Martin Prakkat: ’10ാം ക്ലാസിലെ ആ ചോദ്യത്തിനുത്തരം മമ്മൂക്ക കാണാതെ പഠിച്ചു പറഞ്ഞു, ഞങ്ങൾ ഞെട്ടി’: മാര്‍ട്ടിന്‍ പ്രക്കാട്ട്
Martin Prakkat About Mammootty: ചിത്രത്തിൽ മാഫിയ ശശിയുമായി ഏറ്റുമുട്ടി മമ്മൂക്ക പറയുന്ന ഹിന്ദി ഡയലോഗ് പത്താം ക്ലാസിലെ ഹിന്ദി പാഠപുസ്തകത്തിലെ ഒരു ചോദ്യത്തിന് ഉത്തരണമാണെന്നും, അത് മുഴുവൻ മനഃപാഠം പഠിച്ചുവന്ന് മമ്മൂട്ടി ഞങ്ങളെ ഞെട്ടിച്ചെന്നും മാർട്ടിൻ പ്രക്കാട്ട് പറയുന്നു.
ഒരു സെലിബ്രിറ്റി ഫോട്ടോഗ്രാഫറായി കരിയർ ആരംഭിച്ച മാർട്ടിൻ പ്രക്കാട്ട് 2010ൽ മമ്മൂട്ടിയെ നായകനാക്കി ‘ബെസ്റ്റ് ആക്ടർ’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സിനിമയിലേക്ക് എത്തുന്നത്. എബിസിഡി, ചാർളി, നായാട്ട് തുടങ്ങിയ സിനിമകളും അദ്ദേഹം തന്നെയാണ് സംവിധാനം ചെയ്തത്. ഇപ്പോഴിതാ, ബെസ്റ്റ് ആക്ടർ സിനിമയുടെ ഷൂട്ടിങ് അനുഭവം പങ്കുവയ്ക്കുകയാണ് മാർട്ടിൻ പ്രക്കാട്ട്.
ബെസ്റ്റ് ആക്ടർ സിനിമയിലെ തിരക്കഥാകൃത്തായിരുന്ന ബിപിൻ കുറെ നെടുങ്കൻ ഡയലോഗുകൾ ആണ് എഴുതി വെച്ചിരുന്നതെന്ന് പറയുകയാണ് മാർട്ടിൻ പ്രക്കാട്ട്. അത് കാണുമ്പോൾ മമ്മൂക്കയ്ക്ക് ദേഷ്യം വരുമെന്നും അദ്ദേഹം പറയുന്നു. ചിത്രത്തിൽ മാഫിയ ശശിയുമായി ഏറ്റുമുട്ടി മമ്മൂക്ക ഹിന്ദി ഡയലോഗ് പറയുന്ന ഒരു സീനിൽ ഒന്നര പേജ് ഡയലോഗാണ് ഉണ്ടായിരുന്നത്. കോമഡി സീനായത് കൊണ്ട് ഹിന്ദി പാഠപുസ്തകത്തിലെ ഒരു ചോദ്യത്തിന് ഉത്തരമാണ് എഴുതിയിരുന്നതെന്നും, അത് മുഴുവൻ മനഃപാഠം പഠിച്ചുവന്ന് മമ്മൂട്ടി ഞങ്ങളെ ഞെട്ടിച്ചെന്നും മാർട്ടിൻ പ്രക്കാട്ട് പറയുന്നു.
‘കൊച്ചിയെ അടുത്തറിയുന്ന തിരക്കഥാകൃത്ത് ആയിരുന്നു ബിപിൻ. അതുകൊണ്ട് തന്നെ കൊച്ചിയുടെ നാട്ടുഭാഷ പഠിച്ച് തിരക്കഥയെഴുതാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ചിത്രത്തിലേക്ക് കുറെ നെടുങ്കൻ ഡയലോഗുകൾ അദ്ദേഹം എഴുതി വെച്ചിരുന്നു. അത് കണ്ടാൽ മമ്മൂക്കയ്ക്ക് ദേഷ്യം വരും. ബിപിൻ അന്ന് ശനിയും ഞായറും സെറ്റിൽ വരുമായിരുന്നു. സിനിമയിൽ മാഫിയ ശശിയുമായി ഏറ്റുമുട്ടി മമ്മൂക്ക ഹിന്ദി ഡയലോഗ് പറയുന്ന ഒരു സീനുണ്ട്.
ഒന്നര പേജാണ് ആ ഡയലോഗ് എഴുതിവെച്ചിട്ടുള്ളത്. കോമഡി ടച്ചുള്ള സീനായത് കൊണ്ടുതന്നെ പത്താം ക്ലാസിലെ ഹിന്ദി പാഠപുസ്തകത്തിലെ ഒരു ചോദ്യത്തിനുത്തരമാണ് ബിപിൻ അതിൽ പകർത്തി വെച്ചത്. അത് ഷൂട്ട് ചെയ്യുന്ന ദിവസം ബിപിനോട് സെറ്റിൽ വന്ന് ഡയലോഗ് പ്രോംപ്റ്റ് ചെയ്ത് താരാൻ മമ്മൂക്ക പറഞ്ഞു. അങ്ങനെ, സ്‌ക്രിപ്റ്റ് പിടിച്ച് പ്രോംപ്റ്റ് ചെയ്യാൻ ബിപിൻ ട്രോളിയിൽ കയറിയിരുന്നു. എന്നാൽ, ആ വലിയ ഡയലോഗ് ആരും പ്രോംപ്റ്റ് ചെയ്യാതെ തന്നെ മമ്മുക്ക കാണാപ്പാഠമായി പറഞ്ഞു. ഞങ്ങളെല്ലാവരും ഞെട്ടി” മാർട്ടിൻ പ്രക്കാട്ട് പറഞ്ഞു.