Arvind Kejriwal: മദ്യനയ അഴിമതി കേസില്‍ കുറ്റവിമുക്തനായി; പൊട്ടിക്കരഞ്ഞ് കെജ്‌രിവാള്‍
Delhi Liquor Policy Case Verdict: തെളിവുകളില്ലാതെ ഇരുവരെയും കേസില്‍ ഉള്‍പ്പെടുത്തിയതിന് കോടതി സിബിഐയെ രൂക്ഷമായി വിമര്‍ശിച്ചു. സംഭവത്തില്‍ യാതൊരുവിധത്തിലുള്ള ഗൂഢാലോചനയോ ക്രമിനല്‍ ഉദ്ദേശമോ ഉണ്ടായിരുന്നില്ലെന്ന് കോടതി പറഞ്ഞു.

അരവിന്ദ് കെജരിവാള്‍
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി മദ്യനയത്തില്‍ അഴിമതി നടത്തിയെന്ന കേസില്‍ കെജ്‌രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെയും ഡല്‍ഹി കോടതി കുറ്റവിമുക്തരാക്കിയതിന് പിന്നാലെയാണ് കോടതിവളപ്പില്‍ നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. സിബിഐ എടുത്ത കേസിലാണ് ഡല്‍ഹി അവന്യൂ സിബിഐ കോടതിയുടെ നടപടി.
തെളിവുകളില്ലാതെ ഇരുവരെയും കേസില്‍ ഉള്‍പ്പെടുത്തിയതിന് കോടതി സിബിഐയെ രൂക്ഷമായി വിമര്‍ശിച്ചു. സംഭവത്തില്‍ യാതൊരുവിധത്തിലുള്ള ഗൂഢാലോചനയോ ക്രമിനല്‍ ഉദ്ദേശമോ ഉണ്ടായിരുന്നില്ലെന്ന് കോടതി പറഞ്ഞു. കുറ്റപത്രത്തില്‍ കൃത്യമായ തെളിവുകളോ മൊഴികളോ ഇല്ലെന്നും അവ്യക്തമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.
സത്യം വിജയിക്കുമെന്ന് ഞങ്ങള്‍ എപ്പോഴും പറയാറുണ്ടായിരുന്നു. സത്യം നമ്മളോടൊപ്പമുണ്ടെന്ന് താന്‍ എപ്പോഴും പറയും. ഒരു മുഖ്യമന്ത്രിയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി ജയിലിലടച്ചു. ഞങ്ങളുടെ നേരെ അവര്‍ ചെളിവാരിയെറിഞ്ഞു, സെന്‍ട്രല്‍ ഡല്‍ഹിയിലെ കോടതിക്ക് പുറത്തുവെന്ന് കെജ്‌രിവാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Also Read: മലങ്കര സഭാതർക്കത്തിൽ ഇടപെട്ട് പ്രധാനമന്ത്രി; പാത്രിയർക്കീസ് ബാവയുമായി ഇന്ന് ചർച്ച
2022ലെ മദ്യനയവുമായി ബന്ധപ്പെട്ട് ഏകദേശം 1,000 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. മദ്യക്കമ്പനികള്‍ക്ക് ഇളവുകള്‍ നല്‍കിയത് വഴി ലഭിച്ച കമ്മീഷന്‍ തുക ഗോവ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ആം ആദ്മി പാര്‍ട്ടി ഉപയോഗിച്ചുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതല്‍ കഴമ്പില്ലെന്ന് കോടതി കണ്ടെത്തി.