Caste census: ജാതി സെൻസസ് നടത്താൻ കേന്ദ്ര സർക്കാർ; ജനസംഖ്യാ കണക്കെടുപ്പിനൊപ്പം നടത്തും
Central Government to Include Caste Survey: സംസ്ഥാനങ്ങള്‍ നടത്തിയത് ജാതി സര്‍വേയാണെന്നും ജാതി സെൻസസ് നടത്താനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഡൽഹി: രാജ്യത്ത് ജാതി സെൻസസ് നടത്താൻ കേന്ദ്ര സർക്കാർ. അടുത്ത പൊതു
സെൻസസിനൊപ്പം ജാതി സെൻസസും നടത്താനാണ് തീരുമാനം. കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചത്. ബിഹാർ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ നിർണായക തീരുമാനം.
കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആവർത്തിച്ച് ആവശ്യപ്പെട്ട കാര്യമാണ് ജാതി സെൻസസ്. എന്നാൽ, ജാതി സെൻസസ് പ്രത്യേകമായി നടത്തില്ലെന്നും പൊതു സെൻസസിനൊപ്പം പൗരന്മാരുടെ ജാതി തിരിച്ചുള്ള കണക്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനങ്ങളിലെ ജാതി സെൻസസ് സാമൂഹ്യ സ്‌പർധയ്ക്ക് ഇടയാക്കിയെന്നും കേന്ദ്രം കുറ്റപ്പെടുത്തി. കർണാടകത്തിൽ ഉൾപ്പടെ ജാതി സെൻസസിന് വ്യാപക വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
ജാതി സെൻസസ് കോൺഗ്രസ് രാഷ്ട്രീയ താത്പര്യങ്ങൾക്ക് ഉപയോഗിക്കുകയാണെന്ന് പറഞ്ഞ മന്ത്രി ചില സംസ്ഥാനങ്ങൾ നടത്തുന്നത് ജാതി സർവേ മാത്രമാണെന്നും ജാതി സെൻസസ് നടത്താനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെന്നും അറിയിച്ചു. സംസ്ഥാനങ്ങൾ നടത്തിയ ജാതി സർവേ ജനങ്ങളിൽ ആശയകുഴപ്പം സൃഷ്ടിച്ചെന്നും അതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
ALSO READ: ആന്ധ്രപ്രദേശിൽ ക്ഷേത്രമതിൽ ഇടിഞ്ഞ് അപകടം; എട്ട് മരണം, രക്ഷാപ്രവർത്തനം തുടരുന്നു
ബിഹാറിൽ ബിജെപി സഖ്യകക്ഷിയായ ജെഡിയുവും ജാതി സെൻസസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. നേരത്തെ രാഹുൽ ഗാന്ധിയും കോൺഗ്രസുമായിരുന്നു ജാതി സെൻസസ് ആവശ്യം ശക്തമായി ഉന്നയിച്ചത്. ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രസർക്കാർ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അവസാനമായി രാജ്യത്ത് സെൻസസ് നടത്തിയത് 2011 ലാണ്. 2021ൽ നടത്തേണ്ട സെൻസസ് ഇതുവരെയും നടത്തിയിട്ടില്ല.