Sandra Thomas: ആൻ്റോ ജോസഫ് ചതിച്ചിട്ടാണ് ഓം ശാന്തി ഓശാന നഷ്ടമായത്; ആൽവിൻ ആൻ്റണി സിയാദ് കോക്കറിനെ തെറിവിളിച്ചു: വെളിപ്പെടുത്തി സാന്ദ്ര തോമസ്
Sandra Thomas Om Shanti Oshana: ഓം ശാന്തി ഓശാന എന്ന സിനിമ താൻ നിർമ്മിക്കാനിരുന്നതാണെന്ന് സാന്ദ്ര തോമസ്. തൻ്റെ ക്രിയേറ്റിവ് കോൺട്രിബ്യൂഷൻ അടക്കമുള്ള സിനിമയായിരുന്നു. ആൻ്റോ ജോസഫാണ് ചതിച്ചതെന്നും സാന്ദ്ര തോമസ് ആരോപിച്ചു.

ഓം ശാന്തി ഓശാന എന്ന സിനിമ തനിക്ക് നഷ്ടമായത് ആൻ്റോ ജോസഫ് ചതിച്ചിട്ടാണ് എന്ന് നിർമാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ്. താൻ ചെയ്യാനിരുന്ന സിനിമ അടിച്ചുമാറ്റിയതാണ് എന്ന് സാന്ദ്ര തോമസ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു. മിഥുൻ മാനുവൽ തോമസ് തിരക്കഥയൊരുക്കിയ സിനിമ ജൂഡ് അന്താണി ജോസഫാണ് സംവിധാനം ചെയ്തത്. ആൽവിൻ ആൻ്റണിയായിരുന്നു നിർമ്മാതാവ്.
“ഓം ശാന്തി ഓശാന ഞാൻ പ്രൊഡ്യൂസ് ചെയ്യാനിരുന്ന സിനിമയാണ്. ഞാനതിൻ്റെ സംവിധായകനും എഴുത്തുകാരനും പ്രധാന നടനുമൊക്കെ അഡ്വാൻസ് കൊടുത്തിരുന്ന സിനിമയാണ്. തട്ടത്തിൻ മറയത്ത് ഭയങ്കര ഹിറ്റാവുന്നു. അത് കഴിഞ്ഞ് വരാൻ പോകുന്ന സിനിമയാണ്. തട്ടത്തിൻ മറയത്തിൻ്റെ സാറ്റലൈറ്റ് മാത്രം രണ്ടരക്കോടി രൂപയ്ക്കാണ്. സിനിമയുടെ ആകെ ചിലവ് 2.10 കോടിയേ ഉള്ളൂ. ടേബിൾ പ്രോഫിറ്റാണ്. പിന്നെ വരുന്ന എല്ലാ സിനിമകളും ടേബിൾ പ്രോഫിറ്റാണ്. തീയറ്റർ കളക്ഷനടക്കം. അങ്ങനെ ഈ പ്രൊജക്ടിൻ്റെ വാല്യു അറിഞ്ഞ് ഒരാൾ, ആൻ്റോ ജോസഫ് അടിച്ചുമാറ്റാൻ ശ്രമിച്ചു. അപ്പോ ഞാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പരാതിപ്പെട്ടു. അപ്പോൾ ആൻ്റോ ജോസഫ് അതിൽ നിന്ന് പിന്മാറി. പ്രശ്നമാണെന്നറിഞ്ഞപ്പോൾ പിന്മാറി.”- സാന്ദ്ര തോമസ് വ്യക്തമാക്കി.
“അങ്ങനെ ഈ സിനിമ ആർക്കും വേണ്ടാതെ അവിടെ ഇരിക്കുകയാണ്. ഇവര് ബുദ്ധിമുട്ടിലായി. അന്ന് ഈ സിനിമയുടെ പേര് ‘ഓലക്കുടയും കുങ്ഫു പാണ്ടയും’ എന്നായിരുന്നു. അപ്പോൾ പെട്ടെന്ന് ഞാൻ കാണുകയാണ്, ‘ഓം ശാന്തി ഓശാന’ എന്ന പേരിൽ ഒരു പോസ്റ്റർ. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ വൈസ് പ്രസിഡൻ്റാണ് അത് പ്രൊഡ്യൂസ് ചെയ്യുന്നത്. ഇതെന്ത് ന്യായമെന്ന് ഞാൻ വിചാരിച്ചു. വിളിച്ച് ചോദിക്കുമ്പോ, അവർക്ക് സാന്ദ്രയുടെ കൂടെ പടം ചെയ്യാൻ താത്പര്യമില്ല എന്ന് പറഞ്ഞെന്നറിഞ്ഞു. അപ്പോ ഞാൻ പറഞ്ഞു, അത് ശരിയല്ലല്ലോ. ഞാൻ അഡ്വാൻസ് കൊടുത്ത്, ഞാൻ ക്രിയേറ്റിവ് കോണ്ട്രിബ്യൂഷൻ നടത്തിയ പടം, എൻ്റെ ലൈഫിലെ കുറേ കാര്യങ്ങൾ ഞാൻ പറഞ്ഞുകൊടുത്ത് അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് മിഥുൻ സമ്മതിക്കുകയും ചെയ്തു. ഒരു രക്ഷയില്ല എന്ന് കണ്ടപ്പോൾ ഫ്രൈഡേ ഫിലിം ഹൗസ് ഒരു പോസ്റ്റർ ഇട്ടു. കഥ നമ്മൾ തരും, കഥ ഷോർട്ട് ഫിലിം ആക്കുന്നവർക്ക് സിനിമ ചെയ്യാൻ അവസരം നൽകുമെന്നായിരുന്നു പോസ്റ്റർ. കഥയുടെ പേര് ‘ഓലക്കുടയും കുങ്ഫു പാണ്ടയും”. സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.




“അങ്ങനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് ചർച്ചയ്ക്ക് വിളിച്ചു. ഇത്രേം വലിയ ഒരു മീറ്റിങ് ഞാൻ ഇതുവരെ ഇരുന്നിട്ടില്ല. അതിൽ ചുരുങ്ങിയത് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് നിർദ്ദേശം വന്നു. ആൽവിൻ ആൻ്റണി സിയാദ് കോക്കറിനെ പരസ്യമായി തെറിവിളിച്ചിട്ട് ഇറങ്ങിപ്പോയി. പടം മുടങ്ങുമെന്നായപ്പോൾ അന്നത്തെ പാർട്ണർ വിജയ് ബാബു ഇടപെട്ടിട്ട് അത് പരിഹരിക്കുകയായിരുന്നു.”- സാന്ദ്ര തോമസ് പറഞ്ഞു.