നഴ്സുമാരെ ലൈംഗികവൽക്കരിക്കുന്നു, വേഷത്തിൽ മാറ്റം വേണമെന്ന് കങ്കണ
Stop Glamourizing Nurses' Uniforms, Demands Uniform Reform: Kangana Ranaut: നഴ്സുമാർക്ക് അർഹിക്കുന്ന പരിഗണനയോ ബഹുമാനമോ ലഭുക്കുന്നില്ല. ഏറ്റവും കൂടുതൽ ലൈംഗികവൽക്കരിക്കപ്പെടുന്ന ഒരു തൊഴിൽ മേഖലയാണിത്. ഹാലോവീൻ പോലുള്ള ആഘോഷങ്ങളിൽ ആളുകൾ നഴ്‌സുമാരുടെ വേഷം കെട്ടുന്നു. തുച്ഛമായ ശമ്പളമാണ് അവർക്ക് ലഭിക്കുന്നത്. ജോലിഭാരമാകട്ടെ വളരെ കൂടുതലും. ശുചീകരണ തൊഴിലാളികളുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും അവസ്ഥയും ഇതുതന്നെയാണ്.
ആളുകൾക്ക് നഴ്സുമാരോടുള്ള മനോഭാവത്തിൽ മാറ്റം വരണമെന്ന് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണൗട്ട്. നഴ്‌സുമാർ ധരിക്കുന്ന യൂണിഫോം ഇപ്പോഴും കൊളോണിയൽ ഭരണകാലത്തിൻ്റെ അവശേഷിപ്പാണെന്നും, നിലവിലെ യൂണിഫോം രീതി പരിഷ്കരിച്ച് ‘ഇന്ത്യൻവൽക്കരിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു.
“നഴ്സുമാർക്ക് അർഹിക്കുന്ന പരിഗണനയോ ബഹുമാനമോ ലഭുക്കുന്നില്ല. ഏറ്റവും കൂടുതൽ ലൈംഗികവൽക്കരിക്കപ്പെടുന്ന ഒരു തൊഴിൽ മേഖലയാണിത്. ഹാലോവീൻ പോലുള്ള ആഘോഷങ്ങളിൽ ആളുകൾ നഴ്‌സുമാരുടെ വേഷം കെട്ടുന്നു. തുച്ഛമായ ശമ്പളമാണ് അവർക്ക് ലഭിക്കുന്നത്. ജോലിഭാരമാകട്ടെ വളരെ കൂടുതലും. ശുചീകരണ തൊഴിലാളികളുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും അവസ്ഥയും ഇതുതന്നെയാണ്” കങ്കണ വ്യക്തമാക്കി.
യൂണിഫോമിൽ മാറ്റം അനിവാര്യം
നഴ്‌സുമാർ നേരിടുന്ന ഈ ലൈംഗികവൽക്കരണത്തിന് പിന്നിൽ കൊളോണിയൽ കാലഘട്ടത്തിലെ ഡ്രസ്സ് കോഡിനും പങ്കുണ്ടെന്ന് താരം പറയുന്നു. “ബ്രിട്ടീഷ് ഭരണകാലം മുതൽ തുടരുന്നതാണ് ഈ യൂണിഫോം രീതി. ഡോക്ടർമാർക്ക് അവർക്കിഷ്ടമുള്ളത് ധരിക്കാം, കഠിനമായ ചൂടിലും തണുപ്പിലും നഴ്‌സുമാർ വിദേശ ശൈലിയിലുള്ള വസ്ത്രം തന്നെ ധരിക്കേണ്ടി വരുന്നു. യൂണിഫോമിനെ തരംതാഴ്ത്തുകയല്ല, എന്നാൽ ഏതുതരം വസ്ത്രമാണ് ധരിക്കേണ്ടതെന്ന കാര്യത്തിൽ നഴ്‌സുമാരുടെ അഭിപ്രായം തേടി പുതിയ പരിഷ്കരണങ്ങൾ കൊണ്ടുവരണം“ കങ്കണ ആവശ്യപ്പെട്ടു.
തൻ്റെ പുതിയ ചിത്രമായ ‘ഭാരത് ഭാഗ്യ വിധാതാ’യുമായി ബന്ധപ്പെട്ട് സംസാരിക്കവേയാണ് താരം ഇക്കാര്യങ്ങൾ വ്യകതമാക്കിയത്. 2008-ലെ മുംബൈ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ മനോജ് തപാഡിയ സംവിധാനം ചെയ്യുന്ന പീരിയഡ് ക്രൈം ത്രില്ലറാണ് ഭാരത് ഭാഗ്യ വിധാതാ. അന്ന് ആക്രമികൾ ലക്ഷ്യംവച്ച കാമ ഹോസ്പിറ്റലിലെ ഒരു നഴ്‌സിൻ്റെ വേഷമാണ് ചിത്രത്തിൽ കങ്കണ കൈകാര്യം ചെയ്യുന്നത്.
പ്രധാനമന്ത്രിയുടെ വാക്കുകളിൽ നിന്ന് പ്രചോദനം
ചിത്രത്തിൻ്റെ പേര് മാറ്റിയതുമായി ബന്ധപ്പെട്ട പശ്ചാത്തലവും താരം പങ്കുവെച്ചു. രാജ്യത്തെ തൊഴിലാളികളെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ച പദത്തിൽ നിന്നാണ് ‘ഭാരത് ഭാഗ്യ വിധാതാ’ എന്ന ടൈറ്റിൽ സ്വീകരിച്ചത്. മുൻപ് ‘നഴ്‌സസ് ഓഫ് കാമ’ എന്നായിരുന്നു ചിത്രത്തിന് നിശ്ചയിച്ചിരുന്ന പേര്. ‘ഭാരത് ഭാഗ്യ വിധാതാ’ എന്ന പേര് നടൻ ജോൺ എബ്രഹാമിൻ്റെ നിർമ്മാണ കമ്പനി മുൻപ് രജിസ്റ്റർ ചെയ്തിരുന്നതാണ്. എന്നാൽ കങ്കണയുടെ അഭ്യർത്ഥന മാനിച്ച് അദ്ദേഹം ആ ടൈറ്റിൽ വിട്ടുനൽകുകയായിരുന്നു. പെൻ സ്റ്റുഡിയോസും മണികർണ്ണിക ഫിലിംസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം വരും ദിവസങ്ങളിൽ വലിയ സാമൂഹിക ചർച്ചകൾക്ക് വഴിതുറക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ചിത്രം ജൂൺ 12-ന് തിയേറ്ററുകളിലെത്തും.
English Summary
Kangana Ranaut criticized the colonial-era uniform of nurses and the ongoing sexualization of their profession. She demanded structural reforms, fair compensation, and uniform updates that are “Indianized” in consultation with nurses.