Mahesh Narayanan – Mammootty: മഹേഷ് നാരായണൻ മൾട്ടി സ്റ്റാറർ ചിത്രത്തിൻ്റെ ബജറ്റ് നൂറ് കോടി; തകർപ്പൻ സിനിമയെന്ന് നിർമ്മാതാവ് ജോബി ജോർജ്
Mahesh Narayanan Mammootty Muti Starrer Movie: മഹേഷ് നാരായണൻ - മമ്മൂട്ടി മൾട്ടി സ്റ്റാറർ സിനിമയുടെ ബജറ്റ് നൂറ് കോടി രൂപയെന്ന് നിർമ്മാതാവ് ജോബി ജോർജ്. കഥ താൻ കേട്ടതാണെന്നും ഗുഡ്‌വിൽ എൻ്റർടെയിന്മെൻ്റ്സിൻ്റെ പക്കൽ 100 കോടി രൂപ ഇല്ലാത്തതിനാലാണ് സിനിമ ചെയ്യാതിരുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാറർ ചിത്രത്തിൻ്റെ ബജറ്റ് നൂറ് കോടി രൂപയെന്ന് ഗുഡ്‌വിൽ എൻ്റർടെയിന്മെൻ്റ്സ് ഉടമയും നിർമ്മാതാവുമായ ജോബി ജോർജ്. ഭീകര സിനിമയാണ് അത്. ചില ടേംസ് ശരിയാവാത്തതിനാലാണ് ആ സിനിമ നമ്മൾ ചെയ്യാതിരുന്നതെന്നും ജോബി ജോർജ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ.
“സൂപ്പർ സിനിമയാണത്. ഞാനതിൻ്റെ കഥ മുഴുവൻ കേട്ടതാണ്. മഹേഷ് വന്ന് കഥ പറഞ്ഞതാണ്. ഭീകരസിനിമയാണ്. ഞാൻ കേട്ടതുപോലെ എടുത്താൽ 100 കോടി നടക്കാൻ സാധ്യതയുണ്ട്. എന്തുകൊണ്ട് ആ സിനിമ ചെയ്തില്ലെന്ന് ചോദിച്ചാൽ, ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. ചില ടേംസ് ശരിയായില്ല. അങ്ങനെയാണ് ആൻ്റോ ചേട്ടൻ ചെയ്തത്. അത്രയും വലുതായില്ല ഗുഡ്‌വിൽ എന്നതുകൊണ്ടാണ്. അതാണതിൻ്റെ സത്യം. 100 കോടി രൂപ മുടക്കി പടം പിടിയ്ക്കാനുള്ള വലിപ്പം ഗുഡ്‌വില്ലിനായിട്ടില്ല. അതിൻ്റെ ബഡ്ജറ്റ് 100 കോടിയാണ്. അത്രയും ബഡ്ജറ്റ് ഗുഡ്‌വിലിനില്ല. ഭയങ്കര ആഗ്രഹമായിരുന്നു ചെയ്യാൻ. നല്ല സ്ക്രിപ്റ്റാണ്. 100 കോടി രൂപ കൊടുക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ല. ഞാനൊരു സാധാരണക്കാരനായതുകൊണ്ട് അത് നടന്നില്ല.”- ജോബി ജോർജ് വ്യക്തമാക്കി.
ഇതുവരെ പേരിട്ടിട്ടില്ലാത്ത മൾട്ടി സ്റ്റാറർ ചിത്രമാണ് മഹേഷ് നാരായണൻ ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങി വമ്പൻ താരനിരയാണ് സിനിമയിലുള്ളത്. വമ്പൻ ബജറ്റിലൊരുങ്ങുന്ന ആക്ഷൻ ത്രില്ലർ സിനിമയാണ് ഇതെന്നാണ് മഹേഷ് നാരായണൻ തന്നെ മുൻപ് അറിയിച്ചത്. തുടക്കത്തിൽ മമ്മൂട്ടിയെ നായകനാക്കി ആലോചിച്ച സിനിമയിലേക്ക് പിന്നീട് മോഹൻലാൽ അടക്കമുള്ള മറ്റ് താരങ്ങൾ എത്തുകയായിരുന്നു. ഇവർക്കൊക്കെ കരുത്തുറ്റ വേഷങ്ങളാണ് ഉള്ളതെന്നും മഹേഷ് നാരായണൻ വ്യക്തമാക്കിയിരുന്നു.




എഡിറ്ററായി സിനിമാ കരിയർ ആരംഭിച്ച മഹേഷ് നാരായണൻ പിന്നീട് സംവിധായകനായി മാറുകയായിരുന്നു. 2007ൽ രാത്രിമഴ എന്ന സിനിമയിലൂടെ എഡിറ്റിങ് കരിയർ ആരംഭിച്ച മഹേഷ് നാരായണൻ ഹിന്ദി, തെലുങ്ക് സിനിമകളിലും എഡിറ്ററായിരുന്നു. 2015ൽ മിലി എന്ന സിനിമയിലൂടെ മഹേഷ് തിരക്കഥാകൃത്തെന്ന കരിയറും ആരംഭിച്ചു. രാജേഷ് പിള്ള സംവിധാനം ചെയ്ത സിനിമയിൽ അമല പോൾ ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 2017ൽ ടേക്ക് ഓഫ് എന്ന സിനിമയിലൂടെ മഹേഷ് സിനിമ സംവിധാനത്തിലേക്ക് കടന്നു. പാർവതി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവർ ഒരുമിച്ച സിനിമയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. 2020ൽ സി യു സൂൺ എന്ന പരീക്ഷണ ചിത്രമൊരുക്കിയ അദ്ദേഹം 2021ൽ മാലിക്, 2022ൽ അറിയിപ്പ് എന്നീ സിനിമകളും സംവിധാനം ചെയ്തു. സി യു സൂൺ, മലയൻ കുഞ്ഞ് (2022) എന്നീ സിനിമകളുടെ ക്യാമറ കൈകാര്യം ചെയ്തതും മഹേഷ് നാരായണൻ തന്നെയാണ്. നിലവിൽ ഫാൻ്റം ഹോസ്പിറ്റൽ എന്ന ഹിന്ദി സിനിമയും മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്നുണ്ട്. സംവിധായകനായി മഹേഷിൻ്റെ ഹിന്ദി അരങ്ങേറ്റമാണിത്.