Centre Bans OTT Platforms: അശ്ലീല ഉള്ളടക്കം; യെസ്മ, ബുമെക്സ് ഉൾപ്പെടെയുള്ള ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്രം
Centre Bans 25 OTT Platforms: ലൈംഗികത പ്രകടമാക്കുന്നതും ഇന്ത്യൻ നിയമ, സാംസ്കാരിക മാനദണ്ഡങ്ങൾ ലംഘിക്കുന്നതുമായി ഉള്ളടക്കത്തിന്റെ പ്രചരണം തടയുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. ഇന്ത്യയിൽ ഇവയുടെ പ്രദർശനം തടയുന്നിതിനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്നാണ് ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.
ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതിനെ തുടർന്ന് 25 ഒടിടി ആപ്പുകൾക്കും വെബ്‌സൈറ്റുകൾക്കും നിരോധനം ഏർപ്പെടുത്തി കേന്ദ്രം Centre (Bans 25 OTT Platforms). ഇന്ത്യയിൽ ഇവയുടെ പ്രദർശനം തടയുന്നിതിനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്നാണ് ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. നിയമവിരുദ്ധവും അശ്ലീലവുമായ ഉള്ളടക്കം പ്രദർശിപ്പിക്കുന്നത് തടയുന്നതിനായാണ് ഈ നീക്കം.
കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ആണ് ഒടിടി പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. 2000ത്തിലെ ഐടി നിയമത്തിലെ സെക്ഷൻ 67, 67എ,1986 ലെ സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമത്തിലെ സെക്ഷൻ 4 എന്നിവയുടെ ലഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലൈംഗികത പ്രകടമാക്കുന്നതും ഇന്ത്യൻ നിയമ, സാംസ്കാരിക മാനദണ്ഡങ്ങൾ ലംഘിക്കുന്നതുമായി ഉള്ളടക്കത്തിന്റെ പ്രചരണം തടയുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.
ഉല്ലു, ബിഗ് ഷോട്ട്സ് ആപ്പ്, ദേശിഫ്ലിക്സ്, ബൂമെക്സ്, നവരസ, ഗുലാബ് ആപ്പ്, കങ്കൻ ആപ്പ്, ബുൾ ആപ്പ്, ജൽവ ആപ്പ്, വൗ എന്റർടൈൻമെന്റ്, ലുക്ക് എന്റർടൈൻമെന്റ്, ഹിറ്റ്‌പ്രൈം, ഫെനിയോ, ഷോഎക്‌സ്, സോൾ ടാക്കീസ്, അഡ്ഡ ടിവി, ഹോട്ട്എക്‌സ് വിഐപി, ഹൽചുൽ ആപ്പ്, മൂഡ്‌എക്‌സ്, നിയോൺഎക്‌സ് വിഐപി, ഫുഗി, മോജ്‌ഫ്ലിക്‌സ്, ട്രിഫ്ലിക്‌സ് ലൈറ്റ് എന്നിങ്ങനെ 25 പ്ലാറ്റ്ഫോമുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്.
സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ ചിത്രീകരിച്ചതിനെ തുടർന്ന് മലയാളം ഒടിടി ആപ്പായ യെസ്മ ഉൾപ്പടെ 18 പ്ലാറ്റ്‌ഫോമുകൾ കേന്ദ്രം നേരത്തെ നിരോധിച്ചിരുന്നു. ഇതിന് പുറമെ, 19 വെബ്‌സൈറ്റുകളും 57 സോഷ്യൽ മീഡിയാ അക്കൗണ്ടുകളും അന്ന് നിരോധിക്കുകയും ചെയ്തിരുന്നു.
ഒടിടിയിലും സോഷ്യൽ മീഡിയയിലും ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഏപ്രിലിൽ സുപ്രീം കോടതി ഇടപെട്ടിരുന്നു. “ഇത് ഞങ്ങളുടെ മേഖലയല്ലെന്നും, നിങ്ങൾ മറ്റെന്തെങ്കിലും ചെയ്യുക,” എന്നുമാണ് ഹർജിയിൽ സുപ്രീം കോടതി അന്ന് നിരീക്ഷിച്ചത്.