Assam Communal Tensions: അസമിലെ ധുബ്രിയിൽ സംഘർഷം: അക്രമികളെ കണ്ടാൽ വെടിവെയ്ക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്
CM Himanta Biswa Sarma Issues Shoot In Dhubri: ജില്ലയിലെ ക്രിമിനൽ പശ്ചാത്തലമുള്ള എല്ലാവരെയും അറസ്റ്റ് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ സംഘർഷബാധിത മേഖലയിൽ കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്. ധുബ്രിയെ ബംഗ്ലാദേശിന്റെ ഭാഗമാക്കാനുളള ശ്രമത്തിന്റെ ഭാഗമായി വർഗീയ കലാപം ഇളക്കിവിടാനുള്ള സംഘടിത ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദിസ്പൂർ: അസമിലെ ധുബ്രിയിൽ വർഗീയ സംഘർഷം (Assam Communal Tensions) തുടരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതിക്രമം നടത്തുന്നവരെ കണ്ടാലുടൻ വെടിവെയ്ക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ (CM Himanta Biswa Sarma). ബക്രീദ് ആഘോഷത്തിന് പിന്നാലെ ജൂൺ എട്ടിനാണ് പ്രദേശത്ത് സംഘർഷം ഉടലെടുത്തത്. ധുബ്രിയിലെ ഒരു ഹനുമാൻ ക്ഷേത്രത്തിന് മുന്നിൽ പശുവിന്റെ തല കണ്ടെത്തിയതിന് പിന്നാലെയായിരുന്നു വർഗീയ ലഹള.
എന്നാൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ സാമുദായിക നേതാക്കൾ യോഗം ചേരുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാൽ അടുത്ത ദിവസം വീണ്ടും അതേസ്ഥലത്ത് പശുവിന്റെ തല കണ്ടെത്തിയത് വീണ്ടും സംഘർഷത്തിന് വഴിയൊരുക്കിയതായി ഹിമന്ത ബിശ്വ ശർമ മാധ്യമങ്ങളോട് പറഞ്ഞു. സംഘർഷം നടക്കുന്ന പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടാക്കുന്ന അക്രമികളെ കണ്ടാലുടൻ വെടിവെയ്ക്കാനാണ് ഉത്തരവ്. കല്ലേറ് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനൾ ശ്രദ്ധയിൽപ്പെട്ടാൽ വെടിവെയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇത്തരം സാഹചര്യങ്ങൾ സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ധുബ്രിയെ ബംഗ്ലാദേശിൻ്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് “നബിൻ ബംഗ്ല” എന്ന സംഘം പ്രകോപനപരമായ പോസ്റ്ററുകൾ പോസ്റ്റ് ചെയ്തിരുന്നതായും മുഖ്യമന്ത്രി അവകാശപ്പെട്ടു. കൂടാതെ ധുബ്രിയിലേക്ക് അനധികൃതമായി കന്നുകാലി കടത്ത് ശ്രദ്ധയിപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലയിലെ ക്രിമിനൽ പശ്ചാത്തലമുള്ള എല്ലാവരെയും അറസ്റ്റ് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ സംഘർഷബാധിത മേഖലയിൽ കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്. ധുബ്രിയെ ബംഗ്ലാദേശിന്റെ ഭാഗമാക്കാനുളള ശ്രമത്തിന്റെ ഭാഗമായി വർഗീയ കലാപം ഇളക്കിവിടാനുള്ള സംഘടിത ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്നതാണ് ധുബ്രി ജില്ല. ഇവിടെ ഭൂരിഭാഗവും ബംഗാളി സംസാരിക്കുന്ന മുസ്‌ലിം സമൂദായത്തിൽ പെട്ടവരാണ്. 2011-ലെ സെൻസസ് അനുസരിച്ച് ജില്ലയിലെ 74 ശതമാനവും മുസ്‌ലിം വിഭാഗമാണ്. കഴിഞ്ഞ ഞായറാഴ്ച്ച മുതലാണ് മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായി തുടങ്ങിയത്.