Murali Kunnumppurath: എല്ലാവരും ചതിച്ചു, കടക്കാർ ജീവിക്കാൻ സമ്മതിക്കുന്നില്ല: സുമതി വളവിലൂടെ വൻ നഷ്ടമെന്ന് മുരളി കുന്നുംപുറത്ത്, ആരോപണം നിഷേധിച്ച് അഭിലാഷ് പിള്ള
Murali Kunnumppurath Financial Crisis Controversy: ബിസിനസ്സിലൂടെ തനിക്ക് ഒരുപാട് ചതികൾ പറ്റി. ദുബായിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലും ഒക്കെ ടൈൽസ് കയറ്റി അയച്ചിട്ട് പറ്റിക്കപ്പെട്ടു. മലയാളികൾ വഴി ഒരുപാട് പൈസ കിട്ടാനുണ്ട്. കടക്കാർ എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല. എന്നെ എല്ലാവരും ചതിച്ചു. അഭിലാഷ് പിള്ള, വിഷ്ണു.. അവനെയൊന്നും ഒരിക്കലും വിശ്വസിക്കരുത്. വിഷ്ണു... അവന് ഡയറക്ഷൻ ഒന്നും അറിയില്ല. എല്ലാവരും കള്ളന്മാരാണ്. എന്റെ നല്ലൊരു ജീവിതം ഈ സിനിമാക്കാർ എല്ലാവരും കൂടി കളഞ്ഞു.
ജയസൂര്യ നായകനായ വെള്ളം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിർമാതാവാണ് മുരളി കുന്നുംപുറത്ത്. ഇപ്പോഴിതാ ബിസിസ്സിലൂടെയും സിനിമയിലൂടെയും തനിക്ക് ഒരുപാട് ചതികൾ പറ്റിയെന്നും ജീവിതം കൈവിട്ട് പോയെന്നുമുള്ള തരത്തിൽ അദ്ദേഹം പൊട്ടികരയുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ‘നദികളിൽ സുന്ദരി യമുന’, ‘സുമതി വളവ്’ അടക്കമുള്ള സിനിമകളിലൂടെ ഏകദേശം ഒൻപത് കോടിയുടെ നഷ്ടമാണ് തനിക്കുണ്ടായതെന്നും ജീവനൊടുക്കുകയല്ലാതെ മറ്റു വഴികളിലെന്നും മുരളി തൻ്റെ വീഡിയോയിലൂടെ പറയുന്നുണ്ട്.
സംഭവം വൈറലായതോടെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ മുരളി തന്നെ പിന്നീട് നീക്കം ചെയ്യുകയും ചെയ്തു. അതേസമയം അദ്ദേഹത്തിൻ്റെ വീഡിയോ മറ്റ് പലരും ഏറ്റപ്പിടിച്ചതിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംഭവത്തിൽ ഇടപെട്ടു. സുമതി വളവ് സിനിമയുടെ കളക്ഷൻ കണക്കുകൾ പരിശോധിക്കുമെന്നാണ് അസോസിയേഷൻ അറിയിച്ചിരിക്കുന്നത്. കൂടാതെ കഥാകൃത്ത് അഭിലാഷ് പിള്ളയടക്കമുള്ളവരും മുരളിയുമായും ചർച്ച നടത്തുമെന്നും അസോസിയേഷൻ വ്യക്തമാക്കി.
അതേസമയം, സുമതി വളവ് ഒരു നഷ്ട ചിത്രമല്ലെന്നും ലാഭമായിരുന്നുവെന്നാണ് കഥാകൃത്ത് അഭിലാഷ് പിള്ളയുടെ വിശദീകരണം. സുമതി വളവ് സിനിമയിലൂടെ തനിക്ക് ഏഴ് കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും കഥാകൃത്തും സംവിധായകനും ചതിച്ചെന്നുമായിരുന്നു മുരളിയുടെ വീഡിയോയിലുള്ള ആരോപണം. ഇതിനെ പാടെ നിഷേധിച്ചുകൊണ്ടാണ് കഥാകൃത്തടക്കമുള്ളവർ രംഗത്തെത്തിയിരിക്കുന്നത്.
മുരളി കുന്നുംപുറത്തിൻ്റെ വാക്കുകൾ
‘‘എന്നെ എല്ലാവർക്കും അറിയാമെന്ന് വിശ്വസിക്കുന്നു. വെള്ളം എന്ന സിനിമ കുറെ ആളുകൾ കണ്ടിട്ടുണ്ടാവും. അത് സിനിമയ്ക്ക് വേണ്ടി കാണിച്ചതാണ്, അങ്ങനെയൊന്നുമല്ല എന്റെ യഥാർത്ഥ ജീവിതം. ഒരു സാധാരണ മനുഷ്യനാണ് ഞാൻ. ഇപ്പോൾ എൻ്റെ ജീവിതം വഴിമുട്ടി നിൽക്കുകയാണ്. അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ മുന്നിലേക്ക് ഈ വിഡിയോയുമായി എത്തുന്നത്.
ബിസിനസ്സിലൂടെ തനിക്ക് ഒരുപാട് ചതികൾ പറ്റി. ദുബായിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലും ഒക്കെ ടൈൽസ് കയറ്റി അയച്ചിട്ട് പറ്റിക്കപ്പെട്ടു. മലയാളികൾ വഴി ഒരുപാട് പൈസ കിട്ടാനുണ്ട്. അങ്ങനെ ബിസിനസ്സിൽ കുറെ പണമാണ് നഷ്ടമായിരിക്കുന്നത്. ആൾക്കാരെ വിശ്വസിച്ചതിൻ്റെ പേരിൽ കുറെ പൈസ പോയി. കമ്പനിക്കാർക്ക് അടക്കം കുറെ പണം കൊടുക്കാനുണ്ട്. അതിനിടയ്ക്കാണ് സിനിമ എടുത്തത്. ‘വെള്ളം’… അതിൽ അവസാനം അതിന്റെ പ്രൊഡ്യൂസർ ആയിപ്പോയി.
രണ്ടാമത് ചിത്രമായിരുന്നു ‘നദികളിൽ സുന്ദരി യമുന’. ഉണ്ണി വെള്ളോറ, വിജേഷ് പാണത്തൂർ… ഈ രണ്ടാളും കള്ളം പറഞ്ഞിട്ട് എന്നെ ചതിച്ചു. അസിസ്റ്റന്റ് ഡയറക്ടറാണ് അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞു. അങ്ങനെ വീണ്ടും സിനിമ എടുത്തു. അതിൽ രണ്ടുകോടി രൂപയുടെ നഷ്ടം സംഭവിച്ചു. പിന്നീടാണ് അറിയുന്നത് ഇവർ അസിസ്റ്റന്റ് ഡയറക്ടർമാരല്ലെന്നും, ഇവർക്ക് സിനിമ ചെയ്യാൻ അറിയില്ലെന്നും.
പിന്നെ മൂന്നാമത് ‘സുമതി വളവ്’ ചെയ്തു. എല്ലാവരും വിചാരിച്ചത് സിനിമ വലിയ വിജയമാണെന്നാണ്. എൻറെ ജീവിതം ഇന്ന് കൈവിട്ടു പോയി. എന്റെ മക്കളുടെയും ഭാര്യയുടെയും കൂടെ ജീവിച്ച് മതിയായിട്ടില്ല, കൊതി തീർന്നിട്ടില്ല. പക്ഷേ ഈ സിനിമ കാരണം ഏഴ് കോടി രൂപയുടെ നഷ്ടം വന്നു. എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല. ഒരുപാട് കടങ്ങൾ ഉണ്ട്. അതുകൊണ്ട് ഞാൻ പോവുകയാണ്. എനിക്ക് ജീവിച്ച് കൊതി തീർന്നിട്ടില്ല.
കടക്കാർ എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല. എന്നെ എല്ലാവരും ചതിച്ചു. അഭിലാഷ് പിള്ള, വിഷ്ണു.. അവനെയൊന്നും ഒരിക്കലും വിശ്വസിക്കരുത്. വിഷ്ണു… അവന് ഡയറക്ഷൻ ഒന്നും അറിയില്ല. എല്ലാവരും കള്ളന്മാരാണ്. എല്ലാവരും സത്യം അറിയണം. എന്നെ പറ്റിച്ചതാണ് ഇവരൊക്കെ. എന്റെ നല്ലൊരു ജീവിതം ഈ സിനിമാക്കാർ എല്ലാവരും കൂടി കളഞ്ഞു. ദൈവം അവർക്ക് മാപ്പ് കൊടുക്കാൻ പാടില്ല. എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. മരിക്കാൻ ധൈര്യമില്ല. പക്ഷേ മരിച്ചേ പറ്റൂ. മാപ്പ് സുഹൃത്തുക്കളെ മാപ്പ്.’’– എന്നായിരുന്നു മുരളിയുടെ വാക്കുകൾ.
മുരളി കുന്നുംപുറത്തിൻ്റെ വീഡിയോ
Serious allegations against #NadhikalilSundariYamuna Directors Vijesh Panathur and Unni Vellora, #SumathiValavu Director Vishnu Sasi Shankar and Script writer Abhilash Pillai From Producer Murali Kunnumpurathu. pic.twitter.com/3eBJp2BEL0
— AB George (@AbGeorge_) April 21, 2026