Suresh Gopi: ‘സെൻസർ ബോർഡ് അവരുടെ ജോലി കൃത്യമായി ചെയ്തു, മന്ത്രിയുടെ പവർ കാണിച്ചിട്ടില്ല’; ജെഎസ്കെ പേര് വിവാദത്തിൽ സുരേഷ് ഗോപി
Suresh Gopi Breaks on ‘JSK' Controversy: സെൻസർ ബോർഡ് അവരുടെ ജോലി കൃത്യമായി ചെയ്തുവെന്നും അതിൽ കയറി തന്റെ പവർ കാണിച്ചിട്ടില്ലെന്നുമാണ് സുരേഷ് ഗോപി പറയുന്നത്. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് സൂചിപ്പിച്ചിട്ടുണ്ട്.

Suresh Gopi
ജെഎസ്കെ -വി.ജാനകി വേഴ്സസ് കേരള സ്റ്റേറ്റ് എന്ന സിനിമയുടെ പേര് മാറ്റൽ വിവാദത്തിൽ പ്രതികരിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. സെൻസർ ബോർഡ് അവരുടെ ജോലി കൃത്യമായി ചെയ്തുവെന്നും അതിൽ കയറി തന്റെ പവർ കാണിച്ചിട്ടില്ലെന്നുമാണ് സുരേഷ് ഗോപി പറയുന്നത്. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് സൂചിപ്പിച്ചിട്ടുണ്ട്. ജെഎസ്കെയുടെ പ്രചാരണത്തിന്റെ ഭാഗമായി ദുബായിലെത്തിയപ്പോൾ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടപെടേണ്ടയിടത്ത് ഇടപെട്ടിട്ടുണ്ടെന്നും സെൻസർ ബോർഡിൽ പോയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അത് തന്റെ വകുപ്പ് അല്ലെന്നും അതിന്റെ വകുപ്പ് മന്ത്രിയും പോയിട്ടില്ലെന്നും താരം പറഞ്ഞു. ചിത്രം എന്ന് എത്തുമെന്ന് കാത്തിരിക്കുകയായിരുന്നു. അതിൽ അല്പം കാലതാമസമുണ്ടായി. താന്‍ സത്യപ്രതിഞ്ജ ചെയ്‌തൊരു കൗണ്‍സില്‍ അംഗമാണ്. അതിന്‌റെ മര്യാദകളെല്ലാം താന്‍ പാലിച്ചിട്ടുണ്ട്.
തന്റെ പ്രധാനപ്പെട്ട നേതാക്കളുടെ പിന്തുണയുണ്ടായിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. സിനിമ വിവാദത്തിൽ ഒരു കേന്ദ്രമന്ത്രി എന്ന നിലയ്ക്ക് എന്തുകൊണ്ട് ഇടപെട്ടില്ല എന്ന് ചോദിച്ചാൽ നിങ്ങളെന്നെ അഴിമതിയിലേക്ക് തള്ളിവിടുന്നു എന്നായിരിക്കും തന്റെ മറുപടി. ഇതിനു മുൻപ് ഒട്ടേറെ ചിത്രങ്ങൾക്ക് സെൻസർബോർഡ് ഇടപെടലണ്ടായി മുറിച്ചുമാറ്റേണ്ടി വന്നിട്ടുണ്ട്. അന്നൊന്നും അവർക്ക് ലഭിക്കാത്ത പരിഗണന മന്ത്രിക്ക് കൊമ്പുണ്ടെന്ന് പറഞ്ഞ് ഈ ചിത്രത്തിന് ലഭിക്കണമെന്ന് ആരും പറയരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംവിധായകൻ പ്രവീൺ നാരായണനും, നടന്മാരായ മാധവ് സുരേഷ്, അസ്കർ അലി, നിർമാതാവ് ജെ.ഫണീന്ദ്ര കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Also Read:പുതിയ കളികൾ പഠിപ്പിക്കാൻ മോഹൻലാൽ വരുന്നു; ‘ബിഗ് ബോസ് സീസൺ 7’ ലോഞ്ച് തീയതി പ്രഖ്യാപിച്ചു
ഈ മാസം 17-ാം തീയതിയാണ് സുരേഷ് ഗോപി നായകനായി ചിത്രം തീയറ്ററുകളിൽ എത്തിയത്. കഴിഞ്ഞ മാസം റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിക്കുകയായിരുന്നു. ചിത്രത്തിന്റെ പേര് മാറ്റണമെന്നായിരുന്നു സെൻസർ ബോർഡിന്റെ ആവശ്യം. ഇതിനു പിന്നാലെ പേര് മാറ്റിയതിനു ശേഷമാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. സുരേഷ് ഗോപിക്കുപുറമെ അനുപമ പരമേശ്വരൻ, യദുകൃഷ്ണൻ, ബൈജു സന്തോഷ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. ബലാത്സംഗത്തിനിരയായ ഒരു പെൺകുട്ടിക്ക് നേരിടേണ്ടിവരുന്ന ദുരനുഭവങ്ങൾ കേരളത്തിലെ നീതിന്യായ വ്യവസ്ഥയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. സുരേഷ് ഗോപി അഡ്വ. ഡേവിഡ് ആബേൽ ഡോണോവനായിട്ടാണ് എത്തുന്നത്.