Rahul Gandhi: വലയെറിഞ്ഞു, പിന്നാലെ കുളത്തിലേക്ക് ചാടി; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മീൻപിടിച്ച് രാഹുൽ ഗാന്ധി
Rahul Gandhi Fishing Viral Video: വണ്ടി നിർത്തി ചാടി ഇറങ്ങിയ രാഹുൽ മുകേഷ് സാഹ്നിക്കൊപ്പം ഒരു വഞ്ചിയിൽ കയറുകയും കുളത്തിന്റെ നടുവിലേക്ക് പോവുകയുമായിരുന്നു. പിന്നീട് മീൻ പിടിക്കാനായി വല എറിഞ്ഞ ശേഷം കുളത്തിലേക്ക് ചാടി. തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ അടക്കം ചർച്ച ചെയ്താണ് രാഹുൽ സംഭവസ്ഥലത്ത് നിന്നും മടങ്ങിയത്.

മത്സ്യത്തൊഴിലാളികളോടൊപ്പം കുളത്തിലേക്ക് ചാടിയ രാഹുൽ ഗാന്ധി
പട്ന: ബിഹാറിൽ തെരഞ്ഞെടുപ്പ് (Bihar Assembly Election 2025) അടുത്തിരിക്കെ പ്രചാരണ വേളയിൽ മത്സ്യത്തൊഴിലാളികൾക്കൊപ്പം മീൻ പിടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi). ബെഗുസരായ്‌യിലെ ഒരു കുളത്തിലാണ് രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികൾക്കൊപ്പം മീൻ പിടിത്തത്തിന് ഇറങ്ങിയത്. പരിപാടിക്കിടെയായിരുന്നു അപ്രതീക്ഷ സംഭവം. ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷിയായ വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെ നേതാവും മുൻ മന്ത്രിയുമായ മുകേഷ് സാഹ്നിയും ഒപ്പമുണ്ടായിരുന്നു.
വണ്ടി നിർത്തി ചാടി ഇറങ്ങിയ രാഹുൽ മുകേഷ് സാഹ്നിക്കൊപ്പം ഒരു വഞ്ചിയിൽ കയറുകയും കുളത്തിന്റെ നടുവിലേക്ക് പോവുകയുമായിരുന്നു. പിന്നീട് മീൻ പിടിക്കാനായി വല എറിഞ്ഞ ശേഷം കുളത്തിലേക്ക് ചാടി. പൊതുജനങ്ങൾ രാഹുൽ ഗാന്ധിയുടെ പ്രവർത്തിയെ ആർപ്പുവിളികളോടെയാണ് സ്വാഗതം ചെയ്തത്. ഇതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലാകെ പ്രചരിക്കുന്നുണ്ട്. വീഡിയോ ദൃശ്യം കോൺഗ്രസ് തങ്ങളുടെ എക്സ് ഹാൻഡിലിലും പങ്കുവെച്ചിട്ടുണ്ട്.
അതിനിടെ മത്സ്യത്തൊഴിലാളികളുമായി രാഹുൽ സംസാരിച്ചതായും കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. മത്സ്യകൃഷിക്കുള്ള ഇൻഷുറൻസ് പദ്ധതി, മത്സ്യബന്ധനം നിരോധിക്കുന്ന കാലയളവിൽ ഓരോ കുടുംബത്തിനും 5,000 രൂപയുടെ സാമ്പത്തിക സഹായം തുടങ്ങിയ വാഗ്ദാനങ്ങളും അദ്ദേഹം പങ്കുവച്ചതായി കോൺഗ്രസിന്റെ പോസ്റ്റിൽ എടുത്തുപറയുന്നു.
തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ അടക്കം ചർച്ച ചെയ്താണ് രാഹുൽ സംഭവസ്ഥലത്ത് നിന്നും മടങ്ങിയത്. എല്ലാവർക്കും ഗുണകരമാകുന്ന ഭരണം കൊണ്ടുവരിക എന്നതാണ് ഇന്ത്യ സഖ്യത്തിൻ്റെ ലക്ഷ്യമെന്നും രാഹുൽ പറഞ്ഞു. പ്രചാരണത്തിനിടെ, പ്രധാനമന്ത്രി മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഭയപ്പെടുന്നുവെന്നും വൻകിട ബിസിനസുകാർ അദ്ദേഹത്തെ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപണം ഉയർത്തി.
बेगूसराय में मछुआरा भाइयों के बीच नेता विपक्ष श्री @RahulGandhi
📍 बिहार pic.twitter.com/dkzL0ptRnQ
— Congress (@INCIndia) November 2, 2025