Bengaluru Updates: ബെംഗളൂരുവിൽ ട്രാഫിക്കിന് പിന്നിൽ ഇവർ, ട്രാഫിക് പോലീസ് ചെയ്യാൻ പോകുന്നത് ഇത്
Bengaluru Traffic Changes: സ്വകാര്യ വാഹന ഉപയോഗത്തിൽ 10 ശതമാനം കുറവ് വരുത്തിയാൽ പോലും വലിയ ആശ്വാസം തിരക്കിന് ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇതിനൊപ്പം , കെആർ പുരത്തിനും സിൽക്ക് ബോർഡിനും ഇടയിലുള്ള ബ്ലൂ ലൈൻ

Bengaluru Traffic
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നിനെ ഇടക്കിടെ കുരുക്കുന്നത് എന്താണെന്ന് ഒടുവിൽ കണ്ടെത്തിയിരിക്കുകയാണ്. ബെംഗളൂരു ട്രാഫിക്കിലെ ആശങ്ക കണക്കിലെടുത്ത് ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങളും കർശനമായ എൻഫോഴ്‌സ്‌മെന്റ് നടപടികളും നടപ്പിലാക്കാൻ ഒരുങ്ങുകയാണ് പോലീസ്. എന്തൊക്കെയാണ് ആ നടപടികൾ ഏതൊക്കെ പരിഷ്കാരങ്ങൾ കൊണ്ടു വരാൻ സാധ്യത എന്ന് പരിശോധിക്കാം.
പോലീസ് കണക്കുകൾ പ്രകാരം, രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിലാണ് ഗതാഗതക്കുരുക്ക് ഏറ്റവും രൂക്ഷമാകുന്നത്, പ്രത്യേകിച്ച് കെആർ പുരം മുതൽ ഔട്ടർ റിംഗ് റോഡ് (ഒആർആർ) വരെയുള്ള ഭാഗത്താണിത് രൂക്ഷം. ഈ ഇടനാഴിയിൽ മാത്രം പ്രതിദിനം ഏകദേശം 2.5 ലക്ഷം വാഹനങ്ങളാണ് പോകുന്നത്. ഈ പ്രദേശത്ത് 500-ലധികം ഐടി, ബിടി കമ്പനികളുള്ളതാണ് ഒരു കാരണം. ഉച്ചഭക്ഷണ സമയത്ത് സ്ഥിതി കൂടുതൽ വഷളാകുന്നു, 36,000 മുതൽ 40,000 വരെ ഓൺലൈൻ ഡെലിവറി ജീവനക്കാർ റോഡിലിറങ്ങുന്നു.
പല ഡെലിവറി റൈഡർമാർക്കും പ്രാദേശിക റൂട്ടുകൾ പരിചയമില്ല, ഇവർ ഗൂഗിൾ മാപ്പിനെ ആശ്രയിച്ച്, പലപ്പോഴും പ്രധാന റോഡുകളിൽ തന്നെ യാത്ര ചെയ്യുന്നു, ഇത് തിരക്ക് വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം റൂട്ടുകൾക്കായി ബദൽ റൂട്ടിംഗ് ക്രമീകരണങ്ങൾ പോലീസ് ഇപ്പോൾ പരിഗണിക്കുകയാണ്. ആദ്യത്തെ ഘട്ടം. രണ്ടാം ഘട്ടത്തിൽ കമ്പനി മാനേജ്‌മെൻ്റുകളുമായി ചർച്ച നടത്താനും ജീവനക്കാരെ പൊതുഗതാഗതം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കാനും ട്രാഫിക് പോലീസ് പദ്ധതിയിടുന്നു.
സ്വകാര്യ വാഹന ഉപയോഗത്തിൽ 10 ശതമാനം കുറവ് വരുത്തിയാൽ പോലും വലിയ ആശ്വാസം തിരക്കിന് ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇതിനൊപ്പം , കെആർ പുരത്തിനും സിൽക്ക് ബോർഡിനും ഇടയിലുള്ള ബ്ലൂ ലൈൻ മെട്രോ പ്രവർത്തനക്ഷമമാകുന്നതോടെ ഈ ഭാഗത്തെ ഗതാഗതം 60 ശതമാനം വരെ കുറയുമെന്ന് അധികൃതർ കണക്കാക്കുന്നു.
വൺവേ നിയമം
ഗതാഗതക്കുരുക്കിന് പ്രധാന കാരണമായി കണ്ടെത്തിയ വൺവേ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇത്തരം റൈഡർമാർക്കെതിരെ കർശന നടപടിയെടുക്കാൻ ട്രാഫിക് പോലീസ് തയ്യാറെടുക്കുകയാണ്. കൂടാതെ, മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനും അധികൃതർ തീരുമാനിച്ചു. കഴിഞ്ഞ വർഷം, 12,900 ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കാൻ പോലീസ് ആർടിഒയോട് ശുപാർശ ചെയ്തിരുന്നു, ഇതിൽ ഏകദേശം 11,500 ലൈസൻസുകൾ റദ്ദാക്കി. ഇതോടൊപ്പം, നിയമലംഘകർക്ക് ഇരട്ടി പിഴ ചുമത്താനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.