Venu Kunnappilly: സീരിയൽ നിലവാരം, ആർട്ടിസ്റ്റുകൾക്ക് കുട പിടിച്ച് കൊടുക്കാൻ പോലും യോഗ്യതയില്ല….
Venu Kunnappilly Reacts to Murali Kunnumpurath's Viral Video: സിനിമയിലെ ചതിക്കുഴികളെന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവെച്ചത്, സുമതി വളവ് സിനിമയുടെ കഥ ഏതാനും വർഷങ്ങൾക്കു മുന്നേ കേട്ടതാണ്. ഷൂട്ട് തുടങ്ങുന്നതിനു മുന്നേ മുരളിയെ ദുബായിൽ വച്ച് കണ്ടപ്പോൾ സീരിയൽ നിലവാരത്തിലുള്ള കഥയുടെ പോരായ്മയെ പറ്റി സംസാരിക്കുകയും ഇതുമായി മുന്നോട്ടുപോകരുതെന്ന് പറഞ്ഞതായും വേണു പറയുന്നു
സിനിമകളിലെ ചതിക്കുഴികളെ കുറിച്ച് നിർമാതാവായ വേണു കുന്നപിള്ളി. കഴിഞ്ഞ ദിവസം, നിർമാതാവായ മുരളി കുന്നുംപുറത്ത് നദികളിൽ സുന്ദരി യമുന, സുമതി വളവ് തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചതിലൂടെ തനിക്ക് ചതി പറ്റിയെന്നും കടക്കെണിയിലായെന്നും പറഞ്ഞിരുന്നു. പൊട്ടിക്കരഞ്ഞ് കൊണ്ട് പങ്കുവെച്ച സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പിന്നാലെയാണ് വിഷയത്തിൽ അതേ അഭിപ്രായത്തോടെ വേണു കുന്നപിള്ളിയും രംഗത്തെത്തിയത്.
വേണു കുന്നപിള്ളി കുറിച്ചത്…
സിനിമയിലെ ചതിക്കുഴികളെന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവെച്ചത്, സുമതി വളവ് സിനിമയുടെ കഥ ഏതാനും വർഷങ്ങൾക്കു മുന്നേ കേട്ടതാണ്. ഷൂട്ട് തുടങ്ങുന്നതിനു മുന്നേ മുരളിയെ ദുബായിൽ വച്ച് കണ്ടപ്പോൾ സീരിയൽ നിലവാരത്തിലുള്ള കഥയുടെ പോരായ്മയെ പറ്റി സംസാരിക്കുകയും ഇതുമായി മുന്നോട്ടുപോകരുതെന്ന് പറഞ്ഞതായും വേണു പറയുന്നു. എന്നാൽ അണിയറപ്രവർത്തകരുടെ പ്രലോഭനങ്ങളിൽപ്പെട്ട പ്രോജക്റ്റുമായി അദ്ദേഹം മുന്നോട്ട് പോയി.
അഞ്ചോ, ആറോ കോടി മാത്രം വലുപ്പമുണ്ടായിരുന്ന കഥ, സിനിമയാക്കിയപ്പോൾ മുരളി മുടക്കിയത് ഏകദേശം 15 കോടി രൂപയാണ്. റിലീസിന് മുമ്പ് ഈ സിനിമ കണ്ടിരുന്നു. എന്നാൽ അത് കണ്ടപ്പോൾ തലയിൽ കൈവച്ചുപോയി. ഏതെങ്കിലും പ്രീബിസനസ് ചെയ്യാതെ സിനിമയ തിയറ്ററിൽ കൊണ്ടുപോകരുത് എന്നാണ് അന്ന് അദ്ദേഹത്തോട് പറഞ്ഞത്. എന്നാൽ, പ്രീ ബിസിനസ് ഒന്നും നടന്നില്ലെങ്കിലും, ഗോകുലം മൂവീസ് രക്ഷകരായി, സിനിമ തിയറ്ററിലെത്തുകയായിരുന്നു. പ്രൊഡക്ഷന്റെ എക്സ്പെൻസും, റിലീസ് എക്സ്പെൻസുമെല്ലാം ചേർന്നപ്പോൾ ഏകദേശം 20 കോടി ചെലവായതായാണ് അറിവ്. മുരളി വിഡിയോയിൽ പറയുന്ന കാര്യങ്ങൾ സത്യമാണെന്നാണ് എന്റെ അറിവെന്നും വേണു കുന്നപിള്ളി പറഞ്ഞു.
ALSO READ: ഏഴ് കോടി പറഞ്ഞു, 22 കോടിയായി, ഞാൻ ആശുപത്രിയിലായി; കൂടുതൽ വെളിപ്പെടുത്തി മുരളി കുന്നുംപുറത്ത്
കൂടാതെ, ചിത്രത്തിന്റെ സംവിധായകനെയും എഴുത്തുകാരനെയും അദ്ദേഹം വിമർശിച്ചു. മുരളി വിഡിയോയിൽ പറയുന്ന എഴുത്തുകാരന്റെയും, സംവിധായകന്റേയുമെല്ലാം കഴിവിനെ പറ്റി കമൻറ് ചെയ്യുന്നില്ല. ആരുടേയോ കൈയിലിരിക്കുന്ന ഒരു വലിയ സമ്പത്ത് അവനെ പറഞ്ഞ് വശത്താക്കി, സിനിമയോ മറ്റേതെങ്കിലും ബിസിനസോ ആകട്ടെ ഏറ്റെടുക്കുമ്പോൾ എനിക്ക് ഇതിന് കഴിവുണ്ടോ എന്ന് സ്വയം ചിന്തിക്കണം. ഞാനിതിന് പ്രാപ്തനാണോ എന്നും ചിന്തിക്കണമെന്ന് വേണു കുറിച്ചു.
ഇതൊരിക്കലും ഒറ്റപ്പെട്ട സംഭവമല്ല. നൂറ് കണക്കിന് നിർമാതാക്കൾ കുത്തുപാളയെടുത്ത്, ആത്മഹത്യയുടെ വരമ്പത്ത് സഞ്ചരിക്കുന്നത് പച്ചയായ കാര്യമാണ്. പലരും മാനനഷ്ടമോർത്ത് പുറത്ത് പറയുന്നില്ല എന്ന് മാത്രം. ആത്മാർത്ഥത ഒട്ടുമില്ലാത്ത ഒരു കൂട്ടം ആളുകൾ സിനിമാ മേഖലയിലുണ്ട്. അവർ വല്ലവരുടേയും പണം കൊണ്ട് ആളായി അഹങ്കാരത്തിന്റെ അത്യുന്നതങ്ങളിൽ വിലസുന്നവരെ കാണണമെങ്കിൽ ഒരു സിനിമ എടുത്താൽ മതിയെന്നും കുറിപ്പിൽ വിമർശിച്ചു. ഇതുപോലെ സംവിധാനം പോയിട്ട് ,ആർട്ടിസ്റ്റുകൾക്ക് കുട പിടിച്ചു കൊടുക്കാൻ പോലും യോഗ്യതയില്ലാത്തവൻമാരെ സിനിമയിൽ നിന്ന് അകറ്റിയില്ലെങ്കിൽ ഇതുപോലുളള ദുരന്തങ്ങൾ തുടർന്നുകൊണ്ടേയിരിക്കുമെന്നും വേണു കുന്നപിള്ളി പോസ്റ്റിൽ കുറിച്ചു.