Niyas Backer: ‘ആരെയും ആശ്രയിച്ച് ജീവിക്കാന്‍ നവാസിന്റെ കുടുംബം ആഗ്രഹിക്കുന്നില്ല, നാലഞ്ച് കോടിയുടെ ആസ്തി അവനുണ്ട്’
Niyas Backer about Kalabhavan Navas: അടുത്തിടെ ഒരു അഭിമുഖത്തില്‍ കലാഭവന്‍ നവാസിന്റെ ജ്യേഷ്ഠനും നടനുമായ നിയാസ് ബക്കര്‍ സഹോദരനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചു. ആരെയും ആശ്രയിച്ച് ജീവിക്കാന്‍ നവാസിന്റെ കുടും ആഗ്രഹിക്കുന്നില്ലെന്ന് നിയാസ്.

കലാഭവൻ നവാസും നിയാസ് ബക്കറും
അപ്രതീക്ഷിതമായിരുന്നു നടന്‍ കലാഭവന്‍ നവാസിന്റെ വിയോഗം. ഹൃദയാഘാതം മൂലമായിരുന്നു 51-ാം വയസില്‍ നവാസ് വിട പറഞ്ഞത്. കഴിഞ്ഞ ഓഗസ്ത് ഒന്നിനായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. അടുത്തിടെ ഒരു അഭിമുഖത്തില്‍ നവാസിന്റെ ജ്യേഷ്ഠനും നടനുമായ നിയാസ് ബക്കര്‍ സഹോദരനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചു. ആരെയും ആശ്രയിച്ച് ജീവിക്കാന്‍ നവാസിന്റെ കുടുംബം ആഗ്രഹിക്കുന്നില്ലെന്ന് ‘മെയിന്‍സ്ട്രീംവണ്‍’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ നിയാസ് വ്യക്തമാക്കി.
നവാസിന്റെ താത്പര്യവും അതായിരുന്നു. നവാസ് അധ്വാനിച്ച് സമ്പാദിച്ചതുകൊണ്ട് ജീവിക്കുക എന്നതാണ് അവര്‍ താത്പര്യപ്പെടുന്നത്. നമുക്ക് ചെയ്യാന്‍ പറ്റാത്തതില്‍ വേദനയുണ്ട്. അവര്‍ അങ്ങനെ പറയാന്‍ പ്രാപ്തരായതില്‍ സന്തോഷിക്കുന്നുമുണ്ട്. നവാസ് അദ്ദേഹത്തിന്റെ തീരുമാനത്തിനനുസരിച്ച് ഫാമിലിയെ സജ്ജമാക്കിയിട്ടുണ്ടായിരുന്നു. അതിന് തന്റെ അനിയന് ബിഗ് സല്യൂട്ട് കൊടുക്കുന്നു. നാലഞ്ച് കോടിയുടെ ആസ്തി നവാസിനുണ്ടെന്നും നിയാസ് വെളിപ്പെടുത്തി.
പല ആളുകളും താന്‍ നവാസിന്റെ അനുജനാണെന്നാണ് വിചാരിച്ചിട്ടുള്ളത്. തന്നെക്കാള്‍ രണ്ട് വയസിന് താഴെയാണ് നവാസ്. വളരെ ചെറുപ്പം മുതല്‍ ഒരുപാട് വേദികളില്‍ തങ്ങള്‍ ഒരുമിച്ച് ചെറിയ പ്രോഗ്രാമുകള്‍ ഒരുമിച്ച് അവതരിപ്പിച്ചിട്ടുണ്ട്. തങ്ങള്‍ അതിനെ മാട്ട പോഗ്രാം എന്നാണ് വിളിച്ചിരുന്നത്. അതിനുശേഷമാണ് നവാസ് കലാഭവനിലേക്ക് പോയത്. സാഹോദര്യ ബന്ധത്തെക്കാള്‍ കൂടുതലായി സുഹൃത്ത് ബന്ധമാണ് തങ്ങള്‍ക്കിടയിലുണ്ടായിരുന്നത്. അതിനിടയില്‍ മറയുണ്ടായിരുന്നില്ല. എന്തും അങ്ങോട്ടും ഇങ്ങോട്ടും പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്നും നിയാസ് ബക്കര്‍ പറഞ്ഞു.
മരണം എന്ന സംഗതിയെ താന്‍ കൃത്യമായി മനസിലാക്കിയിട്ടുണ്ട്. അതൊരു വലിയ പ്രോസസാണ്. ഉമ്മ ചില സമയങ്ങളില്‍ ബെറ്ററായിട്ടിരിക്കും. എന്നാല്‍ ചിലപ്പോള്‍ ഡൗണാകും. എത്ര ശ്രമിച്ചാലും ചില ഓര്‍മ്മകള്‍ നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും. ഉമ്മയുടെ മൂന്ന് മക്കളില്‍ രണ്ടാമനാണ് പോയത്. ഉമ്മയ്ക്ക് അത് ഒരിക്കലും താങ്ങാന്‍ പറ്റില്ല. വാപ്പ മരിച്ചിട്ട് 28 വര്‍ഷം കഴിഞ്ഞു. ഒരു ദിവസം പോകുമെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. എന്നാലും നമ്മള്‍ വാവിട്ട് കരയും. അത് സഹിക്കാന്‍ പറ്റാത്ത വേദന തന്നെയാണെന്നും താരം പറഞ്ഞു.
നാളെ എന്തായാലും നമുക്ക് ഈ ഭൂമി വിട്ടുപോകണം. മറ്റൊരു ലോകമുണ്ടെന്ന് വിശ്വസിക്കുന്നുണ്ട്. പരലോകം ഉണ്ടെന്ന വിശ്വാസമുണ്ട്. അതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ട്. ജീവിതത്തില്‍ ചെയ്യുന്ന നന്മയുടെയും, തിന്മയുടെയും പ്രതിഫലമൊക്കെ അവിടെ ലഭിക്കുമെന്ന് വിശ്വസിക്കുന്നുണ്ട്. ഈ ചിന്തയാണ് ഇവിടെ ഏറെക്കുറെ വലിയ ബുദ്ധിമുട്ട് സഹജീവികളുമായിട്ട് ഉണ്ടാക്കാതെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും നിയാസ് ബക്കര്‍ കൂട്ടിച്ചേര്‍ത്തു.
അഭിമുഖത്തിന്റെ പൂര്‍ണരൂപം-വീഡിയോ കാണാം