Bangalore Black Magic Case: സാമ്പത്തിക ഐശ്വര്യത്തിനായി കുഞ്ഞിനെ ബലിനൽകാൻ ശ്രമിച്ച ദമ്പതികൾ അറസ്റ്റിൽ
Bangalore Black Magic Case: വില കൊടുത്തു വാങ്ങിയ കുട്ടിയെ കുഴിച്ചുമൂടുന്നതിനായി വീടിനകത്ത് കൂടി കുഴിയെടുത്തപ്പോഴേക്കും...

പ്രതീകാത്മക ചിത്രം
സാമ്പത്തിക അഭിവൃദ്ധിക്കും സാമ്പത്തിക പ്രതിസന്ധിയും മറികടക്കുന്നതിനും വേണ്ടി കുട്ടിയെ ബലി നൽകാൻ ശ്രമിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. ബംഗളൂരു ഹോസ്കോട്ടേ സുളിബലെ കോളനിയിലാണ് നാടിനെ നടക്കുന്ന സംഭവം നടന്നത്. വില കൊടുത്തു വാങ്ങിയ കുട്ടിയെ കുഴിച്ചുമൂടുന്നതിനായി വീടിനകത്ത് കൂടി കുഴിയെടുത്തപ്പോഴേക്കും ഈ വിവരം കിട്ടിയ ശിശു സംരക്ഷണ സമിതി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയും കുട്ടിയെ രക്ഷിക്കുകയും ആയിരുന്നു.
രാജ്യാന്തര വിമാനത്താവളത്തിന് സമീപത്ത് ഹോസ്കോട്ട് താലൂക്കിലെ സൂളിബാല ഗ്രാമവാസികൾ ഒരു കുരുന്നു ജീവൻ ബലി നൽകുവാൻ ശ്രമിച്ച സംഭവം അറിഞ്ഞ ഞെട്ടലിലാണ് ഇപ്പോഴും. എട്ടുമാസം മുന്‍പാണ് സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന സെയ്യിദ് ഇംമ്രാന്‍ കുടിയേറ്റത്തൊഴിലാളിയുടെ കുട്ടിയെ പണംകൊടുത്തു വാങ്ങിയത്.
പിന്നീട് ആ കുട്ടിക്ക് വ്യാജ ജനന സർട്ടിഫിക്കറ്റ് അടക്കം നിർമ്മിക്കുകയായിരുന്നു. കഴിഞ്ഞദിവസം അസാധാരണമായ തരത്തിൽ കോൺക്രീറ്റ് വീടിന്റെ തറ കുഴിക്കുന്നതും ബലി നൽകുന്ന രീതിയിൽ ഒരു തറ ഉണ്ടാക്കുന്നതും ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് ശിശു സംരക്ഷണ സമിതിയെ ഈ വിവരം അറിയിച്ചത്. ഉദ്യോഗസ്ഥർ എത്താൻ താൻ അല്പം വൈകിയിരുന്നെങ്കിൽ ഒരു കുഞ്ഞു ജീവൻ അന്ധവിശ്വാസത്തിന്റെ പേരിൽ ആ ബലിത്തറയിൽ കിടന്ന് ഇല്ലാതാകുമായിരുന്നു. കാരണം ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും ബലി നൽകാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായ നിലയിലായിരുന്നു.
എട്ടുമാസം പ്രായം മാത്രമുള്ള ഒരു ആൺകുട്ടിയോടാണ് ഈ ദമ്പതികളുടെ കൊടും ക്രൂരത. കുട്ടിയെ രക്ഷപ്പെടുത്തിയ ശിശു സംരക്ഷണ സമിതി കുട്ടിയെ കേന്ദ്രത്തിലേക്ക് മാറ്റി. പൗർണമി നാളായ ഇന്നലെ രാത്രി കുട്ടിയെ ബലി നൽകിയശേഷം വീടിനകത്ത് തന്നെ കുഴിച്ചുമൂടാനായിരുന്നു ദമ്പതികളുടെ ശ്രമം എന്നാണ് പോലീസ് കണ്ടെത്തിയത്. അതേസമയം കുഞ്ഞിന്റെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്.