Rapper Vedan: ‘അപകീർത്തിപ്പെടുത്തുകയാണ് ലക്ഷ്യം, മുൻകൂർ ജാമ്യാപേക്ഷ നൽകും’; പീഡനപരാതിയിൽ പ്രതികരിച്ച് വേടൻ
Rapper Vedan Reacts to Harassment Allegation: തന്നെ അപകീർത്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് വേടൻ പറയുന്നത്. പുതിയ പരാതി ആസൂത്രിത നീക്കമാണെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയിൽ പ്രതികരിച്ച് റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളി. തന്നെ അപകീർത്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് വേടൻ പറയുന്നത്. പുതിയ പരാതി ആസൂത്രിത നീക്കമാണെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.ഇതിനു തെളിവുകളുണ്ടെന്നും വേടൻ പറയുന്നു. മുൻകൂർ ജാമ്യാപേക്ഷ നൽകുമെന്നും ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും വേടൻ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണ് തൃക്കാക്കര പോലീസ് വേടനെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി പലയിടങ്ങളിൽ വച്ച് തന്നെ പീഡിപ്പിച്ചെന്നും പിന്നീട് ബന്ധത്തിൽ നിന്ന് വേടൻ പിന്മാറിയെന്നുമാണ് യുവ ഡോക്ടർ പോലീസിനു നൽകിയ മൊഴിയിൽ പറയുന്നത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ചുവരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
Also Read:‘വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു’; വേടനെതിരെ ബലാത്സംഗ കേസ്
സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. കോഴിക്കോട് ഫ്ലാറ്റിലെത്തി ആദ്യം പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് വിവിധ ഇടങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ബന്ധത്തിൽനിന്ന് പിൻമാറിയതോടെയാണ് യുവതി പരാതി നൽകിയത്. വേടന് പലപ്പോഴായി 31,000 രൂപ നൽകിയിട്ടുണ്ടെന്നും പരാതിയിൽ യുവതി പോലീസിനോട് പറഞ്ഞു. ഐപിസി 376 (2) (n) വകുപ്പനുസരിച്ചാണ് വേടനെതിരെ കേസെടുത്തിരിക്കുന്നത്.