത്തു ജോസഫ്
Jeethu Joseph Career Beginning: വർഷങ്ങൾക്ക് മുമ്പ് സംവിധായകൻ ജയരാജിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്ന സമയത്ത് ജീത്തു ജോസഫിന് സെറ്റിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപോകേണ്ടി വന്നിട്ടുണ്ട്.

ജീത്തു ജോസഫ്
‘ദൃശ്യം’, ‘മെമ്മറീസ്’, ‘മൈ ബോസ്’ തുടങ്ങി മലയാളത്തിന് ഒരുപിടി ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. ഒരു സെറ്റിൽ വച്ച് നേരിട്ട അപമാനമാണ് ഇന്ന് ഇത്രയും വലിയൊരു സംവിധായകനായി ഉയരാൻ അദ്ദേഹത്തിന് പ്രചോദനമായത്. വർഷങ്ങൾക്ക് മുമ്പ് സംവിധായകൻ ജയരാജിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്ന സമയത്ത് ജീത്തു ജോസഫിന് സെറ്റിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപോകേണ്ടി വന്നിട്ടുണ്ട്. അടുത്തിടെ ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്.
സംവിധായകൻ ജയരാജിന്റെ അസിസ്റ്റന്റായി ‘തിളക്കം’ എന്ന സിനിമയിൽ പ്രവർത്തിക്കുന്ന സമയത്ത് എന്തോ കാരണം കൊണ്ട് തനിക്ക് ഒരു അസിസ്റ്റന്റിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് ജീത്തു ജോസഫ് പറയുന്നു. 12 ദിവസം കഴിഞ്ഞപ്പോഴേക്കും താൻ ആ സെറ്റിൽ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോന്നു. അവിടെ തന്നെ തുടരണമായിരുന്നു എന്നാണ് ഭാര്യ പറഞ്ഞത്. എന്നാൽ, തനിക്ക് അയാളെ സഹിക്കാൻ പറ്റാതായി. അയാൾ തന്നെ ഭ്രാന്തുപിടിപ്പിക്കുകയായിരുന്നു എന്ന് താൻ ഭാര്യയോട് പറഞ്ഞുവെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.
ആ സെറ്റിൽ താൻ കണ്ടിന്യുവിറ്റി (തുടർച്ച) ആയിരുന്നു താൻ നോക്കിയിരുന്നത്. പക്ഷെ ആ പ്രശ്നങ്ങൾ കാരണം അത് പലപ്പോഴും നഷ്ടമായെന്നും ജീത്തു ജോസഫ് പറഞ്ഞു. അയാൾ വസ്ത്രങ്ങളെല്ലാം നഷ്ടപ്പെടുത്തും. അതിനാലാണ് തിരികെ വന്നത്. താനും ഭാര്യയും ഇക്കാര്യം സംസാരിച്ച് ഒടുവിൽ താൻ കരച്ചിലിന്റെ വക്കിലെത്തി. ഇത് തന്റെ അമ്മ കാണാൻ ഇടവന്നു. നിനക്ക് ആത്മവിശ്വാസം ഉണ്ടെങ്കിൽ നീ തിരക്കഥ എഴുതൂ, നമുക്ക് നിർമിക്കാമെന്നാണ് അപ്പോൾ അമ്മ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: ‘ടിക്കറ്റ് നിരക്ക് കൂട്ടിയിരുന്നെങ്കിൽ ‘ജയിലർ’ 1000 കോടി നേടിയേനെ’; ശിവകാർത്തികേയൻ
റബ്ബർ തോട്ടത്തിന്റെ ഒരു ഭാഗം വിറ്റിട്ടാണെങ്കിലും നിന്റെ സിനിമ നിർമ്മിക്കുമെന്നാണ് അമ്മ പറഞ്ഞത്. അവരത് ചെയ്യില്ലെന്ന് തനിക്ക് ഉറപ്പായിരുന്നു. എങ്കിലും തനിക്ക് അത് ആത്മവിശ്വമം നൽകി. അങ്ങനെയാണ് താൻ ഡിറ്റക്ടീവിന്റെ തിരക്കഥ എഴുതാൻ ആരംഭിക്കുന്നതെന്നും ജീത്തു പറയുന്നു. താൻ പലപ്പോഴായി കഥ എഴുതുന്നതും ദൂരദർശന് അയച്ചുകൊടുക്കുന്നതുമെല്ലാം അമ്മ കണ്ടിട്ടുണ്ട്. തനിക്ക് സിനിമയോടാണ് അഭിനിവേശമെന്ന് അവർ മനസിലാക്കിയിരുന്നു എന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.
നീ ശ്രമിച്ച് നോക്കുവെന്നാണ് അമ്മ തന്നോട് പറഞ്ഞത്. അങ്ങനെയാണ് ഡിറ്റക്ടീവിന്റെ തിരക്കഥയെഴുതുന്നതും സുരേഷ് ഗോപിയെ കാണുന്നതും. കഥ കേട്ടാൽ അദ്ദേഹം ചെയ്യാൻ തയ്യാറാകുമെന്ന് തനിക്ക് ഉറപ്പായിരുന്നു. അത്രയും ആത്മവിശ്വാസം ഉണ്ടായിരുന്നു. അങ്ങനെയാണ് താൻ ഒരു ഫിലിംമേക്കർ ആയതെന്ന് ജീത്തു ജോസഫ് പറഞ്ഞു.