Sivakarthikeyan: ‘ടിക്കറ്റ് നിരക്ക് കൂട്ടിയിരുന്നെങ്കിൽ ‘ജയിലർ’ 1000 കോടി നേടിയേനെ’; ശിവകാർത്തികേയൻ
Sivakarthikeyan on Tamil Box Office: വമ്പൻ ഹൈപ്പോട് കൂടി എത്തുന്ന പല തമിഴ് സിനിമകൾക്കും ബോക്സ്ഓഫീസിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായിട്ടില്ല. ഇപ്പോഴിതാ, തമിഴ് സിനിമക്ക് 1000 കോടി കളക്ഷന്‍ ലഭിക്കാത്തതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ ശിവകാർത്തികേയൻ.

ശിവകാർത്തികേയൻ
കഴിഞ്ഞ കുറച്ചു കാലങ്ങളായി തമിഴ് സിനിമാലോകത്തെ പ്രധാന ചർച്ചാവിഷയം 1000 കോടി ക്ലബ്ബാണ്. കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഇന്ഡസ്ട്രികൾ ഈ നേട്ടത്തിൽ എത്തിനിൽക്കുമ്പോൾ തമിഴിന് ഇന്നേവരെ ആ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. വമ്പൻ ഹൈപ്പോട് കൂടി എത്തുന്ന പല തമിഴ് സിനിമകൾക്കും ബോക്സ്ഓഫീസിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായിട്ടില്ല. ഇപ്പോഴിതാ, തമിഴ് സിനിമക്ക് 1000 കോടി കളക്ഷന്‍ ലഭിക്കാത്തതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ ശിവകാർത്തികേയൻ.
1000 കോടി എന്ന നേട്ടത്തിനടുത്ത് തമിഴ് സിനിമ എത്തിക്കഴിഞ്ഞുവെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ശിവകാർത്തികേയൻ പറയുന്നു. പല സിനിമകളും ഈ നേട്ടം കൈവരിക്കാൻ ശ്രമിച്ചെങ്കിലും പരാചയപ്പെട്ടു. കഥപറച്ചിലിൽ വന്ന പോരായ്മയും പാൻ ഇന്ത്യൻ സിനിമയല്ലാത്തതുമാണ് പരാജയത്തിന് കാരണമായതെന്നും നടൻ പറഞ്ഞു. ഗുണനിലവാരത്തോടൊപ്പം തന്നെ എടുത്തുപറയേണ്ട മറ്റൊരു കാര്യമാണ് ടിക്കറ്റ് നിരക്കെന്നും ശിവകാർത്തികേയൻ പറയുന്നു.
മുംബൈയിലും ബാംഗ്ലൂരിലുമൊക്കെ ചെയ്യുന്നതു പോലെ ടിക്കറ്റിന് അമിത നിരക്ക് ഈടാക്കിയിരുന്നെങ്കില്‍ ‘ജയിലര്‍’ എന്ന സിനിമ 800 മുതല്‍ 1000 കോടി വരെ കളക്ഷന്‍ നേടിയേനെ എന്നും നടൻ കൂട്ടിച്ചേർത്തു. എന്നാൽ, ടിക്കറ്റിന്റെ നിരക്ക് കൂട്ടുന്നതിനോട് തനിക്ക് യോജിപ്പില്ല. ഉത്തരേന്ത്യയിലും നമ്മുടെ സിനിമകള്‍ ശ്രദ്ധിക്കപ്പെടുമെന്ന് കരുതുന്നുവെന്നും ശിവകാര്‍ത്തികേയന്‍ കൂട്ടിച്ചേർത്തു.
അതേസമയം, ശിവകാർത്തികേയന്റെ ഏറ്റവും പുതിയ ചിത്രമായ ‘മദ്രാസി’ തീയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം വിദ്യുത് ജംവാളാണ് വില്ലൻ വേഷത്തിലെത്തുന്നത്. കന്നഡ താരം രുക്മിണി വസന്താണ് ചിത്രത്തിലെ നായിക. മലയാളികളുടെ സ്വന്തം ബിജു മേനോനും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ആക്ഷൻ ത്രില്ലറായി ഒരുങ്ങിയ ചിത്രം ഇതിനകം ബോക്സ്ഓഫീസിൽ 80 കോടി കളക്ഷൻ നേടിക്കഴിഞ്ഞു.