Ayodhya Explosion: അയോധ്യയിൽ സ്ഫോടനം; അഞ്ച് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
Ayodhya Blast Update: തകർന്ന വീടിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

സ്ഫോടനം നടന്ന സ്ഥലം
അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിൽ ഉഗ്രസ്ഫോടനം. സംഭവത്തിന് പിന്നാലെ വീട് പൂർണമായും തകർന്നു. സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പുര കലന്ദർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പാഗ്ല ഭാരി ഗ്രാമത്തിലാണ് സംഭവം. തകർന്ന വീടിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
അതേസമയം, സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് ഉടൻ തന്നെ പോലീസ്, അഗ്നിശമന സേന, പ്രാദേശിക ഭരണ ഉദ്യോഗസ്ഥർ അടക്കം രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയതായി സർക്കിൾ ഓഫീസർ (സിഒ) ശൈലേന്ദ്ര സിംഗ് വ്യക്തമാക്കി. സ്ഫോടനം നടന്ന വീടിന് സമീപത്തുള്ള മറ്റ് വീടുകളിൽ നിന്നടകം ആളുകളെ ഒഴിപ്പിച്ചു. രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിന് പ്രദേശവാസികളോട് സ്ഥലത്ത് നിന്ന് മാറി നിൽക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തെ വളരെയധികം ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. അഞ്ച് പേരുടെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥരോട് ഉടൻ സ്ഥലത്തെത്താനും, പരുക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനും, രക്ഷാപ്രവർത്തനവും സഹായങ്ങളും ഏകോപിപ്പിക്കാനും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
ഉത്തർപ്രദേശിൽ സ്ഫോടനം, ആറ് പേർക്ക് പരിക്ക്
ഉത്തർപ്രദേശിലെ കാൺപൂരിൽ നടന്ന സ്ഫോടനത്തിനൽ ആറ് പേർക്ക് പരിക്ക്. പാർക്ക് ചെയ്തിരുന്ന രണ്ട് സ്കൂട്ടറുകൾ പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. മുൽഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ മിശ്രി ബസാർ ഏരിയയിൽ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സംഭവം നടക്കുന്നത്. പ്ലാസ്റ്റിക് കടയ്ക്ക് പുറത്താണ് സ്ഫോടനം ഉണ്ടായത്.
ഒരു സ്ത്രീയടക്കം ആറ് പേർക്കാണ് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമെന്നാണ് വിവരം. പരിക്കേറ്റ എല്ലാവരും ചികിത്സയിലാണെന്നും അപകട നില തരണം ചെയ്തിട്ടുണ്ടെന്നും ജോയിന്റ് പോലീസ് കമ്മീഷണർ അശുതോഷ് കുമാർ അറിയിച്ചു. പ്രഥമശുശ്രൂഷയ്ക്ക് ശേഷം രണ്ടുപേരെ വിട്ടയച്ചു.