Railway Update: കേരളത്തിലേക്കുള്ള റൂട്ടിൽ ട്രെയിൻ സർവീസ് കുറയും, അറിയേണ്ടത്
Chennai Beach-Tambaram Route to Face Severe Delays: താംബരം റൂട്ടിൽ പ്രതിദിനം 8 ലക്ഷത്തോളം പേർ യാത്ര ചെയ്യുന്നുണ്ട്. സർവീസുകൾ കുറയുന്നത് ട്രെയിനുകളിൽ വൻ തിരക്കിന് കാരണമാകും. കൂടാതെ താംബരം മേഖലയിലെ കോളേജ് വിദ്യാർത്ഥികളുടെ പ്രധാന യാത്രാമാർഗ്ഗം തടസ്സപ്പെടും.

പ്രതീകാത്മക ചിത്രം
ചെന്നൈ: എഗ്‌മൂർ റെയിൽവേ സ്റ്റേഷൻ നവീകരണത്തിൻ്റെ ഭാഗമായി പ്രാദേശിക റൂട്ടുകളിലെ സബേർബൻ സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ദക്ഷിണ റെയിൽവേ. ചെന്നൈയിലെ ലക്ഷക്കണക്കിന് യാത്രക്കാരാണ് ഇതോടെ ദുരിതത്തിലാകുന്നത്. വെള്ളിയാഴ്ച മുതൽ പ്രതിദിന സർവീസുകളുടെ എണ്ണം 204-ൽ നിന്ന് 164 ആയി കുറയ്ക്കാനാണ് നീക്കം. ഈ ക്രമീകരണം കുറഞ്ഞത് ഒന്നര മാസമെങ്കിലും തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
- ചെന്നൈ ബീച്ച് – താംബരം റൂട്ടിലാണ് ഏറ്റവും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
- ബീച്ച് – താംബരം (അപ്): 47 സർവീസുകൾ ഉണ്ടായിരുന്നത് 25 ആയി കുറയും.
- താംബരം – ബീച്ച് (ഡൗൺ): 47 സർവീസുകൾ 17 ആയി ചുരുങ്ങും.
- ബീച്ച് – ചെങ്കൽപെട്ട്: സർവീസുകൾ 37-ൽ നിന്ന് 30 ആയും തിരികെ 36-ൽ നിന്ന് 33 ആയും കുറയും.
പ്ലാറ്റ്‌ഫോമുകൾ പൊളിച്ചത് പ്രതിസന്ധിയായി
എഗ്‌മൂറിലെ 11 പ്ലാറ്റ്‌ഫോമുകളിൽ 7 എണ്ണവും നവീകരണത്തിനായി പൊളിച്ചുമാറ്റിയിരിക്കുകയാണ്. സബേർബൻ ട്രെയിനുകൾക്കായി ഉപയോഗിച്ചിരുന്ന 10, 11 പ്ലാറ്റ്‌ഫോമുകൾ ഇല്ലാത്തതിനാൽ, എക്സ്പ്രസ് ട്രെയിനുകൾ എത്തുന്ന 5, 6 പ്ലാറ്റ്‌ഫോമുകളിലൂടെയാണ് നിലവിൽ സബേർബൻ സർവീസുകൾ കടത്തിവിടുന്നത്. ഒരേ പ്ലാറ്റ്‌ഫോമിൽ രണ്ട് തരം ട്രെയിനുകൾ കൈകാര്യം ചെയ്യേണ്ടി വരുന്നത് സമയക്രമത്തെ ബാധിക്കുന്നതിനാലാണ് സർവീസുകൾ കുറയ്ക്കുന്നതെന്ന് റെയിൽവേ വിശദീകരിക്കുന്നു.
മലയാളി യാത്രക്കാരെയും ബാധിക്കും
കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകളായ കൊല്ലം എക്സ്പ്രസ്, ഗുരുവായൂർ എക്സ്പ്രസ്, അനന്തപുരി എക്സ്പ്രസ് എന്നിവ നിലവിൽ എഗ്‌മൂറിന് പകരം താംബരത്ത് നിന്നാണ് പുറപ്പെടുന്നത്. നഗരത്തിൽ നിന്ന് താംബരത്ത് എത്താൻ ഭൂരിഭാഗം മലയാളികളും ആശ്രയിക്കുന്നത് സബേർബൻ ട്രെയിനുകളെയാണ്. സർവീസുകൾ കുറയുന്നതോടെ സമയത്തിന് താംബരത്ത് എത്താൻ കഴിയുമോ എന്ന ആശങ്കയിലാണ് ദീർഘദൂര യാത്രക്കാർ.
ALSO READ: ഗ്രീന്‍ ലൈനില്‍ ഇനി മെട്രോകള്‍ കുതിക്കില്ല; നിയന്ത്രണം ഏര്‍പ്പെടുത്തി ബിഎംആര്‍സിഎല്‍
താംബരം റൂട്ടിൽ പ്രതിദിനം 8 ലക്ഷത്തോളം പേർ യാത്ര ചെയ്യുന്നുണ്ട്. സർവീസുകൾ കുറയുന്നത് ട്രെയിനുകളിൽ വൻ തിരക്കിന് കാരണമാകും. കൂടാതെ താംബരം മേഖലയിലെ കോളേജ് വിദ്യാർത്ഥികളുടെ പ്രധാന യാത്രാമാർഗ്ഗം തടസ്സപ്പെടും. കിലാമ്പാക്കം ബസ് ടെർമിനലിലേക്ക് പോകാൻ ട്രെയിനുകളെ ആശ്രയിക്കുന്നവർക്കും ഇത് വലിയ തിരിച്ചടിയാണ്.
“തിരക്കേറിയ സമയങ്ങളിൽ അഞ്ച് മിനിറ്റ് ഇടവേളയിൽ സർവീസ് നടത്തുമ്പോൾ പോലും ട്രെയിനിൽ കയറാൻ പറ്റാത്ത അവസ്ഥയാണ്. സർവീസുകൾ കൂടി കുറയുന്നതോടെ യാത്രാ ദുരിതം ഇരട്ടിയാകും,” എന്ന് യാത്രക്കാർ പ്രതികരിച്ചു. പുതിയ സമയക്രമം റെയിൽവേ ഉടൻ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അതുവരെ ടാക്സികളെയും ബസുകളെയും ആശ്രയിക്കേണ്ടി വരുന്നത് യാത്രക്കാർക്ക് അധിക സാമ്പത്തിക ബാധ്യതയ്ക്കും സമയനഷ്ടത്തിനും കാരണമാകുമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.