CJI Show Throw: ചീഫ് ജസ്റ്റിസിനെ ചെരിപ്പെറിഞ്ഞതിൽ കുറ്റബോധമില്ല: അഭിഭാഷകൻ
Rakesh Kishore On CJI Show Throw: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേരെ ചെരിപ്പെറിയാൻ ശ്രമിച്ചതിൽ പ്രതികരണവുമായി രാകേഷ് കിഷോർ. കുറ്റബോധമില്ലെന്നും മാപ്പ് പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

രാകേഷ് കിഷോർ, ബിആർ ഗവായ്
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബിആർ ഗവായ്ക്ക് നേരെ ചെരിപ്പെറിയാൻ ശ്രമിച്ചതിൽ കുറ്റബോധമില്ലെന്ന് അഭിഭാഷകനായ രാകേഷ് കിഷോർ. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രാകേഷ് കിഷോറിൻ്റെ പ്രതികരണം. സനാതനധർമ്മത്തിനെതിരെ പറഞ്ഞതുകൊണ്ടാണ് താൻ ചെരിപ്പെറിഞ്ഞതെന്നും അഭിഭാഷകൻ പറഞ്ഞു.
“എനിക്ക് പേടിയൊന്നുമില്ല. ചെയ്തതിൽ കുറ്റബോധവുമില്ല. സെപ്തംബർ 16ന് സുപ്രീം കോടതിയിൽ ഒരു പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് പരിഹസിച്ച് പറഞ്ഞത്, ‘സ്വന്തം തല പൂർവസ്ഥിതിയിലാക്കാൻ നിങ്ങളുടെ വിഗ്രഹത്തിനോട് പോയി പ്രാർത്ഥിക്കൂ’ എന്നാണ്. സനാതനധർമ്മവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വരുമ്പോൾ, സുപ്രീം കോടതി ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കുന്നു. അപേക്ഷ സമർപ്പിച്ചയാൾക്ക് ആശ്വാസം നൽകുന്നില്ലെങ്കിൽ പോട്ടെ, അവരെ പരിഹസിക്കരുത്. എനിക്ക് വേദനിച്ചു. അദ്ദേഹത്തിൻ്റെ പ്രവൃത്തിയോടുള്ള എൻ്റെ പ്രതികരണമായിരുന്നു അത്.”- രാകേഷ് കിഷോർ പറഞ്ഞു.
Also Read: Cuttack: ദുർഗാ പൂജയ്ക്കിടെ സംഘർഷം; കട്ടക്കിൽ നിരോധനാജ്ഞ തുടരുന്നു, ഇൻ്റർനെറ്റ് നിരോധനം നീട്ടി
താൻ മാപ്പ് പറയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തനിക്കതിൽ കുറ്റബോധമില്ല. താൻ തെറ്റൊന്നും ചെയ്തില്ല. ദൈവമാണ് തന്നെക്കൊണ്ട് അത് ചെയ്യിച്ചത്. മൈലോർഡ് എന്ന് വിളിക്കപ്പെടുന്നതിൻ്റെ മഹത്വം മനസ്സിലാക്കി അദ്ദേഹം അതിൻ്റെ വിശുദ്ധി ഉയർത്തിപ്പിടിക്കണം. സർക്കാർ ഭൂമി കയ്യേറുന്നവർക്കെതിരായ യോഗി ആദിത്യനാഥ് സർക്കാരിൻ്റെ ബുൾഡോസർ നടപടി തെറ്റാണെന്ന് പറയുമോ എന്നും അദ്ദേഹം ചോദിച്ചു.
മധ്യപ്രവേശിലെ ജവാരി ക്ഷേത്രത്തിലുള്ള മഹാവിഷ്ണുവിൻ്റെ വിഗ്രഹം പൂർവസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പൊതുതാത്പര്യ ഹർജി. തലയില്ലാത്ത ഏഴ് അടി നീളമുള്ള വിഗ്രഹം പൂർവസ്ഥിതിയിൽ ആക്കണമെന്നായിരുന്നു രാകേഷ് ദലാൽ എന്നയാളുടെ ആവശ്യം. ചീഫ് ജസ്റ്റിസ് ബിആർ ഗവായും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ചേർന്നുള്ള ബെഞ്ചാണ് വാദം കേട്ടത്. വലിയ വിശ്വാസിയാണെങ്കിൽ സ്വയം പണം മുടക്കൂ എന്ന് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. വിഗ്രഹം തന്നെ സ്വയം എന്തെങ്കിലും ചെയ്യട്ടെ എന്നും അദ്ദേഹം നിരീക്ഷിച്ചു. ഇതോടെയാണ് 71 വയസുകാരനായ രാകേഷ് കിഷോർ ചീഫ് ജസ്റ്റിസിന് നേരെ ചെരിപ്പെറിഞ്ഞത്. അഭിഭാഷകനെ അറസ്റ്റ് ചെയ്തു.