Dangeti Jahnavi: 2029ൽ ബഹിരാകാശത്തേക് പറക്കുന്ന ദക്ഷിണേന്ത്യക്കാരി; ആരാണ് ഡാങ്കേട്ടി ജാൻവി?
Dangeti Jahnavi Complete Nasa Program: നാസയുടെ ഇന്റർനാഷണൽ എയർ ആൻഡ് സ്പേസ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരി കൂടിയാണ് ജാൻവി. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദധാരിയായ ജാൻവിയെ, യുഎസ് പദ്ധതിയായ ടൈറ്റന്റെ ഓർബിറ്റൽ പോർട്ട് സ്‌പേസ് സ്റ്റേഷനിലേക്കുള്ള യാത്രയിലാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ഇന്ത്യക്ക് അഭിമാനാമാകാൻ ദക്ഷിണേന്ത്യയിൽ നിന്നൊരു മിടുക്കി കൂടി. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ പാലക്കൊല്ലു സ്വദേശിയായ ഡാങ്കേട്ടി ജാൻവി 2029ലെ ബഹിരാകാശ യാത്രയ്ക്കായി ഒരുങ്ങുകയാണ്. നാസയുടെ ഇന്റർനാഷണൽ എയർ ആൻഡ് സ്പേസ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരി കൂടിയാണ് ജാൻവി. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദധാരിയായ ജാൻവിയെ, യുഎസ് പദ്ധതിയായ ടൈറ്റന്റെ ഓർബിറ്റൽ പോർട്ട് സ്‌പേസ് സ്റ്റേഷനിലേക്കുള്ള യാത്രയിലാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ജന്മനാടായ പാലക്കൊല്ലുവിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിലാണ് ജാൻവി ബിരുദ പഠനം പൂർത്തിയാക്കിയത്. കുവൈറ്റിൽ ജോലിക്കാരായ ശ്രീനിവാസിൻ്റെയും പത്മശ്രീയുടെയും മകളാണ് ഈ മിടുക്കി. ബഹിരാകാശ യാത്രാ പ്രേമിയായ ജാൻവി ഐഎസ്ആർഒയുടെ വിദ്യാഭ്യാസ പരിപാടികൾ പങ്കെടുക്കുകയും, അതിൻ്റെ ഭാഗമായി രാജ്യത്തെ നിരവധി ഐഐടി സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയും ചെയ്തിട്ടുണ്ട്.
അനലോഗ് ദൗത്യം, സ്കൂബാ ഡൈവിംഗ്, ബഹിരാകാശ യാത്രയിലെ ഗ്രഹശാസ്ത്രവും സുസ്ഥിരതയും തുടങ്ങി നിരവധി ആഗോള സമ്മേളനങ്ങളിൽ പങ്കെടുത്ത വനിത കൂടിയാണ് ജാൻവി. നാസ സ്‌പേസ് ആപ്‌സ് ചലഞ്ചിലെ പീപ്പിൾസ് ചോയ്‌സ് അവാർഡ്, ഐഎസ്ആർഒ വേൾഡ് സ്‌പേസ് വീക്ക് യംഗ് അച്ചീവർ അവാർഡ് എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങളാണ് ജാൻവി സ്വന്തമാക്കിയിട്ടുള്ളത്.
നാസയിലെ മുൻ ബഹിരാകാശയാത്രികനും ടൈറ്റൻസ് സ്‌പെയ്‌സിന്റെ ചീഫ് ആസ്ട്രോനോട്ടായി സേവനമനുഷ്ഠിക്കുന്ന വിരമിച്ച യുഎസ് ആർമി കേണൽ വില്യം മക്ആർതർ ജൂനിയറാണ് ഈ ദൗത്യത്തിന് നേതൃത്വം നൽകുക. 2026 മുതൽ അടുത്ത മൂന്ന് വർഷത്തേക്ക്, ടൈറ്റൻസ് സ്‌പെയ്‌സിന്റെ ASCAN പ്രോഗ്രാമിലൂടെ ജാൻവി ബഹിരാകാശയാത്രയ്ക്കുള്ള പരിശീലനം നേടും.