Woman delivers stillborn: ആംബുലന്‍സ് എത്തിയില്ല, ആശുപത്രിയില്‍ സൗകര്യങ്ങളുമില്ല; യുവതി പ്രസവിച്ചത് ചാപിള്ളയെ
Maharashtra Woman Delivers stillborn: ആംബുലൻസിന് പണം കണ്ടെത്താൻ കഴിയാത്തതിനാൽ, അവിതയുടെ ഭർത്താവ് സഖാറാം കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി ബസിലാണ് സ്വദേശത്തേക്ക് കൊണ്ടുപോത്. തുടര്‍ന്ന് സ്വദേശമായ മൊഖഡയിലെത്തിച്ച് കുഞ്ഞിനെ സംസ്‌കരിച്ചു

Image for representation purpose only
ആംബുലന്‍സ് എത്താത്തതിനെ തുടര്‍ന്ന് മതിയായ ചികിത്സ ലഭിക്കാത്തതിനാല്‍ യുവതി പ്രസവിച്ചത് ചാപിള്ളയെയെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലാണ് സംഭവം. ആംബുലന്‍സ് എത്താത്തതിനെ തുടര്‍ന്ന് വളരെ താമസിച്ചാണ് യുവതിയെ ആശുപത്രിയിലെത്തിക്കാനായത്. ആശുപത്രിയില്‍ മെഡിക്കല്‍ സൗകര്യങ്ങളുടെ അഭാവമുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ജൂണ്‍ 11ന് നാസിക്കിലെ ആശുപത്രിയിലാണ് 24കാരി ചാപിള്ളയെ പ്രസവിച്ചത്. നാസിക്കില്‍ നിന്നു 70 കിലോമീറ്ററോളം അകലെയുള്ള മൊഖഡയാണ് ഇവരുടെ സ്വദേശം. കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കിയാണ് പിതാവ് തിരികെ കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്.
ജൂൺ 11 ന് പുലർച്ചെയാണ് അവിത സഖാറാം കാവര്‍ എന്ന യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഉടന്‍ കുടുംബം ആശാ വര്‍ക്കര്‍മാരെ സഹായത്തിന് വിളിച്ചു. ആശാ വര്‍ക്കര്‍മാര്‍ ആംബുലന്‍സ് സര്‍വീസുകളെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല.
ആശാ വർക്കർമാർ ഒരു സ്വകാര്യ വാഹനം ഏർപ്പാടാക്കി, അവിതയെ ഖോഡലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് മൊഖഡയിലെ റൂറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇതിനിടെ കുഞ്ഞ് മരിച്ചിരുന്നു. ഇതിനിടെ യുവതിക്ക് കടുത്ത പനി അനുഭവപ്പെട്ടു. റൂറല്‍ ആശുപത്രിയില്‍ സൗകര്യങ്ങളില്ലാത്തതിനാല്‍ യുവതിയെ നാസിക് സിവില്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഇവിടെ വച്ച് ശസ്ത്രക്രിയ നടത്തിയാണ് ചാപിള്ളയെ പുറത്തെടുത്തത്.
ആംബുലൻസിന് പണം കണ്ടെത്താൻ കഴിയാത്തതിനാൽ, അവിതയുടെ ഭർത്താവ് സഖാറാം കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി ബസിലാണ് സ്വദേശത്തേക്ക് കൊണ്ടുപോത്. തുടര്‍ന്ന് സ്വദേശമായ മൊഖഡയിലെത്തിച്ച് കുഞ്ഞിനെ സംസ്‌കരിച്ചു. അംബർനാഥിലെ ഒരു ഇഷ്ടിക ചൂളയിലെ തൊഴിലാളികളാണ് അവിതയും സഖാറാമും.