Maharashtra Plane Crash: അജിത് പവാർ സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെടുന്നത് ആദ്യമായല്ല; 2023ൽ സംഭവിച്ചത്
VSR Ventures Plane Crash History: അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും അപകടത്തിൽ കൊല്ലപ്പെട്ടു. മോശം കാലാവസ്ഥയും കാഴ്ചാപരിധിക്കുറവും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. പൈലറ്റുമാരടക്കം ഒമ്പത് പേരെ വഹിക്കാനുള്ള ശേഷിയാണ് ഈ വിമാനത്തിനുള്ളത്.

Plane Crash
മുംബൈ: മഹാരാഷ്ട്രയുടെ രാഷ്ട്രീയത്തിലെ കരുത്തനായ നേതാവ് അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ബാരാമതിയിൽ വച്ച് അദ്ദേഹം സഞ്ചരിച്ച വിമാനം തകർന്നുവീഴുമ്പോൾ, ഉയരുന്ന പ്രധാന ചോദ്യം ആ വിമാനത്തിന്റെ ദുരൂഹമായ ചരിത്രമാണ്. 2023-ൽ മുംബൈ വിമാനത്താവളത്തിൽ വച്ച് സമാനമായ രീതിയിൽ റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ട അതേ വിമാനക്കമ്പനിയുടെ ‘ലിയർജെറ്റ്’ (Learjet) തന്നെയാണ് ഇന്നും പവാറിന് നേരെ കാലനായി എത്തിയത്.
വെറുമൊരു നേതാവെന്നതിലുപരി ഭരണതന്ത്രജ്ഞത കൊണ്ടും സംഘടനാശേഷി കൊണ്ടും മഹാരാഷ്ട്രയെ അടക്കിഭരിച്ച കരുത്തനായ പോരാളിയായിരുന്നു അദ്ദേഹം. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും അപകടത്തിൽ കൊല്ലപ്പെട്ടു. മോശം കാലാവസ്ഥയും കാഴ്ചാപരിധിക്കുറവും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. പൈലറ്റുമാരടക്കം ഒമ്പത് പേരെ വഹിക്കാനുള്ള ശേഷിയാണ് ഈ വിമാനത്തിനുള്ളത്.
ALSO READ: നാല് തവണയെങ്കിലും പൊട്ടിത്തെറി,അജിത് പവാറിൻ്റെ ദുരന്തം, അവസാന മിനിട്ടുകളിൽ സംഭവിച്ചത് ?
2023ൽ സംഭവിച്ചത്
ബാരാമതിയിൽ അജിത് പവാറിന്റെ ദാരുണാന്ത്യത്തിന് കാരണമായ വിമാനാപകടം കേവലമൊരു യാദൃശ്ചികതയല്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. വിഎസ്ആർ വെഞ്ച്വേഴ്‌സ് (VSR Ventures) എന്ന കമ്പനിയുടെ സുരക്ഷാ മാനദണ്ഡങ്ങൾ വീണ്ടും പ്രതിക്കൂട്ടിലാവുകയാണ്. ഇതേ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു വിമാനം 2023-ൽ സമാനമായ രീതിയിൽ തകർന്നു വീണിരുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചയാകുന്നത്.
2023 സെപ്റ്റംബർ 14-ന് മുംബൈ വിമാനത്താവളത്തിൽ വച്ചായിരുന്നു ആ അപകടം. വിഎസ്ആർ വെഞ്ച്വേഴ്‌സിന്റെ തന്നെ ലിയർജെറ്റ് 45XR (VT-DBL) എന്ന വിമാനമാണ് അന്ന് അപകടത്തിൽപ്പെട്ടത്. വിശാഖപട്ടണത്ത് നിന്ന് മുംബൈയിലേക്കുള്ള യാത്രയിൽ ലാൻഡിങ്ങിനിടെയാണ് അപകടം നടക്കുന്നത്. കനത്ത മഴയിലും മോശം കാഴ്ചാപരിധിയിലും ലാൻഡിംഗിന് ശ്രമിക്കവെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറുകയും രണ്ടായി പിളരുകയുമായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന എട്ട് പേർക്കും അന്ന് പരിക്കേറ്റെങ്കിലും അത്ഭുതകരമായി ജീവൻ തിരിച്ചുകിട്ടി. 2023-ലെ അപകടത്തിന് പിന്നാലെ കമ്പനിയുടെ വിമാനങ്ങളുടെ സുരക്ഷയെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നിട്ടും അതേ കമ്പനിയുടെ തന്നെ ‘ലിയർജെറ്റ്’ വിമാനം (VT-SSK) അജിത് പവാറിന്റെ യാത്രയ്ക്കായി ഉപയോഗിച്ചു എന്നത് വലിയ സുരക്ഷാ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.