Amit Shah: ‘വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് തുടക്കമിട്ടത് നിങ്ങളുടെ മുതുമുത്തച്ഛന്‍ നെഹ്‌റുവാണ്’; രാഹുല്‍ ഗാന്ധിയോട് അമിത് ഷാ
Amit Shah slams Congress and Rahul Gandhi: കമ്മീഷൻ കരട് പട്ടിക പുറത്തിറക്കിയപ്പോള്‍ കോൺഗ്രസോ ആർജെഡിയോ ഒരു എതിർപ്പുപോലും ഉന്നയിച്ചിരുന്നില്ല. ഇപ്പോള്‍ ഈ പാര്‍ട്ടികള്‍ ആരെയാണ് സംരക്ഷിക്കാന്‍ നോക്കുന്നതെന്നും, ബംഗ്ലാദേശിൽ നിന്ന് വന്ന് യുവാക്കൾക്കുള്ള ജോലികൾ തട്ടിയെടുക്കുന്നവരെയാണോയെന്നും അമിത് ഷാ
പട്‌ന: ബിഹാറിലെ വോട്ടര്‍ പട്ടികകളുടെ പരിഷ്‌കരണത്തെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസും ആര്‍ജെഡിയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ബിഹാറിലെ സീതാമർഹിയിൽ പുനൗര ധാമിലെ മാതാ ജാനകി ക്ഷേത്രത്തിനായുള്ള 900 കോടി രൂപയുടെ പുനർവികസന പദ്ധതിക്ക് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അമിത് ഷാ. രാഹുൽ ഗാന്ധി വോട്ട് ബാങ്ക് രാഷ്ട്രീയം നിർത്തണമെന്നും അദ്ദേഹം വിമര്‍ശിച്ചു.
“വോട്ടർ പട്ടിക പരിഷ്‌കരണം ആദ്യമായല്ല നടക്കുന്നത്. നിങ്ങളുടെ മുതുമുത്തച്ഛൻ നെഹ്‌റുവാണ് ഇതിന് തുടക്കമിട്ടത്. ഒന്നിനു പുറകെ ഒന്നായി തിരഞ്ഞെടുപ്പുകൾ തോല്‍ക്കുന്നതുകൊണ്ട് ബിഹാറിലെ മത്സരത്തിന് മുമ്പ് നിങ്ങള്‍ മുന്‍കൂട്ടി ഒഴികഴിവുകള്‍ പറയുകയാണ്”-രാഹുലിനെ വിമര്‍ശിച്ച് അമിത് ഷാ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷൻ കരട് പട്ടിക പുറത്തിറക്കിയിരുന്നു. അപ്പോള്‍ കോൺഗ്രസോ ആർജെഡിയോ ഒരു എതിർപ്പുപോലും ഉന്നയിച്ചിരുന്നില്ല. ഇപ്പോള്‍ ഈ പാര്‍ട്ടികള്‍ ആരെയാണ് സംരക്ഷിക്കാന്‍ നോക്കുന്നതെന്നും, ബംഗ്ലാദേശിൽ നിന്ന് വന്ന് ബീഹാറിലെ യുവാക്കൾക്കുള്ള ജോലികൾ തട്ടിയെടുക്കുന്നവരെയാണോയെന്നും അമിത് ഷാ ചോദിച്ചു.




ലാലു പ്രസാദ് യാദവും കൂട്ടരും ആഗ്രഹിക്കുന്നത് നുഴഞ്ഞുകയറ്റക്കാരുടെ വോട്ടാണെങ്കില്‍, ബിഹാര്‍ ജനത അത് അംഗീകരിക്കില്ല. നുഴഞ്ഞുകയറ്റക്കാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് ഭരണകാലത്ത് സ്‌ഫോടനങ്ങൾ നടക്കുമായിരുന്നു. തീവ്രവാദികൾ പാകിസ്ഥാനിലേക്ക് രക്ഷപ്പെടുമായിരുന്നു. ആരും അവരെ ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ടിരുന്നില്ല. നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷം പാക് ടെറിട്ടറിയിലെ ഭീകരരെ ഇല്ലാതാക്കി. തേജസ്വി യാദവിന്റെ മാതാപിതാക്കളാണ് വര്‍ഷങ്ങളോളം ബിഹാര്‍ ഭരിച്ചത്. ഗുണ്ടായിസം, തട്ടിക്കൊണ്ടുപോകൽ, മാഫിയകളെ പ്രോത്സാഹിപ്പിക്കല്‍ എന്നിവയല്ലാതെ ബിഹാറിന്റെ വികസനത്തിന് അവര്‍ എന്താണ് ചെയ്തതെന്നും അമിത് ഷാ ചോദിച്ചു.